2026 ജൂൺ 15, തിങ്കളാഴ്‌ച

നാമെന്ന മനുഷ്യരും നമ്മിൽ ചിലരുടെ വികലമായ വഴിത്താരകളും

പിന്നിട്ട വഴിയിലേക്ക് ഒന്നെത്തിനോക്കിയാൽ ഒരുപാട് കഥകൾ നമുക്ക് നമ്മിൽ നിന്ന് തന്നെ മെനഞ്ഞെടുക്കാനുണ്ടാകും...
ഒരുപക്ഷേ.....
മനസ്സുകൾ തമ്മിലുണ്ടായിരുന്ന ചില അടുപ്പങ്ങൾ...
ചില പിണക്കങ്ങളും..
അതിന്റെ മറുവശമായ ഇണക്കങ്ങളും..
പിന്നെ ചില വേർപാടുകൾ...
ചില നഷ്ടങ്ങൾ...
അനശ്വരമെന്ന് അഭിമാനിച്ച....
അതിന്റെ പേരിൽ സ്വയം അഹങ്കരിച്ച പല ബന്ധങ്ങളും ഇന്ന് തോൽവിയുടെ രുചി അറിഞ്ഞു തുടങ്ങിയിരിക്കുന്നു..
ചിലർ സ്വന്തം മോഹങ്ങളെയെല്ലാം ചിറകെരിച്ചു കളയുന്നു.. 
ചിലപ്പോൾ പ്രവാസലോകത്ത് അകപ്പെട്ടവൻ.... 
അല്ലെങ്കിൽ ജീവിത ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടി...അല്ലെങ്കിൽ വളർത്തിവലുതാക്കിയ കുടുംബത്തിന് വേണ്ടി..
അല്ലെങ്കിൽ ചില കടമയുടെ പേരിൽ...
അതുമല്ലെങ്കിൽ സമൂഹത്തിലെ മാന്യതക്ക് വേണ്ടി.അല്ലെങ്കിൽ തന്നെ ഓരോ മനുഷ്യന്റെയും..
സ്വഭാവവും..ചിന്തയും..
പ്രവർത്തിയും എവിടെയും താരതമ്യപ്പെടുകയില്ലല്ലോ.
മറ്റൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞുപോയതെല്ലാം എന്നോ വായിച്ചു കഴിഞ്ഞ ഒരു നോവലിലെ അദ്ധ്യായമായി എഴുതി തള്ളാൻ കഴിവുള്ളവരും നമുക്കിടയിലുണ്ട്..
അല്ലെങ്കിൽ ഇതൊക്കെയാണ് വിധിയെന്ന് കരുതി ജീവിതം പതിയെ മുന്നോട്ട് തള്ളി നീക്കുന്നവരും നമുക്കിടയിലുണ്ട്.
ബന്ധങ്ങൾ അതിന് ഒരു വിളിപ്പാടകലെ വരെയേ ആയുസ്സുള്ളൂ എന്ന് തോന്നിപ്പോകുന്ന സംഭവവികാസങ്ങൾ..
ഇന്നിലെ പല വിവാഹബന്ധങ്ങളും കുടുംബകോടതിക്ക് മുന്നിൽ കൊമ്പ് കോർക്കുന്ന നിത്യകാഴ്ച്ചകൾ..
അത്യാഢംബരത്തിന്റെ പകിട്ടിൽ...ആഭാസതരങ്ങളുടെ തിളക്കങ്ങളാണ് കൂടുതൽ...
വിവാഹം എന്നത് ആചാരമര്യാദയോടെ..
പവിത്രമായ കർമ്മം ആയിരുന്നു പണ്ട് കാലത്തെങ്കിൽ ഇന്നത് മാറി..
അന്ന് വിവാഹമോചനങ്ങൾ കുറവായിരുന്നെങ്കിൽ...
ഇന്നതും മാറി..ഇപ്പോൾ റേഷൻകടയിലെ തിരക്കിനേക്കാൾ കൂടുതൽ തിരക്ക് കുടുംബകോടതിക്ക് മുൻപിലാണെന്നത്...
ഒരു വലിയ സത്യം മാത്രം.
എവിടെയാണ് പിഴച്ചത്...
ആർക്കാണ് തെറ്റ് പറ്റിയത്...കാലത്തിനോ...?
അതോ നാം അനുവർത്തിച്ചു പോരുന്ന ആഭാസതരത്തിനോ..
പലപ്പോഴും കാണാം വിവാഹപ്പന്തലിൽ നിന്ന് ഇറങ്ങുന്ന ചിലരെ..
ചിലപ്പോൾ ജെസിബിയിൽ..
ചിലപ്പോൾ കട്ടയും മണ്ണും കൊണ്ടുപോകുന്ന അർബാനയിൽ...
അങ്ങിനെ നീണ്ടുപോകുന്നു കോലാഹലങ്ങൾ...
അതിനെല്ലാമുപരി ക്ഷമിക്കാനുള്ള വിവേകം ഇന്നിലെ ചിലരുടെ നിഘണ്ടുവിൽ ഇല്ല എന്നതാണ് സത്യം...പറഞ്ഞു തീർക്കേണ്ട ചെറിയ പ്രശ്നങ്ങൾ പോലും ഊതി വീർപ്പിച്ച് ഏതാണ്ട് പൊട്ടാറായ അഗ്നിപർവ്വതം പോലെ ആക്കി തീർക്കാൻ ചിലപ്പോൾ കൂടെയുള്ളവരും ശ്രമിക്കും...ചിലപ്പോൾ പറയും നിനക്കതിനേക്കാൾ നല്ലത് വേറെ കിട്ടുമെന്ന്......
ഇതൊക്കെത്തന്നെയാണ് മൂല്യമുള്ള പല ബന്ധങ്ങളും പാതി വഴിയിൽ അവസാനിക്കാൻ കാരണമെന്ന് എനിക്ക് തോന്നുന്നു.....നിങ്ങൾക്കോ...?
പലപ്പോഴും ഇവരിൽ ചിലർ മനസ്സിലാക്കാത്ത ഒന്നുണ്ട്...കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ലവരെയാണ് ഇവരൊക്കെ കളഞ്ഞിട്ട് പോകുന്നതെന്ന്...
ആരറിയാൻ...? ഡൈവോഴ്സ് അതാണ് തലച്ചോറിൽ കയറി കൂടിയ ഏറ്റവും വലിയ ജ്വരം...ഇതിനൊരു മറുവശം കൂടിയുണ്ട്...ഇതിൽ ഏറ്റവും വെറുക്കപ്പെട്ടു പോകുന്നതും...അവഗണിക്ക പെട്ടുപോകുന്നതും ഇവർക്ക് ജനിച്ചുപോയ കൊച്ചു കുട്ടികളാണ്...സത്യത്തിൽ ഈ കുട്ടികളുടെ തെറ്റെന്താണ്..?

2026 ജൂൺ 14, ഞായറാഴ്‌ച

മാനാഭിമാനം

ഒരുപക്ഷേ ഇത് വായിക്കുന്നവർ നെറ്റിചുളിച്ചേക്കാം...കുറ്റപ്പെടുത്തിയേക്കാം...എങ്കിലും എഴുതാതെ വയ്യ...!


സ്ത്രീ...അവളാണ് ...
ഒരു തലമുറയെ തന്നെ വാർത്തെടുക്കുന്നത്..
മുൻകാലങ്ങളിലാകട്ടെ.
പിൻകാലങ്ങളിലാകട്ടെ..
ഗർഭം ധരിക്കുക എന്നത് ഒരു സ്ത്രീക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച വരദാനം.. പുരുഷൻ അതിൽ ഭാഗഭാക്കാകുമെങ്കിലും ഗർഭധാരണം പുരുഷന് കഴിയുന്ന ഒന്നല്ലല്ലോ..ഒരു സ്ത്രീക്ക് സ്ത്രീയെന്ന നിലയിൽ അല്ലെങ്കിൽ സ്ത്രീ ആയി ജനിച്ചതിന്റെ പേരിൽ സ്വയം പുച്ഛം തോന്നണമെങ്കിൽ...
അവൾ പ്രണയത്തിന്റെ ചതിക്കുഴിയിലോ...അതിന്റെ അഗാധഗർത്തങ്ങളിലോ ആണ്ടുപോയിരിക്കണം..
അതല്ലാത്ത വേറെന്ത് കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നാലും..അവൾ അതിൽ നിന്നെല്ലാം കരകയറാൻ ശ്രമിക്കും..കരകയറുകയും... ചെയ്യും.ഒരുപക്‌ഷേ ഒരു പുരുഷനേക്കാൾ മുൻപേ...
കാരണം ഒരേ സമയം സർവ്വം സഹിക്കുകയും...
ത്യജിക്കുകയും ചെയ്യുന്നവളാണ്...
ഞാൻ പഠിച്ച വേദപ്രകാരം മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം.സ്ത്രീയെ ആദരിക്കാ
നും...ബഹുമാനിക്കാനും അവിടെയും ഓർമ്മപ്പെടുത്തുന്നു....
ഹിന്ദു മതവിശ്വാസപ്രകാരം ഭൂമി ഭൂമിദേവിയാണ്...അവിടെയും സ്ത്രീയോടാണ് ഉപമിച്ചത്...
പക്ഷേ ഇന്നിന്റെ കാലത്ത് സ്ത്രീയുടെ ശ്രീത്വം സ്ത്രീ തന്നെ അലങ്കോലപ്പെടുത്തുന്നു..
പല രീതിയിൽ...പണ്ട് കാലത്ത് വയസ്സായ അമ്മമാർ വീടിന്റെ നാല് ചുവരിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ ഒരു തോർത്തുമുണ്ട്(മേൽമുണ്ട്)
 കൊണ്ട് അവരുടെ മാറിടം മറച്ചിട്ടാണ് പുറത്തിറങ്ങാറ്....
പക്ഷേ ഇന്ന് കാലത്തിനൊപ്പം കോലവും മാറി...മറയ്ക്കേണ്ടത്
പലതും പുറത്തും ആയി...പണ്ടൊരു കാലത്ത് ഇതൊക്കെയും മറയ്ക്കാനാണ് സമരം ചെയ്തതെങ്കിൽ...ഇനിയുള്ള സമരം എന്തിനായിരിക്കുമെന്ന് ഒരു പിടിയുമില്ല
കുറച്ചൊക്കെ മാതാപിതാക്കളും ഇതിൽ തെറ്റുകാരാണ്..
ഇന്നത്തെ ഡ്രസ് കോഡ്...
നാലാളുകൾ ശ്രദ്ധിക്കണം എന്ന രീതിയിൽ ആണ്...
ഏത് മതവിഭാകവുമാകട്ടെ...
അത് തിരഞ്ഞെടുത്ത് കൊടുക്കുന്നത് രക്ഷിതാക്കളും...
മുൻപൊരു നിയമം പാസ്സാക്കിയിരുന്നു.ഒരു പുരുഷൻ 14 മിനിറ്റിൽ കൂടുതൽ ഒരു സ്ത്രീയെ നോക്കാൻ പാടില്ലെന്ന്...
എങ്ങിനെ നോക്കാതിരിക്കും...
സോഷ്യൽ മീഡിയയിലെ ചിലരുടെ പ്രൊഫൈൽ ഫോട്ടോസ് പോലും പലരും ശ്രദ്ധിക്കണം എന്ന രീതിയിൽ ആണ്.എന്തിനേറെ അപ്രതീക്ഷിതമായി ഇടയ്ക്ക് കയറി വരുന്ന റീൽസ് പോലും കടു കട്ടിയാണ്...ഒന്നുകിൽ ലൈക്ക്.അല്ലെങ്കിൽ അക്കൗണ്ടിലേക്ക് കയറിവരേണ്ട സംഖ്യയുടെ വലിപ്പം...ഇതൊക്കെയുമാണ് ചിലരുടെ ഇന്നത്തെ ചിന്താഗതി.അവിടെ എന്ത് മാനാഭിമാനം.
സ്വന്തം അന്തസത്ത കളഞ്ഞു കുളിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് അവരവർ തന്നെയാണ്...
അത് ആണായാലും...
പെണ്ണായാലും...
കൂട്ടു കൂടിയും ആടി പാടിയും കുറേ കൊല്ലങ്ങളോളം മുന്നോട്ട് പോകുമ്പോൾ പിന്നെ വിരസതയായി...രണ്ടും വേർപിരിയലായി...
അപ്പോഴാണ് ഇത്തരക്കാരുടെ അവസാനത്തെ വജ്രായുധം പുറത്തെടുക്കുന്നത്...എന്നാ പിന്നെ ഒരു പീഡനക്കേസ് അങ്ങോട്ട് കൊടുക്കാം എന്ന്.
പിന്നെ അങ്ങോട്ട് മീഡിയക്കാരുടെ ബഹളം...
ദിവസങ്ങളോളം ഈ വാർത്തകൾ എരിവും പുളിയും ചേർത്ത് അങ്ങോട്ട് നീട്ടി വലിച്ചു കൊണ്ടുപോകും...ചില കണ്ണീർ സീരിയലുകൾ പോലെ...അഞ്ച് കൊല്ലം കൂടെ കൊണ്ട് നടന്നു പീഡിപ്പിച്ചു...
ഇതൊക്കെയായിരിക്കും മുഖ്യധാരാ വാർത്തകൾ.
ഈ അഞ്ചുകൊല്ലം എന്ന കണക്ക്.അതെങ്ങിനെ പീഡനമാകും...
ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല...
ഒരിക്കൽ മാത്രം പീഡനം എന്നത് ശരിയാണ്...
പക്ഷേ...
ബാക്കിയുള്ള ദിനങ്ങളും മാസങ്ങളും വർഷങ്ങളും....
ആ ആർക്കറിയാം...
ഇനി ഒരു അതിർത്തി തർക്കം വന്നാൽ പോലും അയൽവാസി പീഡനത്തിന് കേസ് കൊടുത്താൽ ഇപ്പുറത്തെ അയൽവാസി...അവന്റെ ജീവിതം അതോടെ കഴിഞ്ഞു.അവന്റെ കുടുംബം...അവന്റെ ഭാര്യ...അവന്റെ മക്കൾ...പിന്നീടങ്ങോട്ട് എന്തെല്ലാം അനുഭവിക്കണം...അവന്റെ ആധാർ കാർഡ് പോലും മീഡിയക്കാർ വിൽപ്പനക്ക് വച്ചിട്ടുണ്ടാകും.
പീഡിപ്പിക്കപ്പെട്ടവരുടെ പേര് പറയാൻ പാടില്ല.(അത് യഥാർത്ഥ പീഡനം ആണെങ്കിൽ ശരിയാണ്)
തെറ്റ് ചെയ്തവർ രണ്ടു പേരുമാണെങ്കിൽ...
ഒരാൾക്ക് മാത്രം നീതി ലഭിച്ചാൽ മതിയോ..? 
ഏതോ ഒരു വിഡ്ഢി ഒരു ടിവി ഷോയിൽ പറയുന്നത് കേട്ടു.പീഡന കേസിൽ പ്രതിയായാൽ ആണിന് ഒന്നും നഷ്ടപ്പെടാനില്ല എന്ന്..
അത് അയാളുടെ കാര്യത്തിൽ ഒരുപക്ഷേ ശരിയായിരിക്കും...
മറ്റുള്ളവർ അങ്ങിനെ അല്ലല്ലോ.നിയമ പുസ്തകം തിരുത്തി എഴുതേണ്ട കാലം വല്ലാതെ അതിക്രമിച്ചു എന്നൊരു തോന്നൽ ഇല്ലാതില്ല...ഇതൊരു ഓർമ്മപ്പെടുത്തലാണ്...വെറും ഓർമ്മപ്പെടുത്തൽ മാത്രം...!

2026 ജൂൺ 11, വ്യാഴാഴ്‌ച

ഒറ്റപ്പെടലിന്റെ ഒരു കാലം....

ഒറ്റപ്പെടലിന്റെ ഒരു കാലം...
അത് നമ്മേ കാത്തിരിക്കുന്നുണ്ട്.
ഇന്നിലെ ഓരോ ജീവിതവും ആ ഒറ്റപ്പെടലിന്റെ ദിനങ്ങളിലേക്ക് ഓരോ നിമിഷവും നടന്നടുത്ത് കൊണ്ടേയിരിക്കുന്നു.
ചുറ്റുവട്ടത്ത് ഒരുപാട് പേരുണ്ടെന്നിരിക്കേ ഒറ്റപ്പെട്ട് ജീവിക്കുന്ന ചിലരുണ്ട്...കൂടെ ആരൊക്കെയോ ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരുമുണ്ട്.
മക്കളൊക്കെ ഉയരങ്ങൾ താണ്ടി പറന്നകലുന്ന കാലത്ത്‌ വാശി പിടിക്കുന്ന ചില അച്ഛനമ്മമാരുണ്ട്.
എന്നെ പരിചരിക്കാൻ എന്റെ മക്കളോ...എന്റെ ഇണയോ... കൂടെ വേണമെന്ന്.
ഇല്ല...അതുണ്ടാകില്ല.
കാരണം...ഒറ്റപ്പെടലും ഏകാന്തതയും
അതൊരു ജീവിത യാഥാർഥ്യമാണ്.ആ
ഏകാന്തതയും...
ഒറ്റപ്പെടലും അതൊരു നാൾ നമ്മെ തേടിയെത്തും.
അഗതി മന്ദിരങ്ങളിൽ പാർക്കുന്ന ആരുടെയൊക്കെയോ മാതാ-പിതാക്കൾ...
അവർക്ക് ബന്ധങ്ങളോ...
ബന്ധുക്കളോ...
ഉറ്റവരോ...
ഉടയവരോ...ഇല്ലാഞ്ഞിട്ടല്ല.
ചിലർക്ക്  ജോലി തിരക്ക്.
അല്ലെങ്കിൽ സമയക്കുറവ്...
അതുമല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം.
ഇന്നിലെ മനുഷ്യർക്ക് കാരണങ്ങൾക്കാണോ പഞ്ഞം.അവിടെ അച്ഛന്റെ വിയർപ്പിന്റെ അന്നമോ...
അമ്മയുടെ സാന്ത്വനത്തിന്റെ സ്പർശമോ...ഒന്നും ഓർമ്മയിലുണ്ടാകില്ല ചിലർക്ക്. ഇന്ന് നാം കൈപിടിച്ചു കൂടെ കൊണ്ടുനടന്നവരൊക്കെ നാളെ നമുക്കൊപ്പം ഉണ്ടാകുമെന്ന് ആർക്കെങ്കിലും ഉറപ്പ് പറയാൻ സാധിക്കുമോ...? 
ഇല്ല.
അതാണ് സത്യം.
കാരണം...
ഒറ്റപ്പെടലും... ഏകാന്തതയും... കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എഴുതി ചേർത്ത വരികളാണ്...
ചിലർ ഒന്നുമറിയാതെ രക്ഷപ്പെട്ടു പോകുന്നവരുണ്ട്..
അവരാണ് ഭാഗ്യവാൻമാർ...
അവർക്ക് ആരുടെയും 
മുഷിഞ്ഞ മുഖം കാണേണ്ട...
മുറിപ്പെടുത്തുന്ന വാക്കുകൾ കേൾക്കേണ്ട...
ആരുടെയും കണക്ക് പറച്ചിലും കേൾക്കേണ്ട...
ഇന്നിപ്പോൾ ഓരോ അഗതി മന്ദിരങ്ങളും കെട്ടി പൊക്കുമ്പോൾ ഓരോരോ വീടുകളിലേയും അത് വരെ തെളിഞ്ഞു കത്തിയിരുന്ന വിളക്കുകളെ മാറ്റി പാർപ്പിക്കപ്പെടുന്നു.
അല്ല...
മാറ്റി സ്ഥാപിക്കപ്പെടുന്നു.
അങ്ങിനെ പറയുന്നതാവും ശരി.
പക്ഷേ...ഒന്നുണ്ട്.
ഓരോ വീട്ടിലേയും അതുവരെ തെളിഞ്ഞു നിന്നിരുന്ന പ്രകാശത്തേയാണ് ഊതി കെടുത്തിയതെന്ന് ചിലർ അറിയാതെ പോയി...
കുടിലുകൾ കൊട്ടാരങ്ങളായി മാറി. ഇടവഴികളത്രയും മെറ്റൽ ചെയ്ത റോഡുകളും ഇന്റർലോക്കിട്ട തറകളുമായിമാറി. 
പക്ഷേ... നമൊന്ന് വീട്ടിലേക്കെത്താൻ വൈകിയാൽ വീട്ടുവരാന്തയിൽ  നിന്ന് മാറാതെ റോഡിലേക്കോ...ഇടവഴിയിലേക്കോ നോക്കി നിൽക്കുന്ന ഒരു ചിത്രം ചിലരുടെയൊക്കെ മനസ്സിൽ ഇന്നുമുണ്ടാകാം.
അത് ഒരുപക്ഷേ...
പൊന്നുമക്കളെ വഴിനോക്കി നിൽക്കുന്ന അമ്മയുടെയോ...
അച്ഛന്റേയോ മുഖമായിരിക്കും അത്...പക്ഷേ...
ഇന്ന് കാലം മാറി....
ലോകം മാറി....
ഒപ്പം നമ്മളും മാറി.....
പക്ഷേ...ഒന്നുണ്ട്.
ഏകാന്തതയും....ഒറ്റപ്പെടലും അത് ഒരു നാൾ തേടി വരും...അത് പരമമായ സത്യമാണ്....!

2026 ജൂൺ 8, തിങ്കളാഴ്‌ച

കടൽക്കരയിലെ ഞണ്ട്


കടൽക്കരയിലെ ഞണ്ട്....
ഒരു ഞണ്ട് കരയിൽ നിന്നും കടലിലേക്ക് നടന്നു നീങ്ങുന്നു.
അത് എല്ലായ്പ്പോഴും പിന്നിലേക്ക് തിരിഞ്ഞു നോക്കി
സ്വന്തം കാലടിപ്പാടുകൾ കണ്ട്
അതിന്റെ ഭംഗി നോക്കുകയും സ്വയം സന്തോഷിക്കുകയും ചെയ്തു.
നടന്ന് ...നടന്ന് ...
ആ ഞണ്ട് വരിവരിയായി അതിന്റെ നീണ്ട കാലടയാളങ്ങൾ രൂപപ്പെടുത്തി.
അത് പിന്നെയും തിരിഞ്ഞു നോക്കി.ഞാൻ നടന്നു വന്ന കാലടിപ്പാടുകൾ ഒരുപാട് നീളത്തിൽ കിടക്കുന്നു എന്ന് കണ്ട ചെറിയ അഹങ്കാരത്തോടെ...
അത്യാഹ്ലാദം പ്രകടിപ്പിച്ചു.
ഇതിനിടയിൽ ശക്തമായ ഒരു തിരമാല കരയിലേക്ക് ആഞ്ഞടിച്ച് 
ആ കാൽപ്പാടുകളൊക്കെ മായ്ച്ചു കളഞ്ഞു തിരികെ പോയി.
അത് കണ്ട ഞണ്ട് വിഷമത്തോടെ കടലിനോട് പറഞ്ഞു.
നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല.
നിന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടന്നതാണ്.
നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതാണ്.
എന്നിട്ടും നീ....
നിനക്കെന്റെ നീണ്ട കാലടിപ്പാടുകൾ ഇഷ്ടപ്പെട്ടില്ല അല്ലേ...? 
നീ എന്നെ പറ്റിക്കുകയായിരുന്നു അല്ലെ...?
അപ്പോൾ കടൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
സുഹൃത്തേ..
നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
നിന്നെ എനിക്ക് അന്നും.. 
ഇന്നും...എന്നും  ഇഷ്ടമാണ്.
പക്ഷേ..
നിന്നെ പിടിക്കാൻ...
നിന്നെ ഭക്ഷണമാക്കാൻ... 
ഒരാൾ നിന്റെ പിറകെയുണ്ടായിരുന്നു.
ഞാൻ നിന്റെ കാലടിപ്പാടുകൾ മായ്ച്ചു കളഞ്ഞില്ലെങ്കിൽ ആ അടയാളം പിന്തുടർന്ന് നിന്നെ അയാൾ പിടിക്കുമായിരുന്നു.
ഞണ്ട് ഒന്ന് ആലോചിച്ചു.
ഒരുപക്ഷേ കടൽ പറഞ്ഞത് ശരിയായിരിക്കുമോ..?
അതെ....
ചില ജീവിതങ്ങൾ...
ചില ബന്ധങ്ങൾ....
 ഇങ്ങനെ ഒക്കെ തന്നെയാണ്.
സംശയമാണ്...
തെറ്റിധാരണയാണ്.
സത്യം തിരിച്ചറിയാതെ 
കുറ്റപ്പെടുത്തിയും...
പഴിചാരിയും ചില ബന്ധങ്ങൾ
എന്നെന്നേക്കുമായി  അവസാനിപ്പിക്കുന്നു.
ജീവിതത്തിൽ 70 ശതമാനം  
ബന്ധങ്ങളും സംശയത്തിന്റെ പേരിൽ...
മിഥ്യ ധാരണയുടെ പേരിൽ കൈവിട്ടുപോകുന്നു.
സത്യം അത് ഒരിക്കലും
തിരിച്ചറിയുന്നില്ല.
തിരിച്ചറിയാൻ ശ്രമിക്കുന്നുമില്ല.
ചില തോന്നലുകൾ അത് സത്യമായി വിശ്വസിക്കുകയും ചെയ്യുന്നു.
പക്ഷേ...ഒന്നുണ്ട്.
എല്ലാ തോന്നലുകളും സത്യമാകണമെന്നില്ല...
ചിലരെ...ചില ബന്ധങ്ങളെ ചിലർ തിരിച്ചറിയാറുമില്ല.
അവസാനം...
കയ്യെത്തും ദൂരേക്ക് അകന്നു പോകുമ്പോഴാണ് സത്യവും...
മിഥ്യയും...
വിശ്വാസ്യതയും..
എല്ലാമെല്ലാം തിരിച്ചറിയുക.


2026 ജൂൺ 7, ഞായറാഴ്‌ച

സൗഹൃദങ്ങളിലൂടെ


जनाजा मेरा जब निकलने लगेगा...
कसम आपको मुस्कुरा दीजिएगा...
{എന്റെ മൃതശരീരം ചുമലിലേറ്റി കൊണ്ടുപോകുമ്പോൾ...
സത്യമായിട്ടും നീയൊന്ന് പുഞ്ചിരിക്കണേ...}
ഹൃദയ സ്പർശിയായ വരികൾ....


ഒരിടത്ത് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു.
അവർ ഇരുവരും തമ്മിൽ... തമ്മിൽ ഒരാൾക്ക് വേണ്ടി മറ്റൊരാൾ മരിക്കാൻ വരെ തയ്യാറുമായിരുന്നു.
അത്രക്കും മികച്ച
സൗഹൃദമായിരുന്നു...ഹൃദയ ബന്ധമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്.
അവരുടെ ആ സൗഹൃദം മറ്റുള്ളവർക്കിടയിൽ 
ചർച്ചയുമായിരുന്നു.
മറ്റുള്ളവർക്കും അവരുടെ സൗഹൃദത്തെ കുറിച്ച് നല്ലത് മാത്രമേ പറയുവാൻ ഉണ്ടായിരുന്നുള്ളൂ.ഒരുനാൾ ...
അവരിൽ ഒരാൾ മരണപ്പെട്ടുപോയി.
അത് കേട്ടറിഞ്ഞ് 
മറ്റെയാൾ അവന്റെ വീട്ടിലേക്കെത്തി.
അവന്റെ മൃതശരീരത്തിന് അടുത്ത് ചെന്ന് പുഞ്ചിരിയോടെ 
ആ മൃതശരീരത്തെ നോക്കിയിരുന്നു.
ഇത് കണ്ട വയസ്സായ ഒരാൾ അവനോട് പറഞ്ഞു.
മോനേ...മറ്റൊരാളുടെ മൃതശരീരത്തിന് മുന്നിൽ നിന്ന് ചിരിക്കരുത്.
അവൻ പറഞ്ഞു.
ഞാൻ എന്താ പറയേണ്ടത്.
അവന്റെ മരണം കൊണ്ട് എന്റെ ഉള്ള് പിടയുന്നുണ്ട്.
ഹൃദയം തേങ്ങുന്നുണ്ട്...
വല്ലാത്ത നീറ്റലും നൊമ്പരവും 
എന്റെ ഉള്ളിലുണ്ട്.
ഞാൻ ഉള്ള് കൊണ്ട് കരയുന്നുമുണ്ട്
പക്ഷേ...
ഞങ്ങൾ തമ്മിൽ ഒരു നിബന്ധന വച്ചിരുന്നു.
തമ്മിൽ എപ്പോൾ കണ്ടാലും ചിരിക്കുന്ന മുഖത്തോടെ ആകണമെന്ന്.
അതും പോരാതെ ഞങ്ങൾ തമ്മിൽ 
സത്യം ചെയ്തിരുന്നു.
ഒരു പക്ഷേ...
ആരെങ്കിലും ഒരാൾ മരിച്ചാൽ പോലും ചിരിച്ചു കൊണ്ട് മാത്രമേ മറ്റവന്റെ
ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പാടുള്ളൂ എന്ന്.കാരണം...
അന്ന് നിന്റെ കണ്ണുനീർ തുടക്കാൻ ഞാനോ..എന്റെ കണ്ണുനീർ തുടക്കാൻ നീയോ ഉണ്ടാകില്ലെന്ന്.
ഇത്രയും അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ആ വയസ്സായ ആൾ കരഞ്ഞു പോയിരുന്നു.അയാൾ പറഞ്ഞു.
ഞാൻ ഒരുപാട് ദേശങ്ങൾ കണ്ടു....ഒരുപാടാളുകളുടെ ജീവിതങ്ങൾ കണ്ടു...
ബന്ധങ്ങൾ കണ്ടു....
സൗഹൃദങ്ങൾ കണ്ടു...
പക്ഷേ...
നിന്നെപ്പോലെ ഒരാളെ ആദ്യമായാണ് കാണുന്നത്.
ആരാണ് പറഞ്ഞത്...
എല്ലാ സൗഹൃദവും ശരിയല്ലെന്ന്.വിശ്വസിക്കുന്നവരെ ചതിക്കാത്ത നല്ലൊരു കൂട്ടുകാരനോ..കൂട്ടുകാരിയോ ഉണ്ടെങ്കിൽ അത് മാത്രം മതി..
ജീവിതം മുന്നോട്ട് പോകുവാൻ. ..
ബന്ധങ്ങൾ അത് പാതി വഴിയിൽ ഉപേക്ഷിക്കുന്നവർ ആകരുത്.
ബന്ധങ്ങൾക്ക് വിലയുണ്ട്...
അതിനിടയിൽ നോവും..നീറ്റലും..
വൈകാരികതയും ഉണ്ട്.
പക്ഷേ..ഇതൊന്നും തിരിച്ചറിയാതെ പോകുന്ന ചിലരുമുണ്ട്...

2026 ജൂൺ 5, വെള്ളിയാഴ്‌ച

അർദ്ധരാത്രിയിലെ സഹയാത്രിക (ചെറുകഥ)

അർദ്ധരാത്രിയിലെ സഹയാത്രിക
------------–-------(ചെറുകഥ)..........

മഴത്തുള്ളികൾ ഇറ്റു വീഴുന്ന ആ റോഡിൽ... തണുത്ത കാറ്റു വീശിയ ആ പാതിരാത്രിയിൽ മുന്നിൽ നടന്നു പൊയ്ക്കൊണ്ടിരുന്ന അവളോട്  ഞാൻ ചോദിച്ചു.ഒന്ന് നിൽക്കാമോ... നിന്നെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ...അവൾ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.എന്നെ അങ്ങിനെ  മുൻപരിചയം ഉണ്ടാകാൻ വഴിയില്ല.കാരണം ഞാൻ എല്ലാ സമയവും പുറത്തിറങ്ങാറില്ല.
എന്നാ വേണ്ട.
നിന്റെ പേരെന്താണ്...
അത് കേട്ടപ്പോൾ അവളൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
പേര് പറഞ്ഞാൽ ഒരുപക്ഷേ അറിയാൻ വഴിയില്ല.
ഇതെന്ത് കഷ്ടം...ഞാൻ വീണ്ടും ചോദിച്ചു.നിന്റെ വീട് എവിടെയാണ്...കരിമ്പന എന്ന് പറയും...അവൾ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ആലോചിച്ചു.
അങ്ങനെ ഒരു സ്ഥലപ്പേര് ഞാൻ കേട്ടിട്ടില്ലല്ലോ...
ഇതേതാ ഞാൻ അറിയാത്തൊരു സ്ഥലം.
അവൾ വീണ്ടും പറഞ്ഞു. തറവാട്ട് പേര് പാലമരം എന്ന് പറയും.അവൾ പറഞ്ഞു.സുഹൃത്തേ
നീ കൂടുതൽ ആലോചിക്കേണ്ട.
എന്റെ കൂടെ വന്നാൽ ഞാൻ വീട് കാണിച്ചു തരാം...ഞാൻ അവളോട് പറഞ്ഞു.വീട്ടിൽ ചെന്നിട്ട് കുറച്ച് അത്യാവശ്യമുണ്ട്...അത് കൊണ്ട് ഇപ്പൊ ഞാൻ വരുന്നില്ല.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്.നീ നിന്റെ മൊബൈൽ നമ്പർ തരൂ...ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം.അപ്പോൾ ലൊക്കേഷൻ അയച്ചു തന്നാൽ മതി.അപ്പോൾ അവൾ പറഞ്ഞു.ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല...ഞാൻ ആലോചിച്ചു.ഇതെന്ത് ജന്മം..ഈ കാലഘട്ടത്തിലും മൊബൈൽ ഉപയോഗിക്കാത്തവരുണ്ടോ...എന്റെ ചിന്തയെന്തെന്ന് തിരിച്ചറിഞ്ഞ അവൾ പറഞ്ഞു.എന്നെ പോലെ ചിലരുണ്ട്...ഈ മൊബൈലും കമ്പ്യൂട്ടറും ഒന്നും ഉപയോഗിക്കാത്തവർ.
പിന്നെയും ഞങ്ങൾ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.അവസാനം എന്റെ വീട്ടിലേക്ക്‌ തിരിയാണുള്ള വഴിയെത്തിയപ്പോൾ ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു...അപ്പോൾ ഞാൻ ചോദിച്ചു.വീണ്ടും കാണുമോ...?
അവൾ മറുപടി ഒന്നും പറയാതെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ
മഴത്തുള്ളികളെ തട്ടിമാറ്റി ഞാൻ വീട്ടിലേക്ക് നടന്നു.ആ തിരിവിനുമപ്പുറം കുത്തനെ ഇറക്കമായിരുന്നു.(കോഴിക്കുന്ന് ഇറക്കം) ആ ഇറക്കം 
 ഇറങ്ങിപോകുന്ന അവളുടെ ചിരി വല്ലാതെ
ഉയരുന്നുണ്ടായിരുന്നു. ഞാൻ ആലോചിച്ചു. ഇവളുടെ ഈ ചിരി ഇറക്കത്തിനുമപ്പുറം പുല്ലത്തറ പാലം വരെ കേൾക്കുമല്ലോ...? വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ഞാൻ സമയം നോക്കി.രാത്രി ഒരുമണി.  അയ്യോ....ഇവൾ വല്ല യക്ഷിയോ...പ്രേതമോ ആയിരിക്കുമോ...? അല്ലെങ്കിൽ തന്നെ ഇത് രണ്ടുമായാൽ എനിക്കെന്താണ്...? അല്ല..ഞാനെന്തൊരു മണ്ടനാ..അവളുടെ വേഷം ചുരിദാർ ആയിരുന്നല്ലോ.
അല്ല...ഇപ്പോ യക്ഷിയും ചുരിദാറിട്ട് തുടങ്ങിയോ...? ആർക്കറിയാം അവർക്കിടയിലും ചിലപ്പോൾ ഫാഷൻ ഷോ തുടങ്ങിയിട്ടുണ്ടാകും...അയ്യോ..
ഇനി കാണുമ്പോൾ ബർമുഡ ഇട്ട് വരാതിരുന്നാൽ മതിയായിരുന്നു....🤔

2026 ജൂൺ 1, തിങ്കളാഴ്‌ച

കാപാലികർ

മനുഷ്യനും...
മനുഷ്യത്വത്തിനും വിലയില്ലാത്ത ഈ കാലത്ത് ചില ഓർമ്മക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ടാകില്ലെന്നറിയാം...
ഇന്നുകളിൽ
ചിലർ മനുഷ്യത്വത്തിന് വില പറയുന്നു... 
ഒപ്പം വേറെ എന്തിനൊക്കെയോ വിലയിടാൻ ശ്രമിക്കുന്നു... കേൾക്കേണ്ടി വരുന്ന ചില വാക്കുകൾക്ക് ഉത്തരം ഉണ്ടെങ്കിൽ തന്നെയും...
പറയാൻ പലരുടെയും മനസ്സ് അനുവദിക്കാതെ വരുന്നു...
ചില ബന്ധങ്ങൾ ഇത്രയും ക്രൂരമാകുമ്പോൾ  അതിനെ കുറിച്ച് വായിച്ചും കേട്ടും ഹൃദയം തകർന്നു പോകുന്നു.
ചിലത് വർത്തകളിലൂടെ
കണ്മുൻപിൽ
തെളിഞ്ഞു വരുമ്പോൾ... പവിത്രമാണെന്ന് വിശ്വസിച്ചിരുന്ന പല ബന്ധങ്ങളും
മായകാഴ്ചകളാകുന്നു.
സത്യമേത്...
മിഥ്യയേത്...
ശരിയേത്...
തെറ്റേത്.. 
ഒന്നും തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ..
ഒന്ന് മാത്രം തിരിച്ചറിയാം ഇപ്പോൾ....
മനുഷ്യനും വിലയില്ല...
മാനുഷീക മൂല്യങ്ങൾക്കും വിലയില്ല...
ഇനിയുള്ള ഓരോ സമയവും...ഓരോ ദിനവും... ഓരോ വാർത്തകളാണ്.നമ്മെ തകർത്തെറിയുന്ന വാർത്തകൾ.
ദുബായിലെ ഫ്ലാറ്റിൽ നിന്നും രണ്ട് വയസ്സുകാരനെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി.ഉത്തർപ്രദേശിൽ ഒരു കുഞ്ഞിനെ എറിഞ്ഞു കൊന്നവനെ പോലീസ് വെടിവെച്ചു കൊന്നു...
അത് നീതി.
മനുഷ്യാത്മാവിന്റെ 
ഗന്ധവും...
സ്പർശവും...
നോവും...
നൊമ്പരവും...
പിടച്ചിലും... 
തിരിച്ചറിയാൻ കഴിയാതെ പോകുന്ന അഭിനവ ജനതയിൽ പെട്ട കാപാലികർ ഇന്നുകളിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ...ബാലിയാടാവുന്നത് ഒന്നുമറിയാത്ത പിഞ്ചുകുട്ടികൾ.
ഒന്നോ...രണ്ടോ വയസ്സ് പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞ്.
അതും ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കാരം കൊണ്ടിരുന്ന നമ്മുടെ കൊച്ചു കേരളത്തിലും.
ആ കുഞ്ഞിനെ തല്ലിയതും...
വേദനിപ്പിച്ചതും...കുഞ്ഞു കൈകൾ അടിച്ചൊടിച്ചതും എന്തിന്റെ പേരിലായിരുന്നു...
അല്ലെങ്കിൽ എന്തിന് വേണ്ടിയായിരുന്നു...?
ഒന്നുമറിയാത്ത പ്രായത്തിൽ ആ കുഞ്ഞിന്റെ ജീവൻ നഷ്ടമായപ്പോൾ എന്ത് നേടി പത്തുമാസം ചുമന്ന് പ്രസവിച്ചവളും...അവളോടൊപ്പമുള്ള നരാധമനും...ജീവൻ വെടിഞ്ഞ കുഞ്ഞിനെ പിടിച്ചിരുത്തി ഭക്ഷണം വാരി കൊടുത്തവൾ...
ഇവളെ എന്ത് പേരിട്ട് വിളിക്കണം.
അമ്മയെന്നോ... സ്ത്രീയെന്നോ...
വിളിക്കാൻ സാധിക്കുമോ...?അങ്ങിനെ വിളിച്ചാൽ അത് മറ്റു സ്ത്രീകൾക്ക് അപമാനമാകും.
ഇവർക്കൊക്കെ വധശിക്ഷ പോലും ഏറ്റവും ചെറിയ ശിക്ഷയാണ്.
ഇനിയുമുണ്ട് ഏറെ......
സ്ഥാനവലിപ്പത്തിന്റെയും...
ജാതീയതയുടെയും പേരിൽ...അവർ ഉയർത്തിപ്പിടിക്കുന്ന മഹിമയേക്കാൾ..
സ്നേഹവും...
സാഹോദര്യവും ആണ് മഹത്തരം എന്ന് മനസ്സിലാക്കാതെ പോകുന്ന പമ്പരവിഡ്ഢിയായ മനുഷ്യർ.
കപടതയുടെ...
തീനാളമെരിയുന്ന ഭൂമിയിൽ സാഥ്വികമായ മനസ്സോടെ ജീവിക്കുക എന്നത് കഠിനപ്രയത്നമാണ്.
ആത്മാർത്ഥതയുള്ള വാക്കുകളും...
ശാന്തമായ മനസ്സും.... കൈമുതലായുള്ളവരെ പുച്ഛിച്ചു തള്ളുന്ന നവയുഗം...
സാന്ത്വനവും..
സ്നേഹവും ....
എന്നേ ഇവിടങ്ങളിൽ നിന്ന് വിസ്‌മൃതിയിലാണ്ടുപോയി...
അവശേഷിക്കുന്നത് ജഢതുല്യമായ മനസിനുടമകളായ ചില കാപാലികർ മാത്രം