2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

അച്ഛാ...അവൾ വീണ്ടും വിളിച്ചുവോ...?

ജനലഴികളിൽ കൈവിരൽ മുറുക്കി തണുത്ത കമ്പികളിൽ നെറ്റിമുട്ടിച്ച്, ശ്വാസമടക്കിപ്പിടിച്ച്,കണ്ണുകൾ ഇറുക്കിയടച്ച് അയാൾ നിന്നു.
പിന്നീടെപ്പോഴോ കൈവിരലുകൾ തളർന്നയഞ്ഞു.എല്ലാരും നഷ്ടപ്പെട്ട് അപരിചിതമായ സ്ഥലത്ത് എത്തിപ്പെട്ട ഒരു കൊച്ചുകുട്ടിയെ പോലെ നിസ്സഹായനായി.
ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ കാതങ്ങളോടി തളർന്നു വീണവനെ പോലെ അണയ്ക്കുന്നോ..?
പൊടുന്നനെ വിയർപ്പിൽ മുങ്ങിപ്പോയി.
മിഴികളിൽ നീർപൊടിയുന്നു.
ദാഹിക്കുന്നുവോ..?
വെപ്രാളവും,പരവേശമോ..?
കണ്ണുകൾ വീണ്ടും തെക്കേപ്പുറത്തെ ചിതയിലേക്ക് നീണ്ടു.ആരോടോ ഉള്ള വാശി പോലെ വീണ്ടും ആളിക്കത്തുകയാണോ...?
എവിടെയാണ് അവൾക്ക് തെറ്റ്‌ പറ്റിയത്..?
എന്തിനായിരുന്നു അവൾ വീട് വിട്ടിറങ്ങിയത്.
അച്ഛനേക്കാൾ വലുതായിരുന്നോ...അവൾക്ക് ഇന്നലെ പരിചയപ്പെട്ടവനോടുള്ള ഇഷ്ടം..?
നെഞ്ചിടിപ്പോടെ...കണ്ണുനീർ ഇടമുറിയാതെ വഴിക്കണ്ണുമായി നോക്കിയിരുന്ന നിമിഷങ്ങളും,ദിവസങ്ങളും..കഴിഞ്ഞുപോയ നാലോ,അഞ്ചോ ദിവസങ്ങൾ..എല്ലാ തെറ്റും ഏറ്റുപറഞ്ഞു ...പൊറുക്കണേ അച്ഛാ...എന്നുപറഞ്ഞു കരയുന്ന അവളെ സാന്ത്വനിപ്പിക്കാൻ...അവളോട് ക്ഷമിക്കാൻ തയ്യാറായിരുന്നല്ലോ...എന്നിട്ടും അവൾ...
കാത്തിരിപ്പിന്റെ ഇടവേളകൾക്കൊടുവിൽ അവളെ കണ്ടതോ....വിജനമായ ദേശീയപാതയുടെ ഒരു വശത്തുള്ള കുറ്റിക്കാട്ടിൽ...ആരൊക്കെയോ പിച്ചിചീന്തിയ...ഒടിഞ്ഞു മടങ്ങിയ..അർദ്ധനഗ്നയായ തന്റെ മകളുടെ മൃതശരീരം...അവൾ ഉറങ്ങുകയായിരുന്നു..
ഒന്നുമറിയാതെ...
മൊബൈൽ കാമറകൾ അവളുടെ നഗ്നത ഒപ്പിയെടുക്കുന്നതറിയാതെ....വാട്‌സ് ആപ്പിലും,ഫേസ്ബുക്കിലും..അവളുടെ നഗ്നതക്ക് ലൈക്കുകൾ കൂടുന്നതറിയാതെ...ഷെയറുകളിലൂടെ അവളുടെ  രൂപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പാറിപ്പറക്കുന്നത് അറിയാതെ
അവൾ ഉറങ്ങട്ടെ...ശാന്തമായി ഉറങ്ങട്ടെ...
അച്ഛാ....അവൾ വീണ്ടും വിളിച്ചുവോ...?l

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ