2026 ഏപ്രിൽ 21, ചൊവ്വാഴ്ച

മരണമില്ലാത്ത ഓർമ്മകൾ

സ്നേഹബന്ധങ്ങൾ എപ്പോഴും
തുടിക്കുന്ന ഹൃദയങ്ങളുടെ താളമാണ്....ഏറ്റവും ബലക്ഷയമായിത്തീരുന്ന സമയത്ത്‌ താങ്ങാവുന്ന കൈകൾ കണ്ടെത്തുക....
ഏറ്റവും വിരൂപമായ നേരത്ത്‌ നിങ്ങളെ കാണുന്ന കണ്ണുകൾ കണ്ടെത്തുക...
ഏറ്റവും മോശമായ അവസ്ഥയിൽ പോലും നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക.
സ്നേഹവും സൗഹൃദവും കൊതിക്കുന്നവർ വേർപ്പിരിയാതിരിക്കുക.
വേർപ്പിരിയുമെന്നുറപ്പുള്ളവർ സ്നേഹിക്കാതിരിക്കുക.
കാരണം...
നിങ്ങൾ വേർപ്പിരിയുമ്പോൾ..
അവിടെ തോൽക്കുന്നത്‌...
സ്നേഹമാണ്...
സൗഹൃദമാണ്...
നഷ്ടങ്ങളെന്നും ദുഖങ്ങളാണ്.
എന്നാൽ നേട്ടങ്ങൾ നൽകുന്ന സന്തോഷം മറക്കാനാകില്ല.
കണ്ണീരിനുശേഷമുള്ള ഓരോ പുഞ്ചിരിയും ഓരോരുത്തരുടെയും ജീവിതത്തിൽ മരണമില്ലാത്ത ഒരു ഓർമ്മയായി അവരെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു എന്നതാണ് നഗ്നമായ യാഥാർഥ്യം ....

2026 ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഒഴുകുന്നു കാലം രൗദ്രമായി

ഒരു കുഞ്ഞു തിരിനാളം


ഓർമ്മകളെ മറവിയെന്ന ഖബർസ്ഥാനിൽ മറമാടി... അതിനു മീതെ വിദ്വേഷത്തിന്റെയും,അപരിചിതത്വത്തിന്റെയും മീസാൻ കല്ലും നാട്ടി ...ആത്മാർത്ഥത എന്ന മതിൽകെട്ടും ഭേദിച്ച് പുറത്തേക്ക് കടന്ന് ആർത്തട്ടഹസിച്ച് ചിരിക്കാൻ വെമ്പൽ കൊള്ളുന്ന യുവത്വമേ...
കഴിഞ്ഞു പോയ ജീവിതത്തിന്റെ  ഇരുളും,വെളിച്ചവുമുതിർന്ന ആ വഴികളിൽ ഒരു കുഞ്ഞു തിരിനാളം എപ്പോഴെങ്കിലും മിന്നിപൊലിഞ്ഞിരുന്നില്ലേ...?
ഒരുപക്ഷേ, സ്‌നേഹത്തിന്റെ....
അല്ലെങ്കിൽ സൗഹൃദത്തിന്റെ...
അതുമല്ലെങ്കിൽ തീവ്ര ബന്ധങ്ങളുടെ...
          ചിലതൊക്കെ ഉൾത്തടങ്ങളിൽ മുറിവേല്പിച്ചിട്ടുണ്ടാകും...വേറെ ചിലത് ആ മുറിവുകളുടെ നീറ്റലും,നൊമ്പരവും കുറക്കാനും ശ്രമിച്ചിട്ടുണ്ടാകും.പ്രതീക്ഷകൾക്കുമപ്പുറം.
കാരണം...ഓരോ പ്രതീക്ഷയും ഓരോ പുൽനാമ്പായിരുന്നില്ലേ...?നാളെയെന്ന വർണ്ണശഭളതയിലേക്ക്...ഇന്നലെകളിൽ നിന്നും ഇന്നുകളിലേക്കുള്ള യാത്രയിലേക്ക്.
ഇതിനിടയിൽ നാം തഴഞ്ഞവരേക്കാൾ നമ്മെ അടർത്തി മാറ്റിയവരായിരിക്കും കൂടുതൽ.
എന്നിട്ടും ചിലത് ബാക്കിയുണ്ടായിരുന്നിരിക്കും.ഒരു കാറ്റിലും ഉലയാതെ... അണയാതെ ..കാലം മങ്ങലേല്പിക്കുമെങ്കിലും ..ആ മങ്ങിയ പ്രകാശമെങ്കിലും നൽകുന്ന ഒരു കുഞ്ഞു തിരിനാളം...ഇല്ലേ...?


വ്യതിചലനം

അക്ഷര കൂട്ടങ്ങൾ എല്ലായ്പ്പോഴും നിശ്ചലാവസ്ഥയിൽ നിലനിൽക്കുമ്പോഴും...
വരികളിലെ ആന്തരീകാർത്ഥം തിരിച്ചറിയുന്ന ചില ഹൃദയങ്ങൾക്കാണ് വ്യതിചലനമുണ്ടാകുന്നത്

2026 മാർച്ച് 17, ചൊവ്വാഴ്ച

പാതി വഴിയിലൂടെ...

ചില ബന്ധങ്ങൾ അവയുടെ അടുക്കും ചിട്ടയമൊക്കെ തെറ്റി നമ്മുടെയൊക്കെ കൈക്കുമ്പിളിൽ നിന്ന് ഊർന്ന് പോകുമ്പോഴാണ്... 
എന്തായിരിക്കും കാരണം... 
അല്ലെങ്കിൽ എന്റെ തെറ്റെന്താണ്..
എന്നൊക്കെ നാം ചിന്തിക്കാൻ തുടങ്ങുക.. 
ആ ചിന്തകൾ എവിടെയുമെത്താതെ വട്ടം കറങ്ങി നമ്മിൽ തന്നെ വന്നു ചേരുമ്പോൾ....
അടുത്ത ചിന്തകൾക്ക് ചിറക് മുളച്ചിട്ടുണ്ടാകും....
എന്തിനായിരുന്നു...
അവർ നമുക്ക് ആരായിരുന്നു എന്നൊക്കെ...
ഒന്നോർക്കുക...
നമുക്കായിരുന്നു അവരെ ആവശ്യം...
മറിച്ച് അവർക്കല്ല...
അങ്ങിനെയല്ലെങ്കിൽ...
അവർക്ക് നാമും ആരൊക്കെയോ ആയിരുന്നു എന്ന തോന്നലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു ബന്ധവും പാതി വഴിയിൽ അവസാനിക്കില്ലായിരുന്നു...
അല്ലേ...? 
പലപ്പോഴും ബന്ധങ്ങൾ പാതി വഴിയിൽ അവസാനിപ്പിക്കുന്ന ചിലരൊക്കെ അറിയാതെ പോകുന്ന ഒന്നുണ്ട്...
ഇഷ്ടങ്ങളുടെ തീവ്രത കൊണ്ടാണ്...
ചില ബന്ധങ്ങൾ ബന്ധനങ്ങളായി തോന്നിപ്പോയതെന്ന്....!

2026 മാർച്ച് 16, തിങ്കളാഴ്‌ച

അന്ധകാരം....

മനസ്സിന്റെ നാലുകെട്ടിൽ മാത്രം 
ഒതുങ്ങി പോയ എന്റെ സൗഹൃദം...
ഉച്ചത്തിൽ...
ഒരായിരം വട്ടം...
ദിഗ്ഗന്തങ്ങൾ മുഴങ്ങുമാറ് എനിക്ക് 
വിളിച്ചു പറയണമെന്നുണ്ടായിരുന്നു.
പക്ഷേ....
ഞാനെന്ന വ്യക്തി ....
ആ ജീവിതത്തിനു മുന്നിൽ ഒന്നുമല്ലായിരുന്നു എന്നത് അകൽച്ചയുടെ വന്യമായ അന്ധകാരത്തിന്റെ ഇടനാഴിയിൽ 
ഒറ്റപ്പെട്ടുപോയപ്പോഴാണ് എനിക്ക് തിരിച്ചറിവയത്....

യാത്ര....

എന്റെ സ്വപ്നങ്ങളെ പോലെ...
എന്റെ പ്രതീക്ഷകളെ പോലെ...
വിശ്വാസമില്ലായ്മയുടെ ലോകത്ത് ഞാൻ ഇഷ്ടപ്പെട്ട...നെഞ്ചിലേറ്റിയ... 
എന്റെ സൗഹൃദത്തെ പോലെ...
സമാന്തര രേഖകളെ പോലെ ഒരിക്കലും കൂടി ചേരാതെ അകന്നു
പോയ്കൊണ്ടിരിക്കുന്ന എന്റെ ജീവിത യാത്ര പോലെ...ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ ചിലപ്പോഴൊക്കെ എനിക്ക് മുൻപിൽ പ്രകാശിച്ചു.
പക്ഷേ...
ആ പ്രകാശത്തിന് നിമിഷ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ....
എന്റെ ഇഷ്ടങ്ങൾ...
ആഗ്രഹങ്ങൾ....
ഇവിടെ അസ്തമിക്കട്ടെ...
ഇനിയും സ്വപ്നങ്ങളുടെ ഒരു സൂര്യോദയം എനിക്ക് മുൻപിൽ  
നിറം ചാർത്താതിരിക്കട്ടെ...
ഇനിയൊരു യാത്ര പോകണം...
എവിടേക്ക്....?

തിരിച്ചറിയാതെ പോകുന്ന ചിലത്...

ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ പലപ്പോഴും ചില ബന്ധങ്ങൾ നാം അറിയാതെ നമ്മുടെ കൈക്കുമ്പിളിൽ നിന്ന് ഊർന്നു പോവുക സ്വാഭാവികം മാത്രമാണ്.മറ്റൊരാളുടെ സ്നേഹത്തിന്റെ തീവ്രത കൊണ്ടാണ് ബന്ധനമായി തോന്നുന്നതെന്ന് പലപ്പോഴും പലരും തിരിച്ചറിയാതെ പോവുകയാണ്.
ഓരോ ജീവിതങ്ങൾക്കും 
പറയാനും കേൾക്കാനും ഒരുപാടുണ്ടാകും.
പ്രണയം,
സൗഹൃദം,
ദു:ഖം,
വേദന,
നിരാശ 
അങ്ങിനെ ഓരോന്നും.
ചിലരത് തുറന്ന് പറയാൻ ശ്രമിക്കും.
മറ്റുചിലരതിന് കേൾവിക്കാരാകും...
അതിനുമപ്പുറം മറ്റുപലരും കേൾക്കാതിരിക്കാനും ശ്രമിക്കും.
ഇതെല്ലാം അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുക എന്നത് ഓരോരുത്തരുടെയും മാനസീകപരിവർത്തനവും,
ഹൃദയവിശാലതയും പോലിരിക്കും.
ഇതൊന്നും എല്ലാരും ഉൾക്കൊള്ളണമെന്നില്ലല്ലോ...? അല്ലേ...

2026 മാർച്ച് 11, ബുധനാഴ്‌ച

നഷ്ടമാകുന്നു ചിലതൊക്കെയും...

ഹൃദയത്തിൽ സ്വരുകൂട്ടിയ ചിലതൊക്കെയും... കാലത്തിന്റെ പ്രയാണത്തിനിടയിൽ..
അതിന്റെ ഗതിവികതികളിൽപ്പെട്ട്...
ചില ഇഷ്ടങ്ങൾക്കു പിറകിലെ അനിഷ്ടങ്ങൾക്കിടയിൽ
ഒരുപാട് അന്തരങ്ങൾ തലയുയർത്തി നിൽക്കുന്നുവോ...
എന്ന തോന്നലുകൾക്കിടയിൽ എന്തൊക്കെയോ പൊള്ളിയടർന്നു വീഴുന്നു.
ഒരുപക്ഷേ...
സ്വപ്‌നങ്ങളും... 
പ്രതീക്ഷകളുമാകാം.
അല്ലെങ്കിൽ ഹൃദയഭിത്തിയുടെ ഉള്ളറകളിൽ കെട്ടിയുയർത്തിയ 
ഏറ്റവും ഇഷ്ടപ്പെട്ട ഒരു സൗഹൃദമാകാം...
ആ സൗഹൃദത്തോടുണ്ടായിരുന്ന
വിശ്വാസമാകാം... 
അതുമല്ലെങ്കിൽ ജീവിതവുമാകാം...!!

2026 മാർച്ച് 10, ചൊവ്വാഴ്ച

അകൽച്ച....

വിശേഷങ്ങൾ ചോദിച്ച്...സന്തോഷം പ്രകടിപ്പിച്ച്...സ്നേഹം ചൊരിഞ്ഞ്....രാത്രിയെന്നോ...
പകലെന്നോ വ്യത്യാസമില്ലാതെ സംസാരിച്ചിരുന്ന രണ്ട് പേർ
പിന്നീടെപ്പോഴോ പറഞ്ഞു പോയ വാക്കിന്റെ  ഗതി വ്യത്യാസമോ...
അർത്ഥമോ മറിപ്പോകുമ്പോൾ...
അല്ലെങ്കിൽ  ഒരു വേർതിരിവിന്റെ പാതയിലേക്ക് ഒരാൾ തിരിയുമ്പോൾ
 പരസ്പര പരിചയത്തിന്റെ ഇടയിലെ ആ അകൽച്ചയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കി തരുന്ന നിമിഷങ്ങളുടെ ദൈർഘ്യവുമായി ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ...
 പലപ്പോഴും വേദനയുടെ ഹൃദയഭാരവുമായാണ് പലരും അകൽച്ചയെ സീകരിച്ചിട്ടുണ്ടാവുക എന്നതാണ് സത്യം...

2026 മാർച്ച് 8, ഞായറാഴ്‌ച

തോൽവി....

ജീവിതത്തിലുണ്ടായ എല്ലാ അബദ്ധങ്ങൾക്കും നൈരാശ്യങ്ങൾക്കും ശേഷം അയാൾ സ്വയം പറഞ്ഞു.എനിക്കിനി വേറെ ഒരു സൗഹൃദമില്ലെന്ന്.
അപ്പോഴും വളരെ ദിവസങ്ങളോളം അയാൾക്ക് അവളോടുണ്ടായിരുന്ന വികാരമെന്തായിരുന്നെന്ന് അയാൾക്ക് മനസ്സിലാക്കാനോ അത് എന്നെ എവിടേക്ക് നയിക്കുമെന്ന് തിരിച്ചറിയാനോ
അയാൾക്ക് കഴിഞ്ഞില്ല.
പക്ഷേ അന്നത്തെ 
ആ സൗഹൃദം....
പ്രണയമോ...ശരീരാകർഷണമോ ഒന്നുമായിരുന്നില്ല...
അതിനൊക്കെ അപ്പുറം വേറെ എന്തൊക്കെയായിരുന്നു.
എല്ലാറ്റിനുമപ്പുറം തോറ്റുപോയി എന്ന് മാത്രം അയാൾക്ക് പിന്നീടെപ്പോഴോ തിരിച്ചറിവായി..രണ്ട് വിജാതീയ ധ്രുവങ്ങളെ പോലെ...

2026 മാർച്ച് 7, ശനിയാഴ്‌ച

നോവ്...

ചില മൗനങ്ങൾക്കപ്പുറം വെറുപ്പിന്റെ...
അവഗണനയുടെ  ...
ഒരിക്കലും പെയ്തൊഴിയാത്ത 
കാർമേഘമുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് ഓർമ്മകൾ പിന്നേയും പിന്നേയും കുത്തിനോവിച്ചു കൊണ്ടിരിക്കുന്നത്.

2026 മാർച്ച് 6, വെള്ളിയാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്

ഒരേയൊരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന എന്റെ ചിന്തകളെ ഞാൻ ഹൃദയത്തിന്റെ ഒരു കോണിൽ മറമാടിയപ്പോൾ...ഹൃദയത്തിന്റെ മറുകോണിൽ ഉയർന്നു വന്ന വ്യഥയോളം വരില്ലല്ലോ...മറ്റൊന്നും.പക്ഷേ ഹൃദയത്തിൽ കുഴിച്ചു മൂടിയതൊക്കെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നത് വീണ്ടും ഒരിക്കൽകൂടി തമ്മിൽ കണ്ടുമുട്ടുമ്പോഴാണെന്ന് മാത്രം...

2026 ഫെബ്രുവരി 19, വ്യാഴാഴ്‌ച

വേർപാട്....

ഹൃദയത്തിന്റെ ഒരു കോണിൽ ചേർത്ത് നിർത്തിയ ചിലർ നമ്മെ തെല്ലും മനസ്സിലാക്കാതെ കടന്നുപോകുമ്പോൾ അതേ ഹൃദയത്തിന്റെ അടിതട്ടിൽ നിന്നുയരുന്ന ഒരു നെടുവീർപ്പുണ്ട്...
ഒരു പ്രകമ്പനമുണ്ട്...നോവും നൊമ്പരവുമുണ്ട്...
അത് തിരിച്ചറിയാതെ പോകുന്ന ചിലർക്കുണ്ടോ...മനസ്സിലാകുന്നു. ആ
വേർപാട് മറ്റൊരാൾക്ക് എത്ര കഠിനമായിരുന്നെന്ന്.

2026 ഫെബ്രുവരി 1, ഞായറാഴ്‌ച

സൗഹൃദം....

जनाजा मेरा जब निकलने लगेगा...
कसम आपको मुस्कुरा दीजिएगा...
{എന്റെ മൃതശരീരം ചുമലിലേറ്റി കൊണ്ടു പോകുമ്പോൾ...സത്യമായിട്ടും നീയൊന്ന് പുഞ്ചിരിക്കണേ...}ഹൃദയ സ്പർശിയായ വരികൾ....

ഒരിടത്ത് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു.
അവർ ഇരുവരും തമ്മിൽ തമ്മിൽ 
ഒരാൾക്ക് വേണ്ടി മറ്റൊരാൾ
മരിക്കാൻ വരെ തയ്യാറുമായിരുന്നു.
അത്രക്കും മികച്ച സൗഹൃദമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്.
അവരുടെ ആ സൗഹൃദം മറ്റുള്ളവർക്കിടയിൽ 
ചർച്ചയുമായിരുന്നു.
മറ്റുള്ളവർക്കും അവരുടെ സൗഹൃദത്തെ കുറിച്ച് നല്ലത് മാത്രമേ പറയുവാൻ ഉണ്ടായിരുന്നുള്ളൂ.ഒരുനാൾ ...
അവരിൽ ഒരാൾ മരണപ്പെട്ടുപോയി.
അത് കേട്ടറിഞ്ഞ് 
മറ്റെയാൾ അവന്റെ വീട്ടിലേക്കെത്തി.
അവന്റെ മൃതശരീരത്തിന് അടുത്ത് ചെന്ന് പുഞ്ചിരിയോടെ 
ആ മൃതശരീരത്തെ നോക്കിയിരുന്നു.
ഇത് കണ്ട വയസ്സായ ഒരാൾ അവനോട് പറഞ്ഞു.
മോനേ...മറ്റൊരാളുടെ മൃതശരീരത്തിന് മുന്നിൽ നിന്ന് ചിരിക്കരുത്.
അവൻ പറഞ്ഞു.
ഞാൻ എന്താ പറയേണ്ടത്.
അവന്റെ മരണം കൊണ്ട് എന്റെ ഉള്ള് പിടയുന്നുണ്ട്.
ഹൃദയം തേങ്ങുന്നുണ്ട്...
വല്ലാത്ത നീറ്റലും നൊമ്പരവും 
എന്റെ ഉള്ളിലുണ്ട്.
ഞാൻ ഉള്ള് കൊണ്ട് കരയുന്നുമുണ്ട്
പക്ഷേ...
ഞങ്ങൾ തമ്മിൽ ഒരു നിബന്ധന വച്ചിരുന്നു.
തമ്മിൽ എപ്പോൾ കണ്ടാലും ചിരിക്കുന്ന മുഖത്തോടെ ആകണമെന്ന്.
അതും പോരാതെ ഞങ്ങൾ തമ്മിൽ 
സത്യം ചെയ്തിരുന്നു.
ഒരു പക്ഷേ...
ആരെങ്കിലും ഒരാൾ മരിച്ചാൽ പോലും ചിരിച്ചു കൊണ്ട് മാത്രമേ മറ്റവന്റെ
ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പാടുള്ളൂ എന്ന്.
കാരണം...
അന്ന് നിന്റെ കണ്ണുനീർ തുടക്കാൻ ഞാനോ..എന്റെ കണ്ണുനീർ തുടക്കാൻ നീയോ ഉണ്ടാകില്ലെന്ന്.
ഇത്രയും അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ആ വയസ്സായ 
ആൾ കരഞ്ഞു പോയിരുന്നു.
അയാൾ പറഞ്ഞു.
ഞാൻ ഒരുപാട് ദേശങ്ങൾ കണ്ടു....
ഒരുപാടാളുകളുടെ ജീവിതങ്ങൾ കണ്ടു...
ബന്ധങ്ങൾ കണ്ടു....
സൗഹൃദങ്ങൾ കണ്ടു...
പക്ഷേ...
നിന്നെപ്പോലെ ഒരാളെ ആദ്യമായാണ് കാണുന്നത്.
ആരാണ് പറഞ്ഞത്...
എല്ലാ സൗഹൃദവും ശരിയല്ലെന്ന്.
വിശ്വസിക്കുന്നവരെ ചതിക്കാത്ത നല്ലൊരു കൂട്ടുകാരനോ..കൂട്ടുകാരിയോ ഉണ്ടെങ്കിൽ അത് മാത്രം മതി..
ജീവിതം മുന്നോട്ട് പോകുവാൻ. ..
ബന്ധങ്ങൾ അത് പാതി വഴിയിൽ ഉപേക്ഷിക്കുന്നവർ ആകരുത്.
ബന്ധങ്ങൾക്ക് വിലയുണ്ട്...
അതിനിടയിൽ നോവും..നീറ്റലും..
വൈകാരികതയും ഉണ്ട്.
പക്ഷേ..ഇതൊന്നും തിരിച്ചറിയാതെ പോകുന്ന ചിലരുമുണ്ട്...

2026 ജനുവരി 7, ബുധനാഴ്‌ച

കടൽക്കരയിലെ ഞണ്ട്...

ഒരു ഞണ്ട് കരയിൽ നിന്നും കടലിലേക്ക് നടന്നു നീങ്ങുന്നു.
അത് എല്ലായ്പ്പോഴും പിന്നിലേക്ക് തിരിഞ്ഞ നോക്കി
സ്വന്തം കാലടിപ്പാടുകൾ കണ്ട്
അതിന്റെ ഭംഗി നോക്കുകയും സ്വയം സന്തോഷിക്കുകയും ചെയ്തു.
നടന്ന് ...നടന്ന് ...
ആ ഞണ്ട് വരിവരിയായ അതിന്റെ നീണ്ട കാലടയാളങ്ങൾ രൂപപ്പെടുത്തി.
അത് പിന്നെയും തിരിഞ്ഞു നോക്കി.ഞാൻ നടന്നു വന്ന കാലടിപ്പാടുകൾ ഒരുപാട് നീളത്തിൽ കിടക്കുന്നു എന്ന് കണ്ട ചെറിയ അഹങ്കാരത്തോടെ...
അത്യാഹ്ലാദം പ്രകടിപ്പിച്ചു.
ഇതിനിടയിൽ ശക്തമായ ഒരു തിരമാല കരയിലേക്ക് ആഞ്ഞടിച്ച് 
ആ കാൽപ്പാടുകളൊക്കെ മായ്ച്ചു കളഞ്ഞു തിരികെ പോയി.
അത് കണ്ട ഞണ്ട് വിഷമത്തോടെ കടലിനോട് പറഞ്ഞു.
നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല.
നിന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടന്നതാണ്.
നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതാണ്.
എന്നിട്ടും നീ....
നിനക്കെന്റെ നീണ്ട കാലടിപ്പാടുകൾ ഇഷ്ടപ്പെട്ടില്ല അല്ലേ...? 
നീ എന്നെ പറ്റിക്കുകയായിരുന്നു അല്ലെ...?
അപ്പോൾ കടൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
സുഹൃത്തേ..
നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
നിന്നെ എനിക്ക് അന്നും.. 
ഇന്നും...എന്നും  ഇഷ്ടമാണ്.
പക്ഷേ..
നിന്നെ പിടിക്കാൻ...
നിന്നെ ഭക്ഷണമാക്കാൻ... 
ഒരാൾ നിന്റെ പിറകെയുണ്ടായിരുന്നു.
ഞാൻ നിന്റെ കാലടിപ്പാടുകൾ മായ്ച്ചു കളഞ്ഞില്ലെങ്കിൽ ആ അടയാളം പിന്തുടർന്ന് നിന്നെ അയാൾ പിടിക്കുമായിരുന്നു.
ഞണ്ട് ഒന്ന് ആലോചിച്ചു.
ഒരുപക്ഷേ കടൽ പറഞ്ഞത് ശരിയായിരിക്കുമോ..?
അതെ....
ചില ജീവിതങ്ങൾ...
ചില ബന്ധങ്ങൾ....
 ഇങ്ങനെ ഒക്കെ തന്നെയാണ്.
സംശയമാണ്...
തെറ്റിധാരണയാണ്.
സത്യം തിരിച്ചറിയാതെ 
കുറ്റപ്പെടുത്തിയും...
പഴിചാരിയും ചില ബന്ധങ്ങൾ
എന്നെന്നേക്കുമായി  അവസാനിപ്പിക്കുന്നു.
ജീവിതത്തിൽ 70 ശതമാനം  
ബന്ധങ്ങളും സംശയത്തിന്റെ പേരിൽ...
മിഥ്യ ധാരണയുടെ പേരിൽ കൈവിട്ടുപോകുന്നു.
സത്യം അത് ഒരിക്കലും
തിരിച്ചറിയുന്നില്ല.
തിരിച്ചറിയാൻ ശ്രമിക്കുന്നുമില്ല.
ചില തോന്നലുകൾ അത് സത്യമായി വിശ്വസിക്കുകയും ചെയ്യുന്നു.
പക്ഷേ...ഒന്നുണ്ട്.
എല്ലാ തോന്നലുകളും സത്യമാകണമെന്നില്ല...
ചിലരെ...ചില ബന്ധങ്ങളെ ചിലർ തിരിച്ചറിയാറുമില്ല.
അവസാനം...
കയ്യെത്തും ദൂരേക്ക് അകന്നു പോകുമ്പോഴാണ് സത്യവും...
മിഥ്യയും...
വിശ്വാസ്യതയും..
എല്ലാമെല്ലാം തിരിച്ചറിയുക.