2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ദിവാസ്വപ്നം പോലെ

ഓർമ്മകൾ മാത്രം ബാക്കി

പ്രതീക്ഷകൾ മാത്രം ബാക്കി

കറുത്തിരുണ്ട കാർമേഘങ്ങൾക്കും എന്തെങ്കിലുമൊക്കെ പറഞ്ഞു തീർക്കാനുണ്ടാകും.  
ആർക്കും മനസ്സിലാകാത്ത സങ്കടങ്ങളും...
പ്രതീക്ഷകളും..
സ്വപ്നങ്ങളുമൊക്കെ.
ആ ഗദ്‌ഗദങ്ങൾ ...കണ്ണുനീർ തുള്ളികൾ... കോരിച്ചൊരിയുന്ന മഴയായി ഉതിർന്ന് വീഴുമ്പോൾ പലപ്പോഴും പല രൂപങ്ങളും കൈനീട്ടുന്നു.
വൃക്ഷലദാതികൾ..
ജീവജാലങ്ങൾ...
എന്തിനേറെ മനുഷ്യർ പോലും..
കൈനീട്ടി വാങ്ങുമ്പോഴും പലപ്പോഴും ആരുടേയും കൈപ്പിടിയിലൊതുങ്ങാതെ വീണ്ടും പിടഞ്ഞു വീഴുമ്പോൾ ...
ആത്മനിർവ്വൃതിയോടെ...
കനിവോടെ...
ആത്മാർത്ഥതയോടെ എല്ലാമെല്ലാം ഏറ്റുവാങ്ങുന്ന  ഭൂമിയെന്ന കനിവിന്റെ നിറബിംബം.
അതൊരു സത്യം.
പക്ഷേ.....മനുഷ്യൻ..
ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥ രൂപമാണവന്...
വ്യത്യസ്ഥ സ്വഭാവമാണവന്...
വ്യത്യസ്ഥ ആഗ്രഹങ്ങളാണവന്.
ഒന്നിലും തുല്യത കൽപ്പിക്കാത്ത ജീവിതമാണവന്...
പലപ്പോഴും ഭൂമിയേ പോലൊരു കനിവിന്റെ നിറദീപം തേടി നമ്മിൽ പലരും അലയുന്നുണ്ടാകാം.
പക്ഷേ കണ്ടു കിട്ടാൻ പ്രയാസമായിരിക്കും.
കാരണം ഇന്നിന്റെ ലോകത്ത്‌ ഒരാൾക്കും ഒരാളോടും സഹവർത്ഥിത്വമോ...
ആദരവോ..ഒന്നുമില്ലായെന്നതാണ് യാദാർത്ഥ്യം.
നമ്മളൊക്കെ ആഗ്രഹിക്കുന്നതിനും...വിശ്വസിക്കുന്നതിനും അപ്പുറത്തായിരിക്കും പലരുടേയും ചിന്താധാരകൾ.
ജീവിതത്തിൽ പലപ്പോഴും നമ്മൾ ഒരുപാടാഗ്രഹത്തോടെ പലരേയും നെഞ്ചിലേറ്റും.
അതൊരുപക്ഷേ നിഷ്കളങ്ക ബാല്യങ്ങളേ ആയിരിക്കാം.
അല്ലെങ്കിൽ കൗമാരപ്രായക്കാരെ ആയിരിക്കാം.
അല്ലെങ്കിൽ യവ്വനം വഴിഞ്ഞൊഴുകുന്നവരെ ആയിരിക്കാം.
അതുമല്ലെങ്കിൽ വാർദ്ധക്യത്തെ ആയിരിക്കാം.
ഇതിനിടയിലൊക്കെ ഉരുത്തിരിയുന്ന മാനസീകപരിവർത്തനം ഒന്നുമാത്രം.
സ്നേഹം..അല്ലെങ്കിൽ കനിവ്‌.
അതുമല്ലെങ്കിൽ ലാളന.
ഒന്നുകിൽ പകർന്നു നൽകാനോ...അല്ലെങ്കിൽ ആത്മഹർഷത്തോടെ ഏറ്റുവാങ്ങാനോ ആയിരിക്കും പല മനസുകളും തുടികൊട്ടുക.
പലപ്പോഴും ആഹ്ലാദത്തിന്റെ ഉയർന്ന കൊടുമുടിയിലേക്ക്‌ ഈ ബന്ധങ്ങൾ നമ്മെ കൊണ്ടെത്തിച്ചേക്കാം.
ചിലപ്പോൾ സന്തോഷത്തിന്റെ ആ ഉയരങ്ങളിൽ നിന്ന് നമ്മെ തള്ളി താഴെയിട്ടെന്നും വരാം.
ഇതിനിടയിൽ നിന്ന് ചിലരൊക്കെ സ്വന്തം മികവിൽ ഉണർന്നെണീറ്റേക്കാം.
ചിലരെ പിടിച്ചുയർത്താൻ സ്നേഹത്തിന്റെ മറ്റൊരു അദൃശ്യകരങ്ങളുണ്ടാകാം.
പക്ഷേ...ചിലർ മാത്രം
നൊമ്പരങ്ങളുടെ....
വേദനകളുടെ...
ദുഖ:ങ്ങളുടെ...
ഇരുളാർന്ന അന്ധകാരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി പോവുകയും ചെയ്യും.
ഒരിക്കലും ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരാൻ ആഗ്രഹിക്കാതെ....!