2021, ഡിസംബർ 8, ബുധനാഴ്‌ച

ജീവിതം ഓർമ്മത്തെറ്റാകാതിരിക്കാൻ വേണ്ടി

കൈവിരൽതുമ്പുകളുടെ ദ്രുതചലനങ്ങളിൽ കൂട്ടിച്ചേർക്കപ്പെടുന്ന അക്ഷരങ്ങൾ..പിന്നീടത് വാക്കുകളായും... കഥയായും, കവിതയായും രൂപപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകും.ചിലപ്പോൾ നഷ്ടപ്രണയം,സൗഹൃദം,വേർപാട്,അതിലെ സ്ഥായിയായ നൊമ്പരം,ദുഃഖം,വേദന. അങ്ങിനെ നീണ്ടുനീണ്ടുപോകും കാരണങ്ങൾ.ചിലപ്പോൾ അതെല്ലാം കൂടി ഒരു തീച്ചൂളപോലെ ആളിക്കത്തും... ഇവിടെന്നാണ് പലരും എഴുതി തുടങ്ങുക...മനസ്സിലെ ആശയങ്ങളും,മറ്റും.എഴുതപ്പെടുന്ന വരികളിൽ ഈണം വന്നാൽ അത് കവിതയായും, നീണ്ടുപോയാൽ കഥയായും,വളരെ ശോഷിച്ചുപോയാൽ അത് ഓർമ്മക്കുറിപ്പായും രൂപാന്തരം പ്രാപിക്കും.നമ്മൾ എഴുതപ്പെടുന്ന വാക്കുകളും,അതിലെ ആന്തരീകാർത്ഥവും എല്ലാരും തിരിച്ചറിയണമെന്നില്ല.പക്ഷെ ചിലർ തിരിച്ചറിയും,ഓരോ മനുഷ്യരിലും എന്നും നിലനിൽക്കുന്ന സ്ഥായിയായ ഒരു ഭാവമുണ്ട്.അത് സന്തോഷമല്ല.ദുഖവും,വേദനയും മാത്രമാണ്.
ജീവിതത്തിൽ കൈവിട്ടുപോയാൽ കൂട്ടിച്ചേർക്കാൻ കഴിയാത്ത ഒന്നുണ്ട്.അത് ചിലബന്ധങ്ങളാണ്.ഇന്നിന്റെ കാലത്ത് ബന്ധങ്ങക്ക് മാറ്റു കുറവാണ്.വൈഷ്യമിത്തിലോ,കലഹത്തിലോ പല ബന്ധങ്ങളുടെയും ഒഴുക്ക് നഷ്ടപ്പെട്ടുപോകുന്നു.പിന്നെയങ്ങോട്ട് ആരാദ്യം ക്ഷമ പറയും എന്നൊരു നോക്കിയിരിപ്പാണ്.ചിലർ ഇഷ്ടങ്ങളുടെ തീവ്രതയിൽ തെറ്റുകാരനോ, തെറ്റുകാരിയോ അല്ലാതിരുന്നിട്ടും തെറ്റ് ഏറ്റ് പറയാൻ ഉത്സാഹം കാണിക്കും,അതുപോലുള്ള ബന്ധങ്ങൾ ഇങ്ങനെ തട്ടീം,മുട്ടീം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും.ചിലതിന്റെ ഉണർവും,പ്രകാശവും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.പണ്ട് കാലത്ത് പറയാറുള്ള ഒരു വാക്കുണ്ട്...സ്നേഹത്തിന് കണ്ണും,മൂക്കുമില്ലെന്ന്... യാദാർത്ഥത്തിൽ അതിന് കണ്ണും,മൂക്കുമൊന്നും ഉണ്ടായിട്ടല്ല പഴമക്കാർ അങ്ങിനെ പറഞ്ഞത്...ആ ഇഷ്ടങ്ങളുടെ... തീവ്രതയും,ആദരവും കണ്ടിട്ടാണ്.
പക്ഷെ...ഇന്നുകളിലെ സ്നേഹബന്ധങ്ങൾക്ക് കണ്ണും,മൂക്കും മാത്രമല്ല.രണ്ട് കൊമ്പും,കൂർത്ത ധ്രംഷ്ഠകളുമുണ്ടെന്നാണ് എന്റെ ഭാഷ്യം.
ബന്ധങ്ങളുടെ വിലയറിയുന്നവൻ ...ആ പ്രകാശത്തെ തല്ലിക്കെടുത്താൻ ശ്രമിക്കില്ല..മറിച്ച് ..എതിരായി വീശുന്ന ഓരോ കാറ്റിലും അത് അണയാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
ജീവിതം ഒരു ഓർമ്മതെറ്റാകാതിരിക്കാൻ വേണ്ടി.

ജീവിതം

ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും..
ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത്തിനോ...അടുപ്പങ്ങൾക്കോ എന്ത് വിലയാണുള്ളത്...?..നമുക്കോ...നമ്മുടെ ചിന്താഗതികൾക്കോ സ്ഥാനമില്ലാത്ത ചിലയിടങ്ങൾ നമ്മുടെ കണ്മുന്പിൽ തെളിഞ്ഞേക്കാം....അവിടെ നിന്നെല്ലാം നിശബ്ദം പടിയിറങ്ങുക..പിന്തിരിഞ്ഞുപോലും നോക്കാതെ....അഥവാ നമുക്കായി എവിടെയെങ്കിലും ....എന്തെങ്കിലും നമ്മുടെ ജീവിതം ബാക്കി വെച്ചിട്ടുണ്ടെങ്കിൽ....അതൊരുനാൾ നമ്മെ തേടിയെത്തും...അത് തീർച്ച...!
കാലത്തിന്റെ പൂക്കൾ വിടരുകയും,കൊഴിയുകയും ചെയ്യും.അനസ്യൂതം.
വസന്തവും,ഗ്രീഷ്മവും,ശരത്തും,ഹേമന്തവും,ശിശിരവുമായി...ഋതുക്കൾ മാറിമാറി വരും.
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും....
അവിടെ നിന്ന് യൗവ്വനത്തിലേക്കും ഓരോ മനുഷ്യനും നീന്തികടക്കും...അവസാനം വാർദ്ധക്യത്തിലേക്കും...എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും അതൊക്കെ മറികടന്നിരിക്കും.
ഒരുപാട് പേരെ വേദനപ്പെടുത്തി...അതിലേറെ പേരെ വാക്കുകൊണ്ടോ,പ്രവൃത്തി കൊണ്ടോ ചവിട്ടിമെതിച്ച്....ജീവിതസുഖങ്ങൾ തേടിയുള്ള യാത്രയിലായിരിക്കും അപ്പോൾ..
പിന്നെ ഒരു ദിവസം....നമുക്ക് ഉണ്ടെന്ന് കരുതിയിരുന്നതെല്ലാം നമ്മെ വിട്ടുപോകും...
പിന്നെയും നാം ജീവിക്കേണ്ടി വരും....
ചിലപ്പോൾ ആർക്കെന്നോ...?എന്തിനുവേണ്ടിയെന്നോ പോലുമറിയാതെ...ഒന്നും ആരെയും തളർത്തരുത്....ഇതാണ് എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം..

പുരോഗമനത്തിന്റെ വഴിയിലൂടെ.......



ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും... 
പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധങ്ങൾ ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്....പലരും. 
നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൗഹൃദത്തില്‍...,പ്രണയത്തില്‍..., 
ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ചില ബന്ധങ്ങൾ
വ്യക്തമായ തുടക്കമോ..., 
ഒടുക്കമോ ഇല്ലാത്ത... 
ചില കഥകൾ പോലെ...ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു. 
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
പ്രണയം... 
സൗഹൃദം... 
രക്തബന്ധം....
ദാമ്പത്യം ആധുനികലോകത്ത് ഇവയുടെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്.
 ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും. 
കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും. 
സൗഹൃദം എങ്ങിനെ എന്നല്ല.അത് ഏതറ്റം വരെ പോകുന്നു എന്നതാണ്....ചിന്തിക്കേണ്ടത്.
ഇന്നിലെ സോഷ്യൽമീഡിയ സൗഹൃദങ്ങളിൽ ചിലത്....പ്രണയത്തിലേക്കും..
അവസാനം അത് പീഡനങ്ങളിലേക്കും വഴിമാറി പോകുന്നു...
ഈ അടുത്ത കാലത്ത് അങ്ങിനെ ഒരു വാർത്തയും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകും...
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പീഢനം.എന്തായാലും ഒരു ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനുള്ളിൽ പീഢനം നടക്കില്ല.പിന്നെ എങ്ങിനെ...രാത്രിയും..
പകലുമില്ലാതെ...വ്യക്തമായ രൂപരേഖകളൊന്നുമില്ലാത്തവരുമായി ഒരു നിയന്ത്രണമില്ലാത്ത ചാറ്റിംഗ്..
പോസ്റ്റീവായ സൗഹൃദങ്ങളെ പിന്തള്ളി നെഗറ്റീവ് മാത്രം ഇഷ്ടപ്പെടുന്ന ചിലർ.
വിവേകപരമായ ഉപദേശങ്ങളേക്കാൾ...
വികാരപരമായ വാക്കുകളെ ഇഷ്ടപ്പെടുന്നവർ..
പുരോഗമന ചിന്താഗതിക്കാരണല്ലോ പലരും...അതിൽ ചില സ്‌കൂൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സ്കൂൾ വിട്ടുള്ള വരവും പുരോഗമന ചിന്തയിൽ ഉൾപ്പെടുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
കാരണം ചിലരുടെ സഞ്ചാരം അങ്ങിനെയാണ്.
എങ്ങനെയോ വരുന്നു.
എങ്ങിനെയോ തിരിച്ചുപോകുന്നു..ചിലർ തോളിലൂടെ കയ്യിട്ട്...ചിലർ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്...
ഇത്തരം പ്രകടനങ്ങളിൽ വികാരത്തിനടിമപ്പെടുമ്പോൾ മുൻപേ പറഞ്ഞ പുരോഗമന ചിന്താഗതിക്കാർക്ക് വിവേകബുദ്ധി
എന്നൊന്നില്ലേ....?
 പ്രണയ പരവശയായ വികാരനിമിഷങ്ങളുടെ പാരമന്യത്തിൽ മൊബൈൽ വിഡീയോ റെക്കോർഡിങ്ങിന് അർദ്ധസമ്മതം മൂളുമ്പോൾ ഓർക്കാമായിരുന്നില്ലേ...
അത് ചതിക്കാനായിരിക്കുമെന്ന്..
ഒരാൾ പിന്നെ രണ്ടാളായി...
പിന്നെ ഇരട്ടിയായി...
വാർത്താമാധ്യമങ്ങൾക്ക് ചാകരയായി...
എവിടെയും തിരിച്ചറിവില്ലാതെ...
ആരുടെയൊക്കെയോ വാക്കുകളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണമായിരുന്നു..
ഈ യാത്ര എങ്ങോട്ടെന്ന്...
രാത്രിയും...പകലുമില്ലാതെ...
രസം കൊള്ളിക്കുന്നതും വികാരപ്പെടുത്തുന്നതുമായ ചാറ്റിങ്ങിൽ മുഴുകുമ്പോൾ ഓർക്കണമായിരുന്നു... അവസാനം എവിടെ ചെന്നെത്തി നിൽക്കുമെന്ന്...
ആരാണ് ഉത്തരവാദി...? 
ചില സമയാസന്ദർഭങ്ങളിൽ മാതാപിതാക്കളും..
പിന്നെ നീയാണ് ഏറ്റവും ശരിയെന്ന് അഹങ്കരിച്ച എന്നിലെ ഞാനും നിന്നിലെ നീയും...
ആ വികലമായ വിവേചനബുദ്ധിയും...
ഇത്തരം പോസ്റ്റുകൾ സ്വതവേ ആരും ഇഷ്ടപ്പെടണമെന്നില്ല...വായിക്കണമെന്നുമില്ല...
വരികളിൽ പ്രണയവും...ഒപ്പം പെണ്ണെഴുത്തും മാത്രം ഇഷ്ടപ്പെടുന്നവർ തീർത്തും വായിക്കേണ്ടതില്ല...
എത്രമാത്രം വിഷയാസ്പദമാണെങ്കിലും പോലും...സംഭവങ്ങൾക്കല്ല...
ചില പേരുകൾക്കും..രൂപഭാവങ്ങൾക്കുമാണ് ആഭിമുഖ്യം....
എന്നത് വേറെ കാര്യം...!

2021, നവംബർ 22, തിങ്കളാഴ്‌ച

സൗഹൃദം

ഓർമ്മകൾ പങ്കുവെക്കുവാനും
സന്തോഷങ്ങൾ
പറഞ്ഞറിയിക്കാനും
വിഷമങ്ങൾ അവതരിപ്പിക്കാനും 
വേണ്ടിയാണു
നമ്മൾ ഒരു സുഹൃത്തിനെ
തേടുന്നത്‌.അല്ലേ..?
സ്നേഹം...അത്‌
കൈകുമ്പിളിൽ കോരിയെടുക്കുവാനൊ..
തട്ടിയെടുക്കുവാനോ 
കഴിയില്ല.അതു...
ഹൃദയത്തിൽ നിന്ന്
പകർന്നുനൽകുവാനേ കഴിയൂ.
മനസ്‌ മനസിനെ
തിരിച്ചറിയുമ്പോൾ
ലഭിക്കുന്ന
അനുഭൂതിയാണു
സ്നേഹമെങ്കിൽ...
സ്നേഹം സ്നേഹമായി
മാറുന്നത്‌...അത്‌
തിരിച്ചു നൽകുമ്പോൾ
മാത്രമാണു.സ്നേഹം
യാദാർത്ഥ്യമാവണമെങ്കിൽ
അവിടെ സൗഹൃദം
ഉണ്ടായേ തീരൂ.

വെറുതെ...

ഏതോ ഭാവത്തിന്റെ പടിവാതിലിൽ...ഒഴിച്ചിട്ട മാറാപ്പുകൾ.ആ മാറാപ്പുകൾ നാഴികക്കല്ലുകളായി...രൂപാന്തരം പ്രാപിക്കുന്നു.മടുപ്പിന്റെ എഴുകടലും താണ്ടി പൂർണ്ണതയിൽ എത്തുമ്പോൾ അപൂർണ്ണമെന്ന അവസ്ഥ.ചിലയിടങ്ങളിൽ നിന്ന് നിശബ്ദം പടിയിറങ്ങേണ്ടി വരുന്നു.
          എല്ലാം വെറുതെ ആയിരുന്നോ...?
ചിലപ്പോൾ നഷ്ടബോധത്താൽ വികാരസൂചികൾ നിശ്ചലമാകുന്നു.
മനുഷ്യൻ വെറുക്കുന്നു മനുഷ്യനെ....!
അന്ധകാരത്തിൽ അമർത്തപ്പെട്ട പ്രകൃതി നിശ്ശബ്ദയാണ്.ഈ മൗനഭഞ്ജനത്തിന് മണിക്കൂറുകളും,ദിവസങ്ങളും വേണ്ടി വന്നേക്കാം...
അത് വരേയ്ക്കും......

പിന്നിട്ട വഴികളും..ചില ബന്ധങ്ങളും

2021, നവംബർ 21, ഞായറാഴ്‌ച

തിരിച്ചറിവ്.......



ഒരു നനുത്ത നീർതുള്ളിയായി ഇറ്റുവീണ്..
ഒരു പേമാരിയായി പെയ്തിറങ്ങി പോകുമ്പോൾ കണ്ണിൽ കണ്ടതെല്ലാം തച്ചുടയ്ക്കാനുള്ള ശ്രമമായിരുന്നു മഴയ്ക്ക് ...
പെയ്തിറങ്ങിയതിനുമപ്പുറം രണ്ടു ദിവസം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഈ മഴയ്ക്ക് കേരളത്തെ ഒന്നുകൂടി ഭീതിയിലാഴ്ത്താൻ കഴിയുമായിരുന്നില്ലേ...
ചില അഹങ്കാരങ്ങൾക്കിടയിൽ ...
ഒരു തിരിച്ചടിയായി പലരും ഇതിനെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ....
അതൊരുപക്ഷേ സത്യമാകാം..അതെ..! ചിലർക്ക് മുൻപിൽ കാലം നൽകിയ തിരിച്ചടി...
നഷ്ടങ്ങൾ ആയിരുന്നു പലർക്കും..
ജീവൻ...ജീവിതം...
ഉറ്റവർ..ഉടയവർ..ബന്ധുക്കൾ...
വീട്  അങ്ങിനെ പലവിധ നഷ്ടങ്ങൾ...
അതിനിടയിലും..
ജാതി-മത വിദ്വേഷമില്ലാതെ ജീവിക്കാനും...സഹായിക്കാനും...
സാന്ത്വനിപ്പിക്കാനും മനുഷ്യനെ പ്രേരിപ്പിച്ച 
ചില മണിക്കൂറുകളും ദിവസങ്ങളും നമ്മിലൂടെ കടന്നുപോയി....
അല്ലെങ്കിൽ തന്നെ സാന്ത്വനസ്പർശങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലല്ലോ...
ഒരു പാത്രത്തിൽ ഉണ്ടെണീറ്റ്..
ഒരു പായിൽ കിടന്നുറങ്ങാൻ അവസരം നൽകിയപ്പോൾ കാലം നമുക്ക് നൽകിയ ഒരു ഓർമ്മപ്പെടുത്തലാണ്...ഈ പ്രളയം... ജാതിയല്ല...
മതമല്ല...
രാഷ്ട്രീയമല്ല...
മനുഷ്യരും...മനുഷ്യത്വവുമാണ് വലുത് എന്നൊരു ഒരു ഓർമ്മപ്പെടുത്തൽ...
ഇത്രയൊക്കെ അനുഭവിച്ചിട്ടും തിരിച്ചറിവാകാത്ത പലരുമുണ്ട് നമുക്കിടയിൽ..
ഈ കഴിഞ്ഞ നാളിലെ ഒരു ബസ്സ്‌ യാത്രയാണ് ഈ വരികൾക്ക് പ്രചോദനം...
ബസ്സിൽ പുരുഷന്മാർക്ക് സ്വധവേ റിസർവേഷൻ സീറ്റ് ഇല്ല...വികലാംഗർ..സീനിയർ സിറ്റീസൻ ഒഴിച്ചാൽ..
സ്ത്രീകൾ...അമ്മയും കുഞ്ഞും...
അങ്ങിനെ പോകുന്നു റിസർവേഷൻ.
തിക്കിലും തിരക്കിനുമിടയിൽ ഒരു സ്ത്രീ കൈക്കുഞ്ഞുമായി കേറിയാൽ അവരുടെ നോട്ടം ആദ്യം പാറി ചെല്ലുക പുരുഷന്മാർ ഇരിക്കുന്നിടത്തേക്കായിരിക്കും...
പലപ്പോഴും ഒരു സ്ത്രീ സീറ്റൊഴിഞ്ഞു കൊടുക്കുന്നതിനു മുൻപേ ഏതെങ്കിലും ഒരു പുരുഷൻ സീറ്റൊഴിഞ്ഞു കൊടുത്തിട്ടുണ്ടാകും...
സ്ത്രീകൾക്കിടയിൽ പലർക്കും മടിയാണ്...
ആരാദ്യം എഴുന്നേൽക്കും എന്ന ചിന്തയാണ്...
ഇനി വിഷയത്തിലേക്ക് വരാം...
മുൻപിലായ് ചില സീറ്റുകളിൽ ഓരോരുത്തരായി ഇരിക്കുന്നുണ്ട്...
അതിനിടയിൽ ഒരാൾ ...
കണ്ടാൽ മാന്യതയുടെ പരിവേഷമുള്ള ഒരാൾ തൊട്ടപ്പുറത്ത് ഒറ്റയായിരിക്കുന്ന പെൺകുട്ടിയോട് പറഞ്ഞു...
ഒന്ന് അടുത്ത സീറ്റിലേക്ക് മാറിയിരുന്നാൽ ഞങ്ങൾ രണ്ടുപേർക്ക് ഈ സീറ്റിൽ ഇരിക്കാമായിരുന്നു എന്ന്....
എന്തുകൊണ്ടോ ആ പെൺകുട്ടി ആ വാക്കിന് ചെവികൊടുത്തില്ല...
ഇത് സ്ത്രീകൾക്കുള്ള സീറ്റാണ് എന്ന് പറഞ്ഞ് ഒരു ദുശ്ശാഠ്യക്കാരിയെപ്പോലെ അടുത്ത സീറ്റിലേക്ക് മാറിയിരിക്കാതെ യാത്ര ചെയ്യുമ്പോൾ അയാൾ പലരോടായി പറയുന്നുണ്ടായിരുന്നു...
പ്രളയക്കെടുതിയിലൂടെ കടന്നു വന്നതാണെന്ന്...
അതും ഒരു ഓർമ്മപ്പെടുത്തലായിരുന്നു....
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ആൺ-പെൺ വ്യത്യാസമില്ലായിരുന്നു എന്ന്.
പ്രായം...
ജാതി..
മതം....
രാഷ്ട്രീയം...
ഒന്നുമൊന്നും ഇവർക്കിടയിൽ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചില്ലായെന്ന്....
ഒന്ന് മാറിയിരിക്കാൻ അവളെ ചിന്തിപ്പിക്കാത്തത് എന്തായിരിക്കും...?
ഒരുപക്ഷേ....
ചിലർ ഇങ്ങനെ ആയിരിക്കും...
ആരുടേയും കഷ്ടതകൾ ഇവർക്കൊരു വിഷയമല്ല...
പരിദേവനങ്ങളും...പരിഭ്രാന്തികളും ഇതുപോലുള്ളവർക്ക് പ്രശ്നമേയല്ല....
എന്നായിരിക്കും ഇവർക്കൊക്കെ തിരിച്ചറിവുണ്ടാകുക...അതോ....ഇവരെന്നും ഇങ്ങനെ തന്നെ ജീവിക്കുമോ....?
എനിക്കറിയില്ല....! നിങ്ങൾക്കോ....?

ജീവിതത്തിന്റെ തിരശീല

ജീവിതത്തിന്റെ തിരശ്ശീല ഉയർത്തപ്പെട്ടിരിക്കുന്നത് ചില ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്.ഒരു നൂലിഴ ബന്ധം പോലെ..പ്രത്യക്ഷത്തിൽ ഗോചരമാണെങ്കിലും..ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്  ഈ കെട്ടുറപ്പാണ് ഹേതു.ആ ഇഴയടുപ്പം ഒന്നകന്നാൽ....കെട്ടുകളുടെ ഭദ്രതക്ക് ഒന്നയവ് വന്നാൽ  ആ തിരശ്ശീല എന്നെന്നേക്കുമായി ചുരുഴിഞ്ഞു വീഴും...
ഓരോ മനുഷ്യനും ജീവിതമെന്ന അരങ്ങിലെ അഭിനേതാവ് ആണ്...ചിലതിന്റെ തിരക്കഥ  വളരെ നീണ്ടുപോയേക്കാം..ഒരാൾ തന്നെ പല വേഷപകർച്ചയിലൂടെ  ഒരുപാട് കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും..കാമുകനായോ,സുഹൃത്തായോ,സഹോദരനായോ...അങ്ങിനെ നീണ്ടുപോകും..വേഷങ്ങൾ..
തകർത്തഭിനയിക്കുന്നവന് ഒരുപാട് വേഷങ്ങൾ യോജിക്കും..ചില തിരക്കഥകൾ വളരെ പെട്ടെന്ന് അവസാനിക്കുകയും ചെയ്യും...
നമ്മൾ നെയ്തെടുത്ത....നമ്മളാൽ നെയ്തെടുത്ത...ഈ നൂലിഴകളെ ....അതിന്റെ ഇഴയടുപ്പങ്ങളെ അകലാതെ ശ്രദ്ധിക്കാൻ കഠിന പ്രയത്നം തന്നെ ആവശ്യമായി വരും...അതാണ് ജീവിതം...
എന്റെയും....നിങ്ങളുടെയും....!!!
പലരും തോറ്റുപോകുന്നതും ഇവിടെയാണ്...
ഇപ്പോ...ഞാനും തോറ്റുപോയോ...എന്നൊരു സംശയം...ഇല്ലാതില്ല.

2021, നവംബർ 19, വെള്ളിയാഴ്‌ച

പറയാൻ മറന്ന വാക്കുകൾ

ഉരുണ്ടു കൂടിയ ഓരോ കാർമേഘവും..
അവസാനം പെയ്തൊഴിയും..
ഒരിക്കലെങ്കിലും..!
ചില ഓർമ്മകളാണ് മനുഷ്യനെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത്.ആ ഓർമ്മകളിൽ ചിലത് പ്രത്യക്ഷത്തിൽ കാർമേഘം പോലെ  ഘനീഭവിച്ചു കിടക്കുന്നുണ്ടെങ്കിലും...
ഇടയ്ക്കെപ്പോഴോ ഊഷ്മാവിന്റെ വ്യതിയാനമനുസരിച്ച് ഒരിറ്റു ജലമായ് ഉതിർന്നു വീണിരുന്നു.
പറയാൻ മറന്ന വാക്കുകളും,
പാതി വഴിയിൽ നിന്നുപോയ യാത്രയും ഒരുപോലെ....
വീണ്ടും തുടരണമോ....?
അല്ലെങ്കിൽ തുടരേണ്ടി വരുമോ..?
അറിയില്ല..!
ഇടയ്ക്കെപ്പോഴോ ഉയിർത്തെഴുന്നേൽക്കുന്ന ചിന്തകൾ.
ഇന്നിലെ ചില ബന്ധങ്ങളും ഇതുപോലെയാണ്.
മുൻപുണ്ടായിരുന്ന ഒഴുക്കും,സൗന്ദര്യവും നഷ്ടപ്പെട്ട് ചിലത് തുടക്കത്തിലും....
ചിലത് പാതി വഴിയിലും...അവസാനിക്കും...
അർത്ഥം ഗ്രഹിക്കാത്ത വാക്കുകൾ ഒരുപക്ഷേ ഹേതുവായേക്കാം.
ഒരു തിരിച്ചറിവിനും അപ്പുറം...
ഇനിയും കൂടി ചേരുമോ...
എന്നൊരു പ്രതീക്ഷ മാത്രം ബാക്കിയാകും.
 പക്ഷേ....ഇനിയൊരു തിരിച്ചറിവ്....ഉണ്ടാകുമോ...?
അറിയില്ല...!!
ശത്രുവും,മിത്രവും   വാക്കുകളിലൂടെ പുനർജ്ജനിക്കുമ്പോൾ ..
സ്വീകരിക്കുന്നതും...പിന്തള്ളുന്നതും മനസാണ്...
മിത്രമാകാൻ കൊതിച്ചാലും,... 
അതിന് പ്രയത്നിച്ചാലും...പലപ്പോഴും ചിലരുടെയൊക്കെ കാഴ്ചപ്പാടിൽ ശത്രുവായി തീരും...അതാണ് കാലം..
ഇപ്പോൾ ഇന്നലെകൾ എന്നൊന്നില്ലല്ലോ..
ഇന്നുകളും..നാളെകളും മാത്രം ബാക്കി.
ഒപ്പം ചില ഓർമ്മകളും ബാക്കിയാവും...!!

ഓർമ്മത്തെറ്റ്

ഇന്നിലെ പലതും ഒരോർമ്മത്തെറ്റായി തീരുമോ..?മനുഷ്യനും...മനുഷ്യത്വത്തിനും..വിലയില്ലാത്ത കാലത്ത് വ്യക്തിത്വം എന്തിന്..?ഓരോ ജീവിതവും ഒരു നേർരേഖ പോലെയാണ്...ചിലത് തമ്മിൽ എവിടെയെങ്കിലും വെച്ച് കൂടിച്ചേരും...ചിലത് ഒരിക്കലും കൂടിച്ചേരുകയുമില്ല.ചിന്തകളിൽ എന്തൊക്കെയോ കൂടിപിണയുന്നു..വ്യക്തമല്ല ഒന്നും..
കനവ് നിനവാകുകയും...നിനവ് ഓർമ്മകളാകുകയും ചെയ്യുമ്പോൾ..പലപ്പോഴും വിഡ്ഢിവേഷം എടുത്തണിയാതെ തന്നെ പിന്മാറേണ്ടി വരും...
ഒരുപക്ഷേ ജീവിതത്തിൽ നിന്ന്...അല്ലെങ്കിൽ ബന്ധങ്ങളിൽ നിന്ന്..
ഓരോ വാക്കുകൾക്കും അധീതമായി...എന്തൊക്കെയോ ചുരുളഴിഞ്ഞേക്കാം..
അത് എപ്പോൾ...എങ്ങിനെ..? വ്യക്തമല്ല...ഒന്നും..ജീവിതത്തിലെ കണക്കുകൂട്ടലുകൾ എവിടെയൊക്കെയോ പിഴവ് പറ്റുന്നു...ഒരിക്കലും ശരി വരാതെ...!

ജീവിതത്തിന്റെ നാൾവഴി

ജീവിതത്തിന്റെ തിരശ്ശീല തന്നെ കെട്ടിയുയർത്തപ്പെട്ടിരിക്കുന്നത്...
ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്..
കാഴ്ചയിൽ ഗോചരമെങ്കിലും...
ഒരു നൂലിഴ ബന്ധം പോലെ...
അത് താങ്ങിയും തലോടിയും നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
സ്ത്രീക്ക് എന്നും ഒരു പരിത്യാഗിയുടെ പരിവേഷമാണ്..
കാരണം അവൾ സർവ്വവും...
സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു...
പക്ഷേ അതും ഒരു പരിധി വരെ മാത്രമെന്നത് പലരും...
എന്തിനേറെ ചില ഭർത്താക്കന്മാർ വരെ മറന്നുപോകുന്നു...
ചില ഘട്ടങ്ങളിൽ അവൾ ഒരു സംഹാരരുദ്രയെപ്പോലെയും ആയിത്തീരും..
ചില സന്ദർഭങ്ങളിൽ മാത്രം...
പക്ഷേ...ഈ പറഞ്ഞതിൽ ഒന്നിലും പെടാത്ത ചിലരും ഉണ്ട്.
കാണുന്ന കാഴ്ചയിൽ നിന്നും...
അനുഭവങ്ങളിൽ നിന്നും ഒരു പാഠവും ഉൾക്കൊള്ളാത്ത ഒരു ജനത നമുക്കിടയിൽ വളർന്നു വരുന്നുണ്ട്..
തെറ്റിനെ ശരിയായും...ശരിയെ തെറ്റായും ഉള്ളിലേക്കാവാഹിക്കുന്ന ചിലർ..
ഇവിടെ തത്വ-സംഹിതകൾക്കോ.....
വ്യക്തിഭദ്രതക്കോ...
അഭിപ്രായങ്ങൾക്കോ സ്വീകാര്യത നൽകാത്ത ചിലർ. 
കാരണം...
ഞാനാണ്...ശരി...എന്റെ ചിന്തയും പ്രവർത്തിയുമാണ് ശരി എന്ന..മിഥ്യധാരണയാണ് പുലർന്നു പോരുന്നത്.
സ്വന്തം അനുഭവങ്ങളിൽ നിന്ന് മാത്രമല്ല....
മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും...
അവരുടെ അഭിപ്രായങ്ങളിൽ നിന്നും 
ഒരു നല്ല പാഠം ഉൾക്കൊള്ളുന്നവനാണ് യദാർത്ഥ വിജയി..
തെറ്റുകുറ്റങ്ങൾ അത് എല്ലാവരിലും ഉണ്ട്...പക്ഷേ...അത്..തിരിച്ചറിയാനുള്ള ചിന്താശേഷി ഉണ്ടാകണമെന്ന് മാത്രം...
ചില അടുപ്പങ്ങൾ നെഞ്ചിലേറി കഴിഞ്ഞാൽ...പലതും മറക്കുന്നു..
ഒരുമിച്ചു കഴിഞ്ഞു കൂടിയ സഹോദരങ്ങൾ..
താരാട്ടുപാടിയുറക്കിയ മാതൃ-പിതൃ ഹസ്തങ്ങൾ...
അവരുടെ പരിരംഭണം...എല്ലാമെല്ലാം മറവിയുടെ മാറാലക്കു പിറകിൽ തട്ടി മൂടുന്നു ഇന്നിലെ ചിലർ. 
കഴിഞ്ഞുപോയതും...
വരാൻ പോകുന്നതും എന്താണെന്ന്...
തിരിച്ചറിയാത്ത ഇവരൊക്കെയും...
നാളെകളിൽ എവിടെ എത്തിച്ചേരും എന്നത്...കണ്ടറിയണം...!

2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഒരു കരിയിലക്കാറ്റ്‌ പോലെ സൗഹൃദങ്ങൾ പറന്നകലുമ്പോൾ..


ഇടവേളകളുടെ
വന്യമായ അന്ധകാരത്തിൽ
മുങ്ങിപ്പോയ ഒരു കുഞ്ഞു
സൗഹൃദത്തിന്റെ ഓർമ്മക്കായ്‌
ഞാനിതിവിടെ
എഴുതിച്ചേർക്കുകയാണ്.
പ്രത്യേകിച്ച്‌ പേരെടുത്ത്‌
വിളിക്കാൻ കഴിയാത്ത
ദിവസങ്ങളുടെ മറവിൽ
എന്തിനോ വേണ്ടി അകന്നു പോയ
ഒരു കൊച്ചു സൗഹൃദം.
മനസ്സിനെ തൊട്ടുണർത്തിയ
പിന്നീട്‌ മണിക്കൂറുകൾക്കുള്ളിൽ
ഹൃദയത്തെ ഞെരിച്ചമർത്തി..
നൊമ്പരപ്പെടുത്തി 
അകന്നുപോയ സൗഹൃദം.
എന്തിനായിരുന്നു ഈ വരവും
പോക്കും എന്ന് എത്ര ആലോചിച്ചിട്ടും 
മനസ്സിലാകുന്നില്ല.
സൗഹൃദം ചിലപ്പോൾ
മഴയായും...
വെയിലായും....
കാറ്റായും വന്നു പോകും.
ആ മഴയിൽ
ചിലപ്പോൾ കുളിരും..
ആ വെയിലിൽ ചിലപ്പോൾ
വിയർത്തൊലിക്കും...
കാറ്റിൽ ദിക്കറിയാതെ പറന്നകലും.
എവിടെയൊക്കെയോ തട്ടിയമർന്ന്
പോയ്ക്കൊണ്ടേയിരിക്കും.
ചിലപ്പോൾ ഒരു 
ചെറിയ നിഴലിന്റെ
മറവിൽ തടഞ്ഞു നിൽക്കും.
ഇരുട്ടിന്റെ മറവിൽ 
പാറിപ്പറക്കുന്ന മിന്നാമിന്നികൾക്കും അതിന്റേതായ 
കർത്തവ്യവും കടമയും ഉണ്ടാകും 
അതെത്ര ചെറിയ ജീവിയാണെങ്കിലും.
പക്ഷേ..അതാരും തിരിച്ചറിയാൻ
ശ്രമിക്കില്ല.
ദൂരങ്ങൾക്കും...
വർണ്ണഭംഗികൾക്കും...
സ്വവർഗ്ഗത്തിനും അപ്പുറത്താണ്
സൗഹൃദത്തിന്റെ സ്ഥാനം
എന്നത്‌ പലപ്പോഴായി
പലരും മറന്നു പോകുന്നു 
എന്നതാണ് ഇന്നുകളുടെ
അവസ്ഥാ വിശേഷം.
ഇതിനിടയിലെ നൊമ്പരം...
നെഞ്ചിൻ കൂടിന്റെ പിടച്ചിൽ....
ആത്മാർത്ഥയുള്ള ഉത്തരവാദിത്വം ..അന്വേഷണങ്ങൾ ഇതൊക്കെ
അനാവശ്യ ചോദ്യങ്ങളായി 
അവർക്ക്‌ തോന്നിയേക്കാം.
ജീവിതമെന്ന കനത്ത
മതിൽക്കെട്ടിനുള്ളിൽ കഴിയുമ്പോൾ
പലപ്പോഴും പലരും
തിരിച്ചറിയില്ല എന്താണ്
യാദാർത്ഥ്യമെന്ന്.
ഇപ്പോൾ വ്യക്തമായി ഞാൻ
മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്‌.
ചില സൗഹൃദങ്ങളിൽ
ആത്മാർത്ഥതക്കും
വിശ്വസ്ഥതക്കും സ്ഥാനമില്ല
എന്നത്‌.ഒരുപക്ഷേ അവർ അത്‌
ആഗ്രഹിക്കുന്നു പോലുമുണ്ടാകില്ല.
കടലിന്റെ ആഴവും പരപ്പും
ഒരു പക്ഷേ നമുക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞേക്കാം.
പക്ഷേ...മനുഷ്യ മനസ്സിന്റെ
ആഴവും പരപ്പും
അതിലെ ചുഴികളും നമുക്കൊരിക്കലും അളന്ന്
തിട്ടപ്പെടുത്താൻ കഴിയില്ല.

വെറും നാട്യം മാത്രം

അടുപ്പങ്ങൾക്കും ബന്ധങ്ങൾക്കുമിടയിൽ കാലം ഒരു നാൾ വിള്ളൽ വീഴ്ത്തും..ഒരിക്കലും നികത്താനാകാത്ത വിടവ്..കണ്ണിമകൾ ഒരു പെരുമഴക്കാലത്തെ ഓർമ്മപ്പെടുത്തുന്ന നാൾ..
വിധിയുടെ തിരയിളക്കത്തിൽ ഉറ്റവർക്കും..ഉടയവർക്കും..സൗഹൃദങ്ങൾക്കും നമ്മൾ നൽകിയ സ്നേഹം മാത്രം ബാക്കിയാകും....ചിലപ്പോൾ ഓർത്തോർത്തു കരയാൻ നമ്മൾ നൽകിയ സ്നേഹവും..പരിലാളനയും മാത്രം മതിയാകും.
പിന്നീട് അതൊരു ഓർമ്മ മാത്രമായി അവശേഷിക്കും..പക്ഷേ അടുപ്പങ്ങൾ കൊണ്ട് അകലങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഇന്നിലെ ചില ബന്ധങ്ങൾ..അവിടെ സ്നേഹമില്ല...വിശ്വാസ്യതയില്ല...വെറും നാട്യം മാത്രം....

നിറം മങ്ങിയ പശ്ചാത്തലങ്ങൾ....



വീടെന്ന നാലു ചുവരിനപ്പുറം വളർന്നു പോയ ഒരു ജനതയുടെ നാൾവഴികളിൽ..
പലപ്പോഴും കുടുംബ ബന്ധങ്ങൾക്ക്  
മാറ്റ് കുറഞ്ഞു പോകുന്ന കാലം.
മാതാപിതാക്കൾ...
സഹോദരങ്ങൾ...
ഇടയ്ക്കുള്ള പിണക്കങ്ങൾ...
വൈകുന്നേരമുള്ള കൂടിചേരലുകൾ..
അതിനുമപ്പുറം ഒരു പകലിന്റെ വെളിച്ചത്തിൽ കണ്ടതും കേട്ടതും ഒക്കെ വിവരിക്കാനായി ഒരു സായാഹ്നവും ഉണ്ടായിരുന്ന ഒരു കാലത്തിനിപ്പുറം നിന്ന് നോക്കിയാൽ...
ചിലരൊക്കെയും കണ്ണീർ സീരിയലുകളിൽ മൂക്കുപിഴിഞ്ഞും..
കണ്ണുനീർ തുടച്ചും നെടുവീർപ്പിടുമ്പോൾ..
അതിനും അപ്പുറത്ത് അച്ഛനും...
മക്കളും ...സഹോദരീ-സഹോദരങ്ങളും മൊബൈലുമായി അവരവരുടെ ലോകത്ത് നിർവ്യാജം ഉല്ലസിച്ചു കൊണ്ടേയിരിക്കുന്നു..
തമ്മിൽ തമ്മിൽ സംസാരമില്ല...
ചിരിയില്ല...
തമാശകളില്ല.
ചിലപ്പോഴൊക്കെ ചില വീടുകൾ മരണ വീടിന് തുല്യമാണ്.
നല്ല മനസ്സുള്ള ഇണകളെ കിട്ടിയെന്ന് ഭാര്യാഭർത്താക്കന്മാരും..
നല്ല അച്ഛനമ്മമാരെ കിട്ടിയെന്ന് മക്കളും..
നല്ല മക്കളെ കിട്ടിയെന്ന് മാതാപിതാക്കളും..
സ്വയം അഭിമാനിച്ചിരുന്ന ഒരുകാലം.
ഇതിന്റെയൊക്കെ പിന്നിൽ സ്നേഹമെന്ന നിർവചിക്കാനോ...വിവരിക്കാനോ കഴിയാത്ത വികാരമാണ്..
ഇതേ സ്നേഹം കൊണ്ടുതന്നെയാണ് പിണങ്ങിയും...
പരിഭവിച്ചും...
സ്നേഹിച്ചും...
ഉപദേശിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും കഴിയുന്നത്.
കുടുംബം എന്ന വിളക്കിന്റെ എണ്ണയും തിരിയുമായ ചിലതൊക്കെയും അന്യം നിന്നു പോയി എന്നതാണ് സത്യം.
വീട്ടുകാരുമായി സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയ്ക്കപ്പുറം മൊബൈലിൽ ആരോടൊക്കെയോ...
എന്തൊക്കെയോ മണിക്കൂറുകളോളം പറഞ്ഞു കൊണ്ടേയിരിക്കുന്നു...
അതിൽ ആണും..പെണ്ണും ഒക്കെ ഒരേപോലെ.
പക്ഷേ....
ഇന്ന് പലവീടുകളിലും...
ഈ വിളക്കിന്റെ പ്രകാശം നന്നേ മങ്ങിപ്പോകുന്നു..
സാങ്കേതിക വിദ്യയുടെയും വിവരത്തിന്റെയും ചുവടുവച്ച് നീങ്ങുന്ന ഇന്നിന്റെ യുവത്വത്തിനിടയിൽ...
ഉപദേശവും...
പരിഭവവും കാലഹരണപ്പെട്ട ചിന്താഗതി മാത്രം..
വളർത്തി വലുതാക്കിയതിന്റെയോ....
അതിനിടയിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളുടെയോ...
സങ്കടങ്ങളുടെയോ..
വേദനയുടെയോ കണക്കുകൾ കൂട്ടിനോക്കാൻ പലരും മറന്നു പോകുന്നു.
കാലത്തിനൊപ്പം നീങ്ങണം എന്ന ചിന്താഗതിയിൽ...
മറച്ചു വെച്ചതൊക്കെയും പുറത്തേക്കെടുക്കാൻ ഒരു ത്വര ചിലർക്ക്...
ഒരുപാട് പരിതാപകരമായ കണ്ടറിവുകളും കേട്ടറിവുകളും ഉണ്ടായിട്ടും....
വിവേകബുദ്ധിയോടെ പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ പലരും വികാര വിഭ്രാന്തിയോടെ  പെരുമാറുന്നു എന്നതാണ് യാദാർത്ഥ്യം.
ഏതൊക്കെയോ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ഇതുവരെയില്ലാത്ത ഒരറിയിപ്പ് കിട്ടി.
അവസാന പരീക്ഷാദിവസത്തിൽ സ്കൂളിൽ വന്ന് മക്കളെ കൂട്ടിക്കൊണ്ടു പോകണമെന്ന്.
ചിലർക്ക് ആഘോഷമാണ്...
ചിലർക്ക് വേർപാടാണ്...
ചിലർക്ക് ലഹരി തേടിയുള്ള യാത്രയാണ്..
ഇതെല്ലാം അറിഞ്ഞത് കൊണ്ട് തന്നെയായിരിക്കും ഒരുപക്ഷേ ഇങ്ങനെ അറിയിപ്പിന് ഉദ്യമം കുറിച്ചത് എന്ന് തോന്നിപ്പോകുന്നു.
ഇവിടെ ഉപദേശങ്ങൾക്കും...
പരിഭവങ്ങൾക്കും സ്ഥാനമില്ല...
മറിച്ച് താനാണ് ശരി എന്ന മൗഢ്യമായ വിശ്വാസം മാത്രം ചിന്തകളിലും സ്വപ്നങ്ങളിലും പ്രവർത്തിയിലും ഊന്നൽ കൊടുത്ത ചിലർ.
എല്ലായ്പ്പോഴും സത്യത്തിന്റെ മുഖം വികൃതമാണ്...
മിഥ്യയുടെ മുഖം തെളിഞ്ഞും നിൽക്കുന്നു.ചിലയിടങ്ങളിൽ വിവേകത്തിനപ്പുറം..
വികാര നിമിഷങ്ങളാണ്..
ഇനിയും വിവേകത്തിന്റെ ഒരംശമെങ്കിലും ബാക്കി വെയ്ക്കാൻ തയ്യാറായില്ലെങ്കിൽ ചില ജീവിതങ്ങൾ അണയാൻ പോകുന്ന തിരിവിളക്കിന്റെ അവസാനത്തെ ആളിക്കത്തൽ മാത്രമായി തീരും.....എന്ന ചെറിയൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു....!

പ്രതീക്ഷകൾക്കുമപ്പുറം

ഓർമ്മകളെ മറവിയെന്ന ഖബർസ്ഥാനിൽ മറമാടി... അതിനു മീതെ വിദ്വേഷത്തിന്റെയും,അപരിചിതത്വത്തിന്റെയും മീസാൻ കല്ലും നാട്ടി ...ആത്മാർത്ഥത എന്ന മതിൽകെട്ടും ഭേദിച്ച് പുറത്തേക്ക് കടന്ന് ആർത്തട്ടഹസിച്ച് ചിരിക്കാൻ വെമ്പൽ കൊള്ളുന്ന യുവത്വമേ...
കഴിഞ്ഞു പോയ ജീവിതത്തിന്റെ  ഇരുളും,വെളിച്ചവുമുതിർന്ന ആ വഴികളിൽ ഒരു കുഞ്ഞു തിരിനാളം എപ്പോഴെങ്കിലും മിന്നിപൊലിഞ്ഞിരുന്നില്ലേ...?
ഒരുപക്ഷേ, സ്‌നേഹത്തിന്റെ....
അല്ലെങ്കിൽ സൗഹൃദത്തിന്റെ...
അതുമല്ലെങ്കിൽ തീവ്ര ബന്ധങ്ങളുടെ...
          ചിലതൊക്കെ ഉൾത്തടങ്ങളിൽ മുറിവേല്പിച്ചിട്ടുണ്ടാകും...വേറെ ചിലത് ആ മുറിവുകളുടെ നീറ്റലും,നൊമ്പരവും കുറക്കാനും ശ്രമിച്ചിട്ടുണ്ടാകും.പ്രതീക്ഷകൾക്കുമപ്പുറം.
കാരണം...ഓരോ പ്രതീക്ഷയും ഓരോ പുൽനാമ്പായിരുന്നില്ലേ...?നാളെയെന്ന വർണ്ണശഭളതയിലേക്ക്...ഇന്നലെകളിൽ നിന്നും ഇന്നുകളിലേക്കുള്ള യാത്രയിലേക്ക്.
ഇതിനിടയിൽ നാം തഴഞ്ഞവരേക്കാൾ നമ്മെ അടർത്തി മാറ്റിയവരായിരിക്കും കൂടുതൽ.
എന്നിട്ടും ചിലത് ബാക്കിയുണ്ടായിരുന്നിരിക്കും.ഒരു കാറ്റിലും ഉലയാതെ... അണയാതെ ..കാലം മങ്ങലേല്പിക്കുമെങ്കിലും ..ആ മങ്ങിയ പ്രകാശമെങ്കിലും നൽകുന്ന ഒരു കുഞ്ഞു തിരിനാളം...ഇല്ലേ...?

സ്വപ്നം

കണ്ണു തുറക്കുമ്പോൾ...
മറഞ്ഞു പോകുന്നതും,
കണ്ണടക്കുമ്പോൽ...
പുലരുന്നതുമാണോ..സ്വപ്നം എങ്കിൽ..ഈ ജീവിത വഴികളിൽ നീയും...
ഒരു സ്വപ്നം മാത്രം.

2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഇന്നും.....ഇന്നലെയും.🤔




കാലം വല്ലാതെ മാറിപ്പോകുന്നു..
ഒപ്പം മനുഷ്യരും.
മാതൃത്വവും...പിതൃത്വവും...
സഹോദരബന്ധവും...സൗഹൃദങ്ങളും വിലപറയപ്പെടുന്നു.
നൊന്തു പെറ്റതിനപ്പുറത്ത് കുഞ്ഞു പൈതങ്ങളെ വഴിയിലുപേക്ഷിക്കുന്ന അമ്മമാർ.
സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട കാമുകനെതിരെ ഒരക്ഷരം മറുത്തു പറയാൻ ശ്രമിക്കാത്ത വേറൊരമ്മ...
സ്വന്തം അമ്മയെ  തീകൊളുത്തിയ മക്കളും വേറെ..
ഇതൊക്കെയും കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നെങ്കിൽ ഇന്നിതൊക്കെയും നിരന്തരം കണ്ടും കേട്ടുകൊണ്ടിരിക്കുകയാണ് നാം.
ഓരോ മക്കളെയും വളർത്തേണ്ടത്..
ആ മാതാപിതാക്കളുടെ കഷ്ടപ്പാടും ദുരിതങ്ങളും അറിയിച്ചു കൊണ്ടായിരിക്കണം.
മക്കളുടെ സന്തോഷമാണെന്ന് വലുതെന്ന് കരുതി പലതിനും പാതി മനസ്സോടെ അരുനിന്നുകൊടുക്കുമ്പോൾ ...അവരുടെ ഓരോ ആവശ്യവും നിറവേറ്റാൻ ഉദ്യമിക്കുമ്പോൾ...
അത് സ്മാർട്ട് ഫോണുകൾ..ആകട്ടെ..
വാഹനങ്ങൾ ആകട്ടെ.അത് കൈവന്നതിന് ശേഷം അവരുടെ പ്രവർത്തികൾ ഏതു വിധത്തിലാണ്..
അവർ മണിക്കൂറുകളോളം ആരോടെങ്കിലും ഫോണിൽ ഇടതടവില്ലാതെ സംസാരിക്കുന്നുണ്ടോ...
ഉണ്ടെങ്കിൽ അതാര്..
അല്ലെങ്കിൽ അവരുടെ കൂട്ടുകെട്ട് എങ്ങിനെയുള്ളവരുമായി..?
അവരുടെ  യാത്രകൾ എങ്ങിനെ..
എവിടേക്ക് ഇതൊക്കെയും ആരെങ്കിലും ഒരിക്കലെങ്കിലും ചോദിക്കുകയോ..
അന്വേഷിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്നിലെ പല  പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്താൻ  താനെ കണ്ടെത്താൻ കഴിയുമായിരുന്നു. ആവശ്യമാണോ...
അത്യാവശ്യമാണോ എന്ന് ചിന്തിക്കേണ്ടത് മാതാപിതാക്കളിൽ ഓരോരുത്തരുമാണ്. സ്വന്തത്തിനു വിലയില്ല...
ബന്ധങ്ങൾക്ക് വിലയില്ല..
അടുത്തവർക്കും വിലയില്ല..
പലരും കലുഷിതരാണ്..
എന്തിന്റെയൊക്കെ പേരിൽ.
സല്ലാപങ്ങൾക്ക് അവസരം ഒപ്പിച്ചു കൊടുക്കുന്നത് പലപ്പോഴും കൂട്ടുകാർ തന്നെയാണ്...
അത് സൗഹൃദമോ...പ്രണയമോ എന്ന് കണ്ടറിയുക തന്നെ വേണം..
യഥാർത്ഥ സൗഹൃദമെങ്കിൽ...
അതിന് ഒഴിഞ്ഞ ഇടവും മറയും ആവശ്യമില്ലല്ലോ...അല്ലേ...? 
യദാർത്ഥ കൂട്ടുകാർ എന്നത് ചതിക്കുഴി തോണ്ടുന്നവർ ആകില്ലല്ലോ...
ഇന്നത്തെ ബസ്സിലെ ഒരു കാഴ്ച ഈ വരികൾ എഴുതാൻ പ്രേരിപ്പിച്ചതാണ്.
പലരും ശ്രദ്ധിക്കുന്നെന്ന സങ്കോചം അവർക്ക് ലവലേശമിലായിരുന്നു എന്നതാണ് സത്യം...
ഈ ഒരു ദുസ്സ്വാതന്ത്ര്യം ഇത്തരക്കാർ വിനിയോഗിക്കുന്നെങ്കിൽ...അതിന് ഒറ്റ കാരണമേയുള്ളൂ...
മുൻപേ പറഞ്ഞ ശ്രദ്ധയില്ലായ്‌മ...
ഒരു കുടുംബം ശിഥിലമാകാൻ ഇതൊക്കെയും ധാരാളം...എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു.

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

കരിയിലക്കാറ്റ്‌ പോലെ സൗഹൃദങ്ങൾ അകന്നു പോകുമ്പോൾ...



ഇടവേളകളുടെ
വന്യമായ അന്ധകാരത്തിൽ
മുങ്ങിപ്പോയ ഒരു കുഞ്ഞു
സൗഹൃദത്തിന്റെ ഓർമ്മക്കായ്‌
ഞാനിതിവിടെ
എഴുതിച്ചേർക്കുകയാണ്.
പ്രത്യേകിച്ച്‌ പേരെടുത്ത്‌
വിളിക്കാൻ കഴിയാത്ത
ദിവസങ്ങളുടെ മറവിൽ
എന്തിനോ വേണ്ടി അകന്നു പോയ
ഒരു കൊച്ചു സൗഹൃദം.
മനസ്സിനെ തൊട്ടുണർത്തിയ
പിന്നീട്‌ മണിക്കൂറുകൾക്കുള്ളിൽ
ഹൃദയത്തെ ഞെരിച്ചമർത്തി..
നൊമ്പരപ്പെടുത്തി 
അകന്നുപോയ സൗഹൃദം.
എന്തിനായിരുന്നു ഈ വരവും
പോക്കും എന്ന് എത്ര ആലോചിച്ചിട്ടും 
മനസ്സിലാകുന്നില്ല.
സൗഹൃദം ചിലപ്പോൾ
മഴയായും...
വെയിലായും....
കാറ്റായും വന്നു പോകും.
ആ മഴയിൽ
ചിലപ്പോൾ കുളിരും..
ആ വെയിലിൽ ചിലപ്പോൾ
വിയർത്തൊലിക്കും...
കാറ്റിൽ ദിക്കറിയാതെ പറന്നകലും.
എവിടെയൊക്കെയോ തട്ടിയമർന്ന്
പോയ്ക്കൊണ്ടേയിരിക്കും.
ചിലപ്പോൾ ഒരു 
ചെറിയ നിഴലിന്റെ
മറവിൽ തടഞ്ഞു നിൽക്കും.
ഇരുട്ടിന്റെ മറവിൽ 
പാറിപ്പറക്കുന്ന മിന്നാമിന്നികൾക്കും അതിന്റേതായ 
കർത്തവ്യവും കടമയും ഉണ്ടാകും 
അതെത്ര ചെറിയ ജീവിയാണെങ്കിലും.
പക്ഷേ..അതാരും തിരിച്ചറിയാൻ
ശ്രമിക്കില്ല.
ദൂരങ്ങൾക്കും...
വർണ്ണഭംഗികൾക്കും...
സ്വവർഗ്ഗത്തിനും അപ്പുറത്താണ്
സൗഹൃദത്തിന്റെ സ്ഥാനം
എന്നത്‌ പലപ്പോഴായി
പലരും മറന്നു പോകുന്നു 
എന്നതാണ് ഇന്നുകളുടെ
അവസ്ഥാ വിശേഷം.
ഇതിനിടയിലെ നൊമ്പരം...
നെഞ്ചിൻ കൂടിന്റെ പിടച്ചിൽ....
ആത്മാർത്ഥയുള്ള ഉത്തരവാദിത്വം ..അന്വേഷണങ്ങൾ ഇതൊക്കെ
അനാവശ്യ ചോദ്യങ്ങളായി 
അവർക്ക്‌ തോന്നിയേക്കാം.
ജീവിതമെന്ന കനത്ത
മതിൽക്കെട്ടിനുള്ളിൽ കഴിയുമ്പോൾ
പലപ്പോഴും പലരും
തിരിച്ചറിയില്ല എന്താണ്
യാദാർത്ഥ്യമെന്ന്.
ഇപ്പോൾ വ്യക്തമായി ഞാൻ
മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്‌.
ചില സൗഹൃദങ്ങളിൽ
ആത്മാർത്ഥതക്കും
വിശ്വസ്ഥതക്കും സ്ഥാനമില്ല
എന്നത്‌.ഒരുപക്ഷേ അവർ അത്‌
ആഗ്രഹിക്കുന്നു പോലുമുണ്ടാകില്ല.
കടലിന്റെ ആഴവും പരപ്പും
ഒരു പക്ഷേ നമുക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞേക്കാം.
പക്ഷേ...മനുഷ്യ മനസ്സിന്റെ
ആഴവും പരപ്പും
അതിലെ ചുഴികളും നമുക്കൊരിക്കലും അളന്ന്
തിട്ടപ്പെടുത്താൻ കഴിയില്ല.