2019, മാർച്ച് 30, ശനിയാഴ്‌ച

നിറം മങ്ങിയ പശ്ചാത്തലങ്ങൾ....


വീടെന്ന നാലു ചുവരിനപ്പുറം വളർന്നു പോയ ഒരു ജനതയുടെ നാൾവഴികളിൽ..
പലപ്പോഴും കുടുംബ ബന്ധങ്ങൾക്ക് 
മാറ്റ് കുറഞ്ഞു പോകുന്ന കാലം.
മാതാപിതാക്കൾ...
സഹോദരങ്ങൾ...
ഇടയ്ക്കുള്ള പിണക്കങ്ങൾ...
വൈകുന്നേരമുള്ള കൂടിചേരലുകൾ..
അതിനുമപ്പുറം ഒരു പകലിന്റെ വെളിച്ചത്തിൽ കണ്ടതും കേട്ടതും ഒക്കെ വിവരിക്കാനായി ഒരു സായാഹ്നവും ഉണ്ടായിരുന്ന ഒരു കാലത്തിനിപ്പുറം നിന്ന് നോക്കിയാൽ...
ചിലരൊക്കെയും കണ്ണീർ സീരിയലുകളിൽ മൂക്കുപിഴിഞ്ഞും..
കണ്ണുനീർ തുടച്ചും നെടുവീർപ്പിടുമ്പോൾ..
അതിനും അപ്പുറത്ത് അച്ഛനും...
മക്കളും ...സഹോദരീ-സഹോദരങ്ങളും മൊബൈലുമായി അവരവരുടെ ലോകത്ത് നിർവ്യാജം ഉല്ലസിച്ചു കൊണ്ടേയിരിക്കുന്നു..
തമ്മിൽ തമ്മിൽ സംസാരമില്ല...
ചിരിയില്ല...
തമാശകളില്ല.
ചിലപ്പോഴൊക്കെ ചില വീടുകൾ മരണ വീടിന് തുല്യമാണ്.
നല്ല മനസ്സുള്ള ഇണകളെ കിട്ടിയെന്ന് ഭാര്യാഭർത്താക്കന്മാരും..
നല്ല അച്ഛനമ്മമാരെ കിട്ടിയെന്ന് മക്കളും..
നല്ല മക്കളെ കിട്ടിയെന്ന് മാതാപിതാക്കളും..
സ്വയം അഭിമാനിച്ചിരുന്ന ഒരുകാലം.
ഇതിന്റെയൊക്കെ പിന്നിൽ സ്നേഹമെന്ന നിർവചിക്കാനോ...വിവരിക്കാനോ കഴിയാത്ത വികാരമാണ്..
ഇതേ സ്നേഹം കൊണ്ടുതന്നെയാണ് പിണങ്ങിയും...
പരിഭവിച്ചും...
സ്നേഹിച്ചും...
ഉപദേശിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും കഴിയുന്നത്.
കുടുംബം എന്ന വിളക്കിന്റെ എണ്ണയും തിരിയുമായ ചിലതൊക്കെയും അന്യം നിന്നു പോയി എന്നതാണ് സത്യം.
വീട്ടുകാരുമായി സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയ്ക്കപ്പുറം മൊബൈലിൽ ആരോടൊക്കെയോ...
എന്തൊക്കെയോ മണിക്കൂറുകളോളം പറഞ്ഞു കൊണ്ടേയിരിക്കുന്നു...
അതിൽ ആണും..പെണ്ണും ഒക്കെ ഒരേപോലെ.
പക്ഷേ....
ഇന്ന് പലവീടുകളിലും...
ഈ വിളക്കിന്റെ പ്രകാശം നന്നേ മങ്ങിപ്പോകുന്നു..
സാങ്കേതിക വിദ്യയുടെയും വിവരത്തിന്റെയും ചുവടുവച്ച് നീങ്ങുന്ന ഇന്നിന്റെ യുവത്വത്തിനിടയിൽ...
ഉപദേശവും...
പരിഭവവും കാലഹരണപ്പെട്ട ചിന്താഗതി മാത്രം..
വളർത്തി വലുതാക്കിയതിന്റെയോ....
അതിനിടയിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളുടെയോ...
സങ്കടങ്ങളുടെയോ..
വേദനയുടെയോ കണക്കുകൾ കൂട്ടിനോക്കാൻ പലരും മറന്നു പോകുന്നു.
കാലത്തിനൊപ്പം നീങ്ങണം എന്ന ചിന്താഗതിയിൽ...
മറച്ചു വെച്ചതൊക്കെയും പുറത്തേക്കെടുക്കാൻ ഒരു ത്വര ചിലർക്ക്...
ഒരുപാട് പരിതാപകരമായ കണ്ടറിവുകളും കേട്ടറിവുകളും ഉണ്ടായിട്ടും....
വിവേകബുദ്ധിയോടെ പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ പലരും വികാര വിഭ്രാന്തിയോടെ  പെരുമാറുന്നു എന്നതാണ് യാദാർത്ഥ്യം.
ഏതൊക്കെയോ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ഇതുവരെയില്ലാത്ത ഒരറിയിപ്പ് കിട്ടി.
അവസാന പരീക്ഷാദിവസത്തിൽ സ്കൂളിൽ വന്ന് മക്കളെ കൂട്ടിക്കൊണ്ടു പോകണമെന്ന്.
ചിലർക്ക് ആഘോഷമാണ്...
ചിലർക്ക് വേർപാടാണ്...
ചിലർക്ക് ലഹരി തേടിയുള്ള യാത്രയാണ്..
ഇതെല്ലാം അറിഞ്ഞത് കൊണ്ട് തന്നെയായിരിക്കും ഒരുപക്ഷേ ഇങ്ങനെ അറിയിപ്പിന് ഉദ്യമം കുറിച്ചത് എന്ന് തോന്നിപ്പോകുന്നു.
ഇവിടെ ഉപദേശങ്ങൾക്കും...
പരിഭവങ്ങൾക്കും സ്ഥാനമില്ല...
മറിച്ച് താനാണ് ശരി എന്ന മൗഢ്യമായ വിശ്വാസം മാത്രം ചിന്തകളിലും സ്വപ്നങ്ങളിലും പ്രവർത്തിയിലും ഊന്നൽ കൊടുത്ത ചിലർ.
എല്ലായ്പ്പോഴും സത്യത്തിന്റെ മുഖം വികൃതമാണ്...
മിഥ്യയുടെ മുഖം തെളിഞ്ഞും നിൽക്കുന്നു.ചിലയിടങ്ങളിൽ വിവേകത്തിനപ്പുറം..
വികാര നിമിഷങ്ങളാണ്..
ഇനിയും വിവേകത്തിന്റെ ഒരംശമെങ്കിലും ബാക്കി വെയ്ക്കാൻ തയ്യാറായില്ലെങ്കിൽ ചില ജീവിതങ്ങൾ അണയാൻ പോകുന്ന തിരിവിളക്കിന്റെ അവസാനത്തെ ആളിക്കത്തൽ മാത്രമായി തീരും.....എന്ന ചെറിയൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു....!

2019, മാർച്ച് 25, തിങ്കളാഴ്‌ച

കാലമേ..നീയാണ് സാക്ഷി

കാലത്തിനൊപ്പം ജീവിതത്തിന്റെ ഓരോ പടികൾ കയറി പോകുമ്പോൾ...ഇന്നിലെ കൗമാരവും..യൗവ്വനവും ചിലതൊക്കെ മറന്ന് പോകുന്നില്ലേ എന്നൊരു ഓർമ്മപ്പെടുത്തലോടെ.....

സ്നേഹിക്കാൻ പഠിക്കുന്നതോടൊപ്പം മറക്കാനും പഠിക്കണം...
ആ പാഠം ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് ചില മാതാപിതാക്കളാണെന്ന വ്യത്യാസം മാത്രമേയുള്ളൂ..
ഒരുപാട് മോഹിച്ച്...തഴുകി തലോടി വളർത്തിയ ആണും പെണ്ണുമടങ്ങിയ മക്കൾ കണ്മുന്പിൽ നിന്ന് അകന്ന് പോകുന്നത് കാണാൻ വിധിയ്ക്കപ്പെട്ട ചിലർക്ക് മുൻപിൽ...
ചിലരുടെ യാത്ര മരണത്തിലേക്കും...
മറ്റു ചിലരുടെ യാത്ര സ്വയം കെട്ടിപ്പൊക്കിയ ...
രക്ത ബന്ധങ്ങളെ മറക്കാൻ ഉതകിയ പ്രണയ സാക്ഷാൽക്കാരമെന്ന അഭിനവ നാട്യത്തിലേക്കും ആണെന്ന് മാത്രം.ഇങ്ങനെ..
സ്വന്തം സ്ഥിയെന്ത്...അവസ്ഥയെന്ത്...
നൊന്തുപ്രസവിച്ചു പോറ്റി വളർത്തിയവരുടെ സങ്കടമെന്ത് എന്നത് മന:പൂർവ്വം മറന്ന് അവസര വാദത്തിന്റെ മുഖം മൂടിയണിഞ്ഞവരെ ജീവിതയാത്രയുടെ വഴിയോരങ്ങളിലെ നിത്യ കാഴ്ചയായി തീർന്നതിൽ ഒരു പങ്ക് ചില മാതാപിതാക്കൾക്കുണ്ടെന്നതാണ് സത്യം.
പട്ടിണിയും..പരിവട്ടവുമായി കഴിഞ്ഞു പോയ പഴയൊരു കാലഘട്ടത്തിൽ ഏത് മക്കൾ പുറത്തു പോയാലും അത് ആണായാലും പെണ്ണായാലും ഇരുട്ടും മുൻപ് കളങ്കമേതുമില്ലാതെ തിരിച്ചെത്തും എന്നൊരു ഉറപ്പ് കഴിഞ്ഞു പോയ പഴയൊരു  കാലഘട്ടത്തിലെ അമ്മയ്ക്കോ..
അച്ഛനോ..സഹോദരങ്ങൾക്കോ ഉണ്ടായിരുന്നു...പക്ഷേ...
ഇന്ന് സ്ഥിതി മാറി..
എന്തെങ്കിലും ഒരു ഉറപ്പ് നിങ്ങൾക്ക് പറയാൻ കഴിയുമോയെന്ന് സ്വയം ചിന്തിച്ചു നോക്കുക..
പുറമേക്ക് ഉണ്ട് എന്ന് പറയാൻ കഴിയുമെങ്കിലും...
പലർക്കുമറിയാം ആ ഉറപ്പ് പലർക്കുമില്ലെന്ന്..
സ്കൂളോ..കോളേജോ വിട്ടുകഴിഞ്ഞാൽ ആളൊഴിഞ്ഞ ഊടുവഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ചിലരെ നിങ്ങൾക്കും കാണാൻ കഴിയും.
ബസ്സ്റ്റാന്റിലും കാണാം മറ്റു ചിലരെ .
കണ്ണോട് കണ്ണ് ചേർന്ന്..
ലോകം മറന്ന്..പരിസരം മറന്ന് പ്രണയ നാടകമാടുന്ന ചിലരെ...
ചിലപ്പോൾ പണ്ടത്തെ ബസ്സിലെ എയർ ഹോണും...ഡ്രൈവറും തമ്മിലുള്ള കരലാളനത്തോടും ഉപമിക്കാം.
ചോദിച്ചാൽ സൗഹൃദം..
അതിനുപ്പുറത്തേക്ക് ചികഞ്ഞുപോയാൽ സദാചാരവാദി എന്നൊരു ലേബലും ചാർത്തി തരും ഇത്തരക്കാർ..
ചില നിമിഷങ്ങളുടെ വിവരമില്ലായ്മ എവിടെ കൊണ്ടെത്തിക്കും എന്നൊരു ചിന്ത ഇന്നിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.ഇത്തരത്തിലുള്ള നിമിഷ-ദിവസ സുഖങ്ങൾ തേടിയുള്ള യാത്രയിലാണ് ഇന്നിലെ ചില കൗമാരങ്ങൾ..
അതിൽ ഏഴാം ക്ലാസോ..എട്ടാം ക്ലാസോ...
അതിനപ്പുറമോ എന്നൊരു വ്യത്യാസം പോലുമില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
സ്വപ്നങ്ങൾ സുരഭില സൂനമണിയിക്കുന്ന സാമ്രാജ്യം കീഴടക്കാൻ പോകുന്നവന്റെ ത്വരയാണ് ചിലർക്ക്.
ഒന്നോർക്കുക...!
പുറപ്പെടുമ്പോഴുണ്ടായിരുന്ന പ്രേരണ പിന്നീട് ആരിലും ഉണ്ടായെന്ന് വരില്ല.കാരണം പിന്നീടങ്ങോട്ടുള്ള ജീവിത യാഥാർഥ്യങ്ങൾ. ഒരുപാട് അറിഞ്ഞിട്ടും..
അനുഭവിച്ചിട്ടുമുണ്ടാകും അപ്പോൾ.
പിന്നീടങ്ങോട്ട് തീനാളവും..ചിത്രശലഭവുമാണ് ഓരോ മനസ്സിലും ഓർമ്മ വരിക.ജീവിതത്തിലെ എല്ലാ അബദ്ധങ്ങൾക്കും..
നൈരാശ്യങ്ങൾക്കും ശേഷംമാണ് ചിലർക്ക് ബോധോദയം ഉണ്ടാവുക.
വിവേകത്തെ കീഴടിക്കിയുള്ള ഇന്നിലെ വികാര ജീവികൾ...അതവരെ എവിടേക്ക് നയിക്കുമെന്ന് അവരവർക്ക് തന്നെ അറിയില്ല...അതിനിടയിൽ ഇത്തരത്തിലുള്ള വരികൾ ചിലർക്ക് ദഹിക്കാനും വഴിയില്ല...
എന്നിരുന്നാലും...
കാലമേ...നീയാണ് സാക്ഷി...!