2026 മാർച്ച് 16, തിങ്കളാഴ്‌ച

അന്ധകാരം....

മനസ്സിന്റെ നാലുകെട്ടിൽ മാത്രം 
ഒതുങ്ങി പോയ എന്റെ സൗഹൃദം...
ഉച്ചത്തിൽ...
ഒരായിരം വട്ടം...
ദിഗ്ഗന്തങ്ങൾ മുഴങ്ങുമാറ് എനിക്ക് 
വിളിച്ചു പറയണമെന്നുണ്ടായിരുന്നു.
പക്ഷേ....
ഞാനെന്ന വ്യക്തി ....
ആ ജീവിതത്തിനു മുന്നിൽ ഒന്നുമല്ലായിരുന്നു എന്നത് അകൽച്ചയുടെ വന്യമായ അന്ധകാരത്തിന്റെ ഇടനാഴിയിൽ 
ഒറ്റപ്പെട്ടുപോയപ്പോഴാണ് എനിക്ക് തിരിച്ചറിവയത്....

യാത്ര....

എന്റെ സ്വപ്നങ്ങളെ പോലെ...
എന്റെ പ്രതീക്ഷകളെ പോലെ...
വിശ്വാസമില്ലായ്മയുടെ ലോകത്ത് ഞാൻ ഇഷ്ടപ്പെട്ട...നെഞ്ചിലേറ്റിയ... 
എന്റെ സൗഹൃദത്തെ പോലെ...
സമാന്തര രേഖകളെ പോലെ ഒരിക്കലും കൂടി ചേരാതെ അകന്നു
പോയ്കൊണ്ടിരിക്കുന്ന എന്റെ ജീവിത യാത്ര പോലെ...ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ ചിലപ്പോഴൊക്കെ എനിക്ക് മുൻപിൽ പ്രകാശിച്ചു.
പക്ഷേ...
ആ പ്രകാശത്തിന് നിമിഷ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ....
എന്റെ ഇഷ്ടങ്ങൾ...
ആഗ്രഹങ്ങൾ....
ഇവിടെ അസ്തമിക്കട്ടെ...
ഇനിയും സ്വപ്നങ്ങളുടെ ഒരു സൂര്യോദയം എനിക്ക് മുൻപിൽ  
നിറം ചാർത്താതിരിക്കട്ടെ...
ഇനിയൊരു യാത്ര പോകണം...
എവിടേക്ക്....?

തിരിച്ചറിയാതെ പോകുന്ന ചിലത്...

ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ പലപ്പോഴും ചില ബന്ധങ്ങൾ നാം അറിയാതെ നമ്മുടെ കൈക്കുമ്പിളിൽ നിന്ന് ഊർന്നു പോവുക സ്വാഭാവികം മാത്രമാണ്.മറ്റൊരാളുടെ സ്നേഹത്തിന്റെ തീവ്രത കൊണ്ടാണ് ബന്ധനമായി തോന്നുന്നതെന്ന് പലപ്പോഴും പലരും തിരിച്ചറിയാതെ പോവുകയാണ്.
ഓരോ ജീവിതങ്ങൾക്കും 
പറയാനും കേൾക്കാനും ഒരുപാടുണ്ടാകും.
പ്രണയം,
സൗഹൃദം,
ദു:ഖം,
വേദന,
നിരാശ 
അങ്ങിനെ ഓരോന്നും.
ചിലരത് തുറന്ന് പറയാൻ ശ്രമിക്കും.
മറ്റുചിലരതിന് കേൾവിക്കാരാകും...
അതിനുമപ്പുറം മറ്റുപലരും കേൾക്കാതിരിക്കാനും ശ്രമിക്കും.
ഇതെല്ലാം അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുക എന്നത് ഓരോരുത്തരുടെയും മാനസീകപരിവർത്തനവും,
ഹൃദയവിശാലതയും പോലിരിക്കും.
ഇതൊന്നും എല്ലാരും ഉൾക്കൊള്ളണമെന്നില്ലല്ലോ...? അല്ലേ...

2026 മാർച്ച് 11, ബുധനാഴ്‌ച

നഷ്ടമാകുന്നു ചിലതൊക്കെയും...

ഹൃദയത്തിൽ സ്വരുകൂട്ടിയ ചിലതൊക്കെയും... കാലത്തിന്റെ പ്രയാണത്തിനിടയിൽ..
അതിന്റെ ഗതിവികതികളിൽപ്പെട്ട്...
ചില ഇഷ്ടങ്ങൾക്കു പിറകിലെ അനിഷ്ടങ്ങൾക്കിടയിൽ
ഒരുപാട് അന്തരങ്ങൾ തലയുയർത്തി നിൽക്കുന്നുവോ...
എന്ന തോന്നലുകൾക്കിടയിൽ എന്തൊക്കെയോ പൊള്ളിയടർന്നു വീഴുന്നു.
ഒരുപക്ഷേ...
സ്വപ്‌നങ്ങളും... 
പ്രതീക്ഷകളുമാകാം.
അല്ലെങ്കിൽ ഹൃദയഭിത്തിയുടെ ഉള്ളറകളിൽ കെട്ടിയുയർത്തിയ 
ഏറ്റവും ഇഷ്ടപ്പെട്ട ഒരു സൗഹൃദമാകാം...
ആ സൗഹൃദത്തോടുണ്ടായിരുന്ന
വിശ്വാസമാകാം... 
അതുമല്ലെങ്കിൽ ജീവിതവുമാകാം...!!

2026 മാർച്ച് 10, ചൊവ്വാഴ്ച

അകൽച്ച....

വിശേഷങ്ങൾ ചോദിച്ച്...സന്തോഷം പ്രകടിപ്പിച്ച്...സ്നേഹം ചൊരിഞ്ഞ്....രാത്രിയെന്നോ...
പകലെന്നോ വ്യത്യാസമില്ലാതെ സംസാരിച്ചിരുന്ന രണ്ട് പേർ
പിന്നീടെപ്പോഴോ പറഞ്ഞു പോയ വാക്കിന്റെ  ഗതി വ്യത്യാസമോ...
അർത്ഥമോ മറിപ്പോകുമ്പോൾ...
അല്ലെങ്കിൽ  ഒരു വേർതിരിവിന്റെ പാതയിലേക്ക് ഒരാൾ തിരിയുമ്പോൾ
 പരസ്പര പരിചയത്തിന്റെ ഇടയിലെ ആ അകൽച്ചയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കി തരുന്ന നിമിഷങ്ങളുടെ ദൈർഘ്യവുമായി ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ...
 പലപ്പോഴും വേദനയുടെ ഹൃദയഭാരവുമായാണ് പലരും അകൽച്ചയെ സീകരിച്ചിട്ടുണ്ടാവുക എന്നതാണ് സത്യം...

2026 മാർച്ച് 8, ഞായറാഴ്‌ച

തോൽവി....

ജീവിതത്തിലുണ്ടായ എല്ലാ അബദ്ധങ്ങൾക്കും നൈരാശ്യങ്ങൾക്കും ശേഷം അയാൾ സ്വയം പറഞ്ഞു.എനിക്കിനി വേറെ ഒരു സൗഹൃദമില്ലെന്ന്.
അപ്പോഴും വളരെ ദിവസങ്ങളോളം അയാൾക്ക് അവളോടുണ്ടായിരുന്ന വികാരമെന്തായിരുന്നെന്ന് അയാൾക്ക് മനസ്സിലാക്കാനോ അത് എന്നെ എവിടേക്ക് നയിക്കുമെന്ന് തിരിച്ചറിയാനോ
അയാൾക്ക് കഴിഞ്ഞില്ല.
പക്ഷേ അന്നത്തെ 
ആ സൗഹൃദം....
പ്രണയമോ...ശരീരാകർഷണമോ ഒന്നുമായിരുന്നില്ല...
അതിനൊക്കെ അപ്പുറം വേറെ എന്തൊക്കെയായിരുന്നു.
എല്ലാറ്റിനുമപ്പുറം തോറ്റുപോയി എന്ന് മാത്രം അയാൾക്ക് പിന്നീടെപ്പോഴോ തിരിച്ചറിവായി..രണ്ട് വിജാതീയ ധ്രുവങ്ങളെ പോലെ...

2026 മാർച്ച് 7, ശനിയാഴ്‌ച

നോവ്...

ചില മൗനങ്ങൾക്കപ്പുറം വെറുപ്പിന്റെ...
അവഗണനയുടെ  ...
ഒരിക്കലും പെയ്തൊഴിയാത്ത 
കാർമേഘമുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് ഓർമ്മകൾ പിന്നേയും പിന്നേയും കുത്തിനോവിച്ചു കൊണ്ടിരിക്കുന്നത്.

2026 മാർച്ച് 6, വെള്ളിയാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്

ഒരേയൊരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന എന്റെ ചിന്തകളെ ഞാൻ ഹൃദയത്തിന്റെ ഒരു കോണിൽ മറമാടിയപ്പോൾ...ഹൃദയത്തിന്റെ മറുകോണിൽ ഉയർന്നു വന്ന വ്യഥയോളം വരില്ലല്ലോ...മറ്റൊന്നും.പക്ഷേ ഹൃദയത്തിൽ കുഴിച്ചു മൂടിയതൊക്കെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നത് വീണ്ടും ഒരിക്കൽകൂടി തമ്മിൽ കണ്ടുമുട്ടുമ്പോഴാണെന്ന് മാത്രം...

2026 ഫെബ്രുവരി 19, വ്യാഴാഴ്‌ച

വേർപാട്....

ഹൃദയത്തിന്റെ ഒരു കോണിൽ ചേർത്ത് നിർത്തിയ ചിലർ നമ്മെ തെല്ലും മനസ്സിലാക്കാതെ കടന്നുപോകുമ്പോൾ അതേ ഹൃദയത്തിന്റെ അടിതട്ടിൽ നിന്നുയരുന്ന ഒരു നെടുവീർപ്പുണ്ട്...
ഒരു പ്രകമ്പനമുണ്ട്...നോവും നൊമ്പരവുമുണ്ട്...
അത് തിരിച്ചറിയാതെ പോകുന്ന ചിലർക്കുണ്ടോ...മനസ്സിലാകുന്നു. ആ
വേർപാട് മറ്റൊരാൾക്ക് എത്ര കഠിനമായിരുന്നെന്ന്.