യാത്രികൻ....(Yathrikan)
സലീം വെള്ളാനി
2026 ഓഗസ്റ്റ് 6, വ്യാഴാഴ്ച
2026 ജൂലൈ 11, ശനിയാഴ്ച
ബന്ധങ്ങൾ വഴിയകലുമ്പോൾ
കൃതജ്ഞതാപൂർവ്വം സ്മരിക്കാനും..
അടുപ്പത്തിന്റെ ആഴം കൊണ്ട് ശിരസ്സ് നമിക്കാനും...ഇഷ്ടം കൊണ്ട് ചേർത്ത് പിടിക്കാനും നമ്മുടെയൊക്കെ ജീവിതത്തിൽ കുറെ പേരുണ്ടാകും...അവരിൽ ആരാണ് പ്രധാനി എന്ന് ചോദിച്ചാൽ വ്യക്തമായി ഒരുത്തരം നൽകാൻ നമുക്ക് കഴിയുകയുമില്ല.
ചിലപ്പോൾ...ഒരു വ്യക്തിയോ...
വ്യക്തിത്വമോ ആകാം...
ചിലപ്പോൾ ഒരെയൊരാൾ മാത്രം ഉള്ളിന്റെയുള്ളിൽ പിടിതരാതെ മാറി നിൽക്കുന്നുമുണ്ടാകാം.
നമ്മെ ഒരിക്കലും ശല്യപ്പെടുത്താതെ...പുറമേ കാഴ്ചയിൽ നമൊന്നും അറിയുന്നില്ലെങ്കിലും ഹൃദയം കൊണ്ട് നാം അവരെ ചേർത്ത് പിടിച്ചിട്ടുണ്ടാകുകയും ചെയ്യും.ഒരിക്കലും പറിച്ചെറിയാൻ മനസ്സുവരാതെ...ചില വ്യക്തികൾ അങ്ങനെയുമാണ് എന്നതാണ് സത്യം.
നമ്മുടെയൊക്കെ ജീവിതത്തിൽ യാദൃശ്ചികതകൾക്ക് വളരെയേറെ പങ്കുണ്ട്.
മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലെയല്ല പലപ്പോഴും വഴിത്തിരിവുകൾ ഉണ്ടാകുക.
ചിലരെ പരിചയപ്പെടുന്നത് പോലും അങ്ങിനെയാണ്...ചിലർ ജീവിതത്തിന്റെ പാതിദൂരം കൈകോർത്ത് മനസ്സറിഞ്ഞ് കൂടെയുണ്ടാകും...ചിലർ തുടക്കത്തിലോ...പാതിവഴിയിലോ..
യാത്രപോലും പറയാതെ നടന്നകലും...
എന്തിനും...
പരസ്പര വിശ്വാസം എന്ന...
ഒരു ഉള്ളടക്കമാണ്...
ഓരോ ബന്ധത്തിന്റെയും..
ആഴവും... പരപ്പും...
നിർവചിക്കുന്നത്.
ആ ഒരു വിശ്വാസം ഇല്ലെങ്കിൽ...
ഒരിക്കലും കൂടിച്ചേരാത്ത നേർരേഖപോലെയാകും ഓരോ ബന്ധവും..
സ്വന്തം പ്രവർത്തിയും...
സ്വഭാവമഹിമയും അതിന് മൂലകാരണമാണ്...
തുടക്കം കൊണ്ട് അവിശ്വസിച്ച ഒന്നിനെയും നമ്മുക്ക് മാറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല...
കാരണം അവർ അത് തിരുത്താൻ തയ്യാറാകില്ല
എന്നത് തന്നെ.
എല്ലായിപ്പോഴും നൊമ്പരങ്ങളും...
മുറിപ്പാടുകളുമാണ്...
നമ്മെ നാമാക്കുന്നത്...
ഓരോ ജീവിത ബന്ധങ്ങൾക്കിടയിലും ചിലരുണ്ട്..
ഉറങ്ങുന്നവരും...
ഉറക്കം നടിക്കുന്നവരും.
ഉറങ്ങുന്നവരെ നമുക്ക് വിളിച്ചുണർത്താം......
പക്ഷേ.....
ഉറക്കം നടിക്കുന്നവരേയോ....?
2026 ജൂൺ 25, വ്യാഴാഴ്ച
2026 ജൂൺ 23, ചൊവ്വാഴ്ച
ചില ബന്ധങ്ങൾ
രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും. രക്തബന്ധം നിയമപരമായി നിലനിര്‍ത്തേണ്ട ബാധ്യതയാണ്.
എന്നാല്‍ വ്യക്തിബന്ധങ്ങള്‍ നിയമപരമൊന്നുമല്ലാതിരിക്കെ തന്നെ പറിച്ചുമാറ്റാനാവാത്ത ആത്മബന്ധമായി
തീരുന്നവയാണ്.. അങ്ങനെയുള്ള ബന്ധങ്ങളായി നാം മാറുമ്പോഴും അങ്ങനെയുള്ള ബന്ധങ്ങള്‍ നമുക്കുണ്ടാവുകയും ചെയ്യുമ്പോള്‍ അന്നു മുതല്‍ ജീവിതത്തിന് പുതിയൊരു ഭംഗി ലഭിക്കുന്നു. ഒട്ടുമാവശ്യപ്പെടാതെ നമുക്കുവേണ്ടി കരയുകയും നമ്മുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും നമുക്ക് കൂട്ടുവരികയും വിട്ടുപോകേണ്ടി വന്നാലും വിട്ടുപോകാനാവാതെ നമ്മെ ആഗ്രഹിക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍!! അകലങ്ങള്‍ക്കിടയിലും അടുത്തുകൊണ്ടേയിരിക്കുന്ന ഹൃദയ സൗഹൃദങ്ങളാണവ.
മനസ്സിലെന്നും താലോലിക്കാവുന്ന നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ ആര്‍ക്കും അധികമുണ്ടാവില്ല.
അത്തരം സുഹൃത്തുക്കള്‍ തണലും തലോടലുമായി നമ്മുടെ ഓര്‍മയില്‍ പോലും കൂടെ വരും.
സമയവും സാന്നിധ്യവും സമ്പത്തും നമുക്കുവേണ്ടി അവര്‍ നൽകിക്കൊണ്ടേയിരിക്കും. മടുപ്പില്ലാതെ നമുക്കുവേണ്ടി കാത്തിരിക്കും.
തിരിച്ചൊന്നും ആഗ്രഹിക്കാതെ ഈ ബന്ധം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. രണ്ടു പേര് പരസ്പരം ഇങ്ങനെ ഹൃദയബന്ധമുണ്ടാക്കുമ്പോള്‍ എന്തൊരു ഭംഗിയാണത്.
മൂന്നാമതൊരാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവാത്ത വിധം വശ്യമായിരിക്കും ആ ആനന്ദം.
ഇത്രയും ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത് അസാധ്യമായ വേദനയായിരിക്കും.
പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉണങ്ങാത്ത മുറിവുണ്ടാക്കുന്നു.
ചെറിയ കാരണങ്ങളാല്‍ ഒരാള്‍ അകലുമ്പോള്‍ കനമുള്ള കണ്ണീരായി അത് ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളായി ജീവിത കാലം മുഴുവനും...ചിലപ്പോൾ ഉണർന്നും...ചിലപ്പോൾ ഉറങ്ങിയും നമ്മുടെയൊക്കെ ഉള്ളിൽ മങ്ങാതെ...മായാതെ കിടക്കുന്നു.
2026 ജൂൺ 15, തിങ്കളാഴ്ച
നാമെന്ന മനുഷ്യരും നമ്മിൽ ചിലരുടെ വികലമായ വഴിത്താരകളും
പിന്നിട്ട വഴിയിലേക്ക് ഒന്നെത്തിനോക്കിയാൽ ഒരുപാട് കഥകൾ നമുക്ക് നമ്മിൽ നിന്ന് തന്നെ മെനഞ്ഞെടുക്കാനുണ്ടാകും...
ഒരുപക്ഷേ.....
മനസ്സുകൾ തമ്മിലുണ്ടായിരുന്ന ചില അടുപ്പങ്ങൾ...
ചില പിണക്കങ്ങളും..
അതിന്റെ മറുവശമായ ഇണക്കങ്ങളും..
പിന്നെ ചില വേർപാടുകൾ...
ചില നഷ്ടങ്ങൾ...
അനശ്വരമെന്ന് അഭിമാനിച്ച....
അതിന്റെ പേരിൽ സ്വയം അഹങ്കരിച്ച പല ബന്ധങ്ങളും ഇന്ന് തോൽവിയുടെ രുചി അറിഞ്ഞു തുടങ്ങിയിരിക്കുന്നു..
ചിലർ സ്വന്തം മോഹങ്ങളെയെല്ലാം ചിറകെരിച്ചു കളയുന്നു..
ചിലപ്പോൾ പ്രവാസലോകത്ത് അകപ്പെട്ടവൻ....
അല്ലെങ്കിൽ ജീവിത ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടി...അല്ലെങ്കിൽ വളർത്തിവലുതാക്കിയ കുടുംബത്തിന് വേണ്ടി..
അല്ലെങ്കിൽ ചില കടമയുടെ പേരിൽ...
അതുമല്ലെങ്കിൽ സമൂഹത്തിലെ മാന്യതക്ക് വേണ്ടി.അല്ലെങ്കിൽ തന്നെ ഓരോ മനുഷ്യന്റെയും..
സ്വഭാവവും..ചിന്തയും..
പ്രവർത്തിയും എവിടെയും താരതമ്യപ്പെടുകയില്ലല്ലോ.
മറ്റൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞുപോയതെല്ലാം എന്നോ വായിച്ചു കഴിഞ്ഞ ഒരു നോവലിലെ അദ്ധ്യായമായി എഴുതി തള്ളാൻ കഴിവുള്ളവരും നമുക്കിടയിലുണ്ട്..
അല്ലെങ്കിൽ ഇതൊക്കെയാണ് വിധിയെന്ന് കരുതി ജീവിതം പതിയെ മുന്നോട്ട് തള്ളി നീക്കുന്നവരും നമുക്കിടയിലുണ്ട്.
ബന്ധങ്ങൾ അതിന് ഒരു വിളിപ്പാടകലെ വരെയേ ആയുസ്സുള്ളൂ എന്ന് തോന്നിപ്പോകുന്ന സംഭവവികാസങ്ങൾ..
ഇന്നിലെ പല വിവാഹബന്ധങ്ങളും കുടുംബകോടതിക്ക് മുന്നിൽ കൊമ്പ് കോർക്കുന്ന നിത്യകാഴ്ച്ചകൾ..
അത്യാഢംബരത്തിന്റെ പകിട്ടിൽ...ആഭാസതരങ്ങളുടെ തിളക്കങ്ങളാണ് കൂടുതൽ...
വിവാഹം എന്നത് ആചാരമര്യാദയോടെ..
പവിത്രമായ കർമ്മം ആയിരുന്നു പണ്ട് കാലത്തെങ്കിൽ ഇന്നത് മാറി..
അന്ന് വിവാഹമോചനങ്ങൾ കുറവായിരുന്നെങ്കിൽ...
ഇന്നതും മാറി..ഇപ്പോൾ റേഷൻകടയിലെ തിരക്കിനേക്കാൾ കൂടുതൽ തിരക്ക് കുടുംബകോടതിക്ക് മുൻപിലാണെന്നത്...
ഒരു വലിയ സത്യം മാത്രം.
എവിടെയാണ് പിഴച്ചത്...
ആർക്കാണ് തെറ്റ് പറ്റിയത്...കാലത്തിനോ...?
അതോ നാം അനുവർത്തിച്ചു പോരുന്ന ആഭാസതരത്തിനോ..
പലപ്പോഴും കാണാം വിവാഹപ്പന്തലിൽ നിന്ന് ഇറങ്ങുന്ന ചിലരെ..
ചിലപ്പോൾ ജെസിബിയിൽ..
ചിലപ്പോൾ കട്ടയും മണ്ണും കൊണ്ടുപോകുന്ന അർബാനയിൽ...
അങ്ങിനെ നീണ്ടുപോകുന്നു കോലാഹലങ്ങൾ...
അതിനെല്ലാമുപരി ക്ഷമിക്കാനുള്ള വിവേകം ഇന്നിലെ ചിലരുടെ നിഘണ്ടുവിൽ ഇല്ല എന്നതാണ് സത്യം...പറഞ്ഞു തീർക്കേണ്ട ചെറിയ പ്രശ്നങ്ങൾ പോലും ഊതി വീർപ്പിച്ച് ഏതാണ്ട് പൊട്ടാറായ അഗ്നിപർവ്വതം പോലെ ആക്കി തീർക്കാൻ ചിലപ്പോൾ കൂടെയുള്ളവരും ശ്രമിക്കും...ചിലപ്പോൾ പറയും നിനക്കതിനേക്കാൾ നല്ലത് വേറെ കിട്ടുമെന്ന്......
ഇതൊക്കെത്തന്നെയാണ് മൂല്യമുള്ള പല ബന്ധങ്ങളും പാതി വഴിയിൽ അവസാനിക്കാൻ കാരണമെന്ന് എനിക്ക് തോന്നുന്നു.....നിങ്ങൾക്കോ...?
പലപ്പോഴും ഇവരിൽ ചിലർ മനസ്സിലാക്കാത്ത ഒന്നുണ്ട്...കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ലവരെയാണ് ഇവരൊക്കെ കളഞ്ഞിട്ട് പോകുന്നതെന്ന്...
ആരറിയാൻ...? ഡൈവോഴ്സ് അതാണ് തലച്ചോറിൽ കയറി കൂടിയ ഏറ്റവും വലിയ ജ്വരം...ഇതിനൊരു മറുവശം കൂടിയുണ്ട്...ഇതിൽ ഏറ്റവും വെറുക്കപ്പെട്ടു പോകുന്നതും...അവഗണിക്ക പെട്ടുപോകുന്നതും ഇവർക്ക് ജനിച്ചുപോയ കൊച്ചു കുട്ടികളാണ്...സത്യത്തിൽ ഈ കുട്ടികളുടെ തെറ്റെന്താണ്..?
2026 ജൂൺ 14, ഞായറാഴ്ച
മാനാഭിമാനം
ഒരുപക്ഷേ ഇത് വായിക്കുന്നവർ നെറ്റിചുളിച്ചേക്കാം...കുറ്റപ്പെടുത്തിയേക്കാം...എങ്കിലും എഴുതാതെ വയ്യ...!
സ്ത്രീ...അവളാണ് ...
ഒരു തലമുറയെ തന്നെ വാർത്തെടുക്കുന്നത്..
മുൻകാലങ്ങളിലാകട്ടെ.
പിൻകാലങ്ങളിലാകട്ടെ..
ഗർഭം ധരിക്കുക എന്നത് ഒരു സ്ത്രീക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച വരദാനം.. പുരുഷൻ അതിൽ ഭാഗഭാക്കാകുമെങ്കിലും ഗർഭധാരണം പുരുഷന് കഴിയുന്ന ഒന്നല്ലല്ലോ..ഒരു സ്ത്രീക്ക് സ്ത്രീയെന്ന നിലയിൽ അല്ലെങ്കിൽ സ്ത്രീ ആയി ജനിച്ചതിന്റെ പേരിൽ സ്വയം പുച്ഛം തോന്നണമെങ്കിൽ...
അവൾ പ്രണയത്തിന്റെ ചതിക്കുഴിയിലോ...അതിന്റെ അഗാധഗർത്തങ്ങളിലോ ആണ്ടുപോയിരിക്കണം..
അതല്ലാത്ത വേറെന്ത് കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നാലും..അവൾ അതിൽ നിന്നെല്ലാം കരകയറാൻ ശ്രമിക്കും..കരകയറുകയും... ചെയ്യും.ഒരുപക്ഷേ ഒരു പുരുഷനേക്കാൾ മുൻപേ...
കാരണം ഒരേ സമയം സർവ്വം സഹിക്കുകയും...
ത്യജിക്കുകയും ചെയ്യുന്നവളാണ്...
ഞാൻ പഠിച്ച വേദപ്രകാരം മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം.സ്ത്രീയെ ആദരിക്കാ
നും...ബഹുമാനിക്കാനും അവിടെയും ഓർമ്മപ്പെടുത്തുന്നു....
ഹിന്ദു മതവിശ്വാസപ്രകാരം ഭൂമി ഭൂമിദേവിയാണ്...അവിടെയും സ്ത്രീയോടാണ് ഉപമിച്ചത്...
പക്ഷേ ഇന്നിന്റെ കാലത്ത് സ്ത്രീയുടെ ശ്രീത്വം സ്ത്രീ തന്നെ അലങ്കോലപ്പെടുത്തുന്നു..
പല രീതിയിൽ...പണ്ട് കാലത്ത് വയസ്സായ അമ്മമാർ വീടിന്റെ നാല് ചുവരിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ ഒരു തോർത്തുമുണ്ട്(മേൽമുണ്ട്)
കൊണ്ട് അവരുടെ മാറിടം മറച്ചിട്ടാണ് പുറത്തിറങ്ങാറ്....
പക്ഷേ ഇന്ന് കാലത്തിനൊപ്പം കോലവും മാറി...മറയ്ക്കേണ്ടത്
പലതും പുറത്തും ആയി...പണ്ടൊരു കാലത്ത് ഇതൊക്കെയും മറയ്ക്കാനാണ് സമരം ചെയ്തതെങ്കിൽ...ഇനിയുള്ള സമരം എന്തിനായിരിക്കുമെന്ന് ഒരു പിടിയുമില്ല
കുറച്ചൊക്കെ മാതാപിതാക്കളും ഇതിൽ തെറ്റുകാരാണ്..
ഇന്നത്തെ ഡ്രസ് കോഡ്...
നാലാളുകൾ ശ്രദ്ധിക്കണം എന്ന രീതിയിൽ ആണ്...
ഏത് മതവിഭാകവുമാകട്ടെ...
അത് തിരഞ്ഞെടുത്ത് കൊടുക്കുന്നത് രക്ഷിതാക്കളും...
മുൻപൊരു നിയമം പാസ്സാക്കിയിരുന്നു.ഒരു പുരുഷൻ 14 മിനിറ്റിൽ കൂടുതൽ ഒരു സ്ത്രീയെ നോക്കാൻ പാടില്ലെന്ന്...
എങ്ങിനെ നോക്കാതിരിക്കും...
സോഷ്യൽ മീഡിയയിലെ ചിലരുടെ പ്രൊഫൈൽ ഫോട്ടോസ് പോലും പലരും ശ്രദ്ധിക്കണം എന്ന രീതിയിൽ ആണ്.എന്തിനേറെ അപ്രതീക്ഷിതമായി ഇടയ്ക്ക് കയറി വരുന്ന റീൽസ് പോലും കടു കട്ടിയാണ്...ഒന്നുകിൽ ലൈക്ക്.അല്ലെങ്കിൽ അക്കൗണ്ടിലേക്ക് കയറിവരേണ്ട സംഖ്യയുടെ വലിപ്പം...ഇതൊക്കെയുമാണ് ചിലരുടെ ഇന്നത്തെ ചിന്താഗതി.അവിടെ എന്ത് മാനാഭിമാനം.
സ്വന്തം അന്തസത്ത കളഞ്ഞു കുളിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് അവരവർ തന്നെയാണ്...
അത് ആണായാലും...
പെണ്ണായാലും...
കൂട്ടു കൂടിയും ആടി പാടിയും കുറേ കൊല്ലങ്ങളോളം മുന്നോട്ട് പോകുമ്പോൾ പിന്നെ വിരസതയായി...രണ്ടും വേർപിരിയലായി...
അപ്പോഴാണ് ഇത്തരക്കാരുടെ അവസാനത്തെ വജ്രായുധം പുറത്തെടുക്കുന്നത്...എന്നാ പിന്നെ ഒരു പീഡനക്കേസ് അങ്ങോട്ട് കൊടുക്കാം എന്ന്.
പിന്നെ അങ്ങോട്ട് മീഡിയക്കാരുടെ ബഹളം...
ദിവസങ്ങളോളം ഈ വാർത്തകൾ എരിവും പുളിയും ചേർത്ത് അങ്ങോട്ട് നീട്ടി വലിച്ചു കൊണ്ടുപോകും...ചില കണ്ണീർ സീരിയലുകൾ പോലെ...അഞ്ച് കൊല്ലം കൂടെ കൊണ്ട് നടന്നു പീഡിപ്പിച്ചു...
ഇതൊക്കെയായിരിക്കും മുഖ്യധാരാ വാർത്തകൾ.
ഈ അഞ്ചുകൊല്ലം എന്ന കണക്ക്.അതെങ്ങിനെ പീഡനമാകും...
ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല...
ഒരിക്കൽ മാത്രം പീഡനം എന്നത് ശരിയാണ്...
പക്ഷേ...
ബാക്കിയുള്ള ദിനങ്ങളും മാസങ്ങളും വർഷങ്ങളും....
ആ ആർക്കറിയാം...
ഇനി ഒരു അതിർത്തി തർക്കം വന്നാൽ പോലും അയൽവാസി പീഡനത്തിന് കേസ് കൊടുത്താൽ ഇപ്പുറത്തെ അയൽവാസി...അവന്റെ ജീവിതം അതോടെ കഴിഞ്ഞു.അവന്റെ കുടുംബം...അവന്റെ ഭാര്യ...അവന്റെ മക്കൾ...പിന്നീടങ്ങോട്ട് എന്തെല്ലാം അനുഭവിക്കണം...അവന്റെ ആധാർ കാർഡ് പോലും മീഡിയക്കാർ വിൽപ്പനക്ക് വച്ചിട്ടുണ്ടാകും.
പീഡിപ്പിക്കപ്പെട്ടവരുടെ പേര് പറയാൻ പാടില്ല.(അത് യഥാർത്ഥ പീഡനം ആണെങ്കിൽ ശരിയാണ്)
തെറ്റ് ചെയ്തവർ രണ്ടു പേരുമാണെങ്കിൽ...
ഒരാൾക്ക് മാത്രം നീതി ലഭിച്ചാൽ മതിയോ..?
ഏതോ ഒരു വിഡ്ഢി ഒരു ടിവി ഷോയിൽ പറയുന്നത് കേട്ടു.പീഡന കേസിൽ പ്രതിയായാൽ ആണിന് ഒന്നും നഷ്ടപ്പെടാനില്ല എന്ന്..
അത് അയാളുടെ കാര്യത്തിൽ ഒരുപക്ഷേ ശരിയായിരിക്കും...
മറ്റുള്ളവർ അങ്ങിനെ അല്ലല്ലോ.നിയമ പുസ്തകം തിരുത്തി എഴുതേണ്ട കാലം വല്ലാതെ അതിക്രമിച്ചു എന്നൊരു തോന്നൽ ഇല്ലാതില്ല...ഇതൊരു ഓർമ്മപ്പെടുത്തലാണ്...വെറും ഓർമ്മപ്പെടുത്തൽ മാത്രം...!
2026 ജൂൺ 11, വ്യാഴാഴ്ച
ഒറ്റപ്പെടലിന്റെ ഒരു കാലം....
ഒറ്റപ്പെടലിന്റെ ഒരു കാലം...
അത് നമ്മേ കാത്തിരിക്കുന്നുണ്ട്.
ഇന്നിലെ ഓരോ ജീവിതവും ആ ഒറ്റപ്പെടലിന്റെ ദിനങ്ങളിലേക്ക് ഓരോ നിമിഷവും നടന്നടുത്ത് കൊണ്ടേയിരിക്കുന്നു.
ചുറ്റുവട്ടത്ത് ഒരുപാട് പേരുണ്ടെന്നിരിക്കേ ഒറ്റപ്പെട്ട് ജീവിക്കുന്ന ചിലരുണ്ട്...കൂടെ ആരൊക്കെയോ ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരുമുണ്ട്.
മക്കളൊക്കെ ഉയരങ്ങൾ താണ്ടി പറന്നകലുന്ന കാലത്ത് വാശി പിടിക്കുന്ന ചില അച്ഛനമ്മമാരുണ്ട്.
എന്നെ പരിചരിക്കാൻ എന്റെ മക്കളോ...എന്റെ ഇണയോ... കൂടെ വേണമെന്ന്.
ഇല്ല...അതുണ്ടാകില്ല.
കാരണം...ഒറ്റപ്പെടലും ഏകാന്തതയും
അതൊരു ജീവിത യാഥാർഥ്യമാണ്.ആ
ഏകാന്തതയും...
ഒറ്റപ്പെടലും അതൊരു നാൾ നമ്മെ തേടിയെത്തും.
അഗതി മന്ദിരങ്ങളിൽ പാർക്കുന്ന ആരുടെയൊക്കെയോ മാതാ-പിതാക്കൾ...
അവർക്ക് ബന്ധങ്ങളോ...
ബന്ധുക്കളോ...
ഉറ്റവരോ...
ഉടയവരോ...ഇല്ലാഞ്ഞിട്ടല്ല.
ചിലർക്ക് ജോലി തിരക്ക്.
അല്ലെങ്കിൽ സമയക്കുറവ്...
അതുമല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം.
ഇന്നിലെ മനുഷ്യർക്ക് കാരണങ്ങൾക്കാണോ പഞ്ഞം.അവിടെ അച്ഛന്റെ വിയർപ്പിന്റെ അന്നമോ...
അമ്മയുടെ സാന്ത്വനത്തിന്റെ സ്പർശമോ...ഒന്നും ഓർമ്മയിലുണ്ടാകില്ല ചിലർക്ക്. ഇന്ന് നാം കൈപിടിച്ചു കൂടെ കൊണ്ടുനടന്നവരൊക്കെ നാളെ നമുക്കൊപ്പം ഉണ്ടാകുമെന്ന് ആർക്കെങ്കിലും ഉറപ്പ് പറയാൻ സാധിക്കുമോ...?
ഇല്ല.
അതാണ് സത്യം.
കാരണം...
ഒറ്റപ്പെടലും... ഏകാന്തതയും... കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എഴുതി ചേർത്ത വരികളാണ്...
ചിലർ ഒന്നുമറിയാതെ രക്ഷപ്പെട്ടു പോകുന്നവരുണ്ട്..
അവരാണ് ഭാഗ്യവാൻമാർ...
അവർക്ക് ആരുടെയും
മുഷിഞ്ഞ മുഖം കാണേണ്ട...
മുറിപ്പെടുത്തുന്ന വാക്കുകൾ കേൾക്കേണ്ട...
ആരുടെയും കണക്ക് പറച്ചിലും കേൾക്കേണ്ട...
ഇന്നിപ്പോൾ ഓരോ അഗതി മന്ദിരങ്ങളും കെട്ടി പൊക്കുമ്പോൾ ഓരോരോ വീടുകളിലേയും അത് വരെ തെളിഞ്ഞു കത്തിയിരുന്ന വിളക്കുകളെ മാറ്റി പാർപ്പിക്കപ്പെടുന്നു.
അല്ല...
മാറ്റി സ്ഥാപിക്കപ്പെടുന്നു.
അങ്ങിനെ പറയുന്നതാവും ശരി.
പക്ഷേ...ഒന്നുണ്ട്.
ഓരോ വീട്ടിലേയും അതുവരെ തെളിഞ്ഞു നിന്നിരുന്ന പ്രകാശത്തേയാണ് ഊതി കെടുത്തിയതെന്ന് ചിലർ അറിയാതെ പോയി...
കുടിലുകൾ കൊട്ടാരങ്ങളായി മാറി. ഇടവഴികളത്രയും മെറ്റൽ ചെയ്ത റോഡുകളും ഇന്റർലോക്കിട്ട തറകളുമായിമാറി.
പക്ഷേ... നമൊന്ന് വീട്ടിലേക്കെത്താൻ വൈകിയാൽ വീട്ടുവരാന്തയിൽ നിന്ന് മാറാതെ റോഡിലേക്കോ...ഇടവഴിയിലേക്കോ നോക്കി നിൽക്കുന്ന ഒരു ചിത്രം ചിലരുടെയൊക്കെ മനസ്സിൽ ഇന്നുമുണ്ടാകാം.
അത് ഒരുപക്ഷേ...
പൊന്നുമക്കളെ വഴിനോക്കി നിൽക്കുന്ന അമ്മയുടെയോ...
അച്ഛന്റേയോ മുഖമായിരിക്കും അത്...പക്ഷേ...
ഇന്ന് കാലം മാറി....
ലോകം മാറി....
ഒപ്പം നമ്മളും മാറി.....
പക്ഷേ...ഒന്നുണ്ട്.
ഏകാന്തതയും....ഒറ്റപ്പെടലും അത് ഒരു നാൾ തേടി വരും...അത് പരമമായ സത്യമാണ്....!
2026 ജൂൺ 8, തിങ്കളാഴ്ച
കടൽക്കരയിലെ ഞണ്ട്
കടൽക്കരയിലെ ഞണ്ട്....
ഒരു ഞണ്ട് കരയിൽ നിന്നും കടലിലേക്ക് നടന്നു നീങ്ങുന്നു.
അത് എല്ലായ്പ്പോഴും പിന്നിലേക്ക് തിരിഞ്ഞു നോക്കി
സ്വന്തം കാലടിപ്പാടുകൾ കണ്ട്
അതിന്റെ ഭംഗി നോക്കുകയും സ്വയം സന്തോഷിക്കുകയും ചെയ്തു.
നടന്ന് ...നടന്ന് ...
ആ ഞണ്ട് വരിവരിയായി അതിന്റെ നീണ്ട കാലടയാളങ്ങൾ രൂപപ്പെടുത്തി.
അത് പിന്നെയും തിരിഞ്ഞു നോക്കി.ഞാൻ നടന്നു വന്ന കാലടിപ്പാടുകൾ ഒരുപാട് നീളത്തിൽ കിടക്കുന്നു എന്ന് കണ്ട ചെറിയ അഹങ്കാരത്തോടെ...
അത്യാഹ്ലാദം പ്രകടിപ്പിച്ചു.
ഇതിനിടയിൽ ശക്തമായ ഒരു തിരമാല കരയിലേക്ക് ആഞ്ഞടിച്ച്
ആ കാൽപ്പാടുകളൊക്കെ മായ്ച്ചു കളഞ്ഞു തിരികെ പോയി.
അത് കണ്ട ഞണ്ട് വിഷമത്തോടെ കടലിനോട് പറഞ്ഞു.
നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല.
നിന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടന്നതാണ്.
നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതാണ്.
എന്നിട്ടും നീ....
നിനക്കെന്റെ നീണ്ട കാലടിപ്പാടുകൾ ഇഷ്ടപ്പെട്ടില്ല അല്ലേ...?
നീ എന്നെ പറ്റിക്കുകയായിരുന്നു അല്ലെ...?
അപ്പോൾ കടൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
സുഹൃത്തേ..
നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
നിന്നെ എനിക്ക് അന്നും..
ഇന്നും...എന്നും ഇഷ്ടമാണ്.
പക്ഷേ..
നിന്നെ പിടിക്കാൻ...
നിന്നെ ഭക്ഷണമാക്കാൻ...
ഒരാൾ നിന്റെ പിറകെയുണ്ടായിരുന്നു.
ഞാൻ നിന്റെ കാലടിപ്പാടുകൾ മായ്ച്ചു കളഞ്ഞില്ലെങ്കിൽ ആ അടയാളം പിന്തുടർന്ന് നിന്നെ അയാൾ പിടിക്കുമായിരുന്നു.
ഞണ്ട് ഒന്ന് ആലോചിച്ചു.
ഒരുപക്ഷേ കടൽ പറഞ്ഞത് ശരിയായിരിക്കുമോ..?
അതെ....
ചില ജീവിതങ്ങൾ...
ചില ബന്ധങ്ങൾ....
ഇങ്ങനെ ഒക്കെ തന്നെയാണ്.
സംശയമാണ്...
തെറ്റിധാരണയാണ്.
സത്യം തിരിച്ചറിയാതെ
കുറ്റപ്പെടുത്തിയും...
പഴിചാരിയും ചില ബന്ധങ്ങൾ
എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു.
ജീവിതത്തിൽ 70 ശതമാനം
ബന്ധങ്ങളും സംശയത്തിന്റെ പേരിൽ...
മിഥ്യ ധാരണയുടെ പേരിൽ കൈവിട്ടുപോകുന്നു.
സത്യം അത് ഒരിക്കലും
തിരിച്ചറിയുന്നില്ല.
തിരിച്ചറിയാൻ ശ്രമിക്കുന്നുമില്ല.
ചില തോന്നലുകൾ അത് സത്യമായി വിശ്വസിക്കുകയും ചെയ്യുന്നു.
പക്ഷേ...ഒന്നുണ്ട്.
എല്ലാ തോന്നലുകളും സത്യമാകണമെന്നില്ല...
ചിലരെ...ചില ബന്ധങ്ങളെ ചിലർ തിരിച്ചറിയാറുമില്ല.
അവസാനം...
കയ്യെത്തും ദൂരേക്ക് അകന്നു പോകുമ്പോഴാണ് സത്യവും...
മിഥ്യയും...
വിശ്വാസ്യതയും..
എല്ലാമെല്ലാം തിരിച്ചറിയുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...