2020, ഡിസംബർ 6, ഞായറാഴ്‌ച

ബന്ധങ്ങള്‍ പളുങ്കുപാത്രങ്ങള്‍ ആണ്; സൂക്ഷിച്ചില്ലെങ്കില്‍ താഴെ വീഴുക മാത്രമല്ല ചിന്നിച്ചിതറുകയും ചെയ്യും


പ്രണയമായാലും സൗഹൃദമായാലും രക്തബന്ധമായാലും ആധുനികലോകത്ത് അതിന്റെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്. ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും. കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും. ബന്ധങ്ങ‌ളെ മുറുക്കെ പിടിച്ചാൽ ഈ തകർച്ചയേയും തോൽവിയേയും ഒഴുവാക്കാവുന്നതേയുള്ളൂ. ഇണക്കങ്ങ‌ളും പിണക്കങ്ങ‌ളും എല്ലാം ഒത്തുചേർന്നതാണ് ബന്ധങ്ങൾ. എന്നാൽ പിണക്കങ്ങ‌ൾ അതിരുകടന്നാൽ തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയിൽ അകന്നുപോകും എല്ലാവരും.

ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധം ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്, നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൌഹൃദത്തില്‍, പ്രണയത്തില്‍, ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.

 ഏതൊരു ബന്ധത്തിലും, അത് സൌഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും ഒരു കുഞ്ഞുകരുതല്‍ ആണ് പങ്കാളി അല്ലെങ്കില്‍ സുഹൃത്ത് ആഗ്രഹിക്കുന്നത്. ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ ഒന്നും നഷ്‌ടപ്പെടാന്‍ ഇല്ലെങ്കിലും ആ ഒരു കരുതല്‍ നല്കാന്‍ മടി കാണിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. എന്തിനിത്ര അധികം മസില്‍ പിടിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒരു വിഡ്‌ഢിച്ചിരി ആയിരിക്കും എന്നത് സുനിശ്ചിതം.

 കാര്യങ്ങള്‍ തുറന്നുപറഞ്ഞുള്ള സൌഹൃദത്തിലോ പ്രണയത്തിലോ ദാമ്പത്യത്തിലോ പെട്ടെന്നൊരു ഉലച്ചില്‍ വീഴില്ല. പക്ഷേ, ഒരാള്‍ മന:പൂര്‍വ്വം തിരക്ക് സൃഷ്‌ടിക്കുകയും പങ്കാളിയുടെ അടുത്ത് സംസാരിക്കാന്‍ പോലും സമയം ഇല്ലാത്തവിധം ബിസിയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നിടത്ത് ബന്ധത്തിന്റെ ആഴവും മൃദുത്വവും നഷ്‌ടപ്പെടുകയാണ്. അത്, പയ്യെപ്പയ്യെ സ്വയം കെട്ടിയുണ്ടാക്കുന്ന ഭാവനയുടെ ലോകത്തും സ്വയം സൃഷ്‌ടിച്ചെടുക്കുന്ന കാരണങ്ങളുടെ ശരിപക്ഷത്തുമായിരിക്കും. അതുകൊണ്ടു തന്നെ, ഒരു ബന്ധം അത് എന്തു തന്നെയായാലും തുറന്നുപറച്ചിലാണ് അതിന്റെ നിലനില്പിന് അത്യാവശ്യം വേണ്ടത്.

 ന്യൂ ജനറേഷന്‍ ബന്ധങ്ങള്‍ എല്ലാം ചാറ്റ് ബോക്സിലും ഫോണ്‍ വിളികളിലും തളിരിടുന്നതും വളരുന്നതുമാണ്. ഒരു അനിഷ്‌ടം ഉണ്ടായാല്‍ ചാറ്റ് ബോക്സിലെ ‘ടാറ്റ ബൈ ബൈ’യില്‍ തീരുന്ന ബന്ധങ്ങളാണ് ഇവയില്‍ മിക്കതും. പരസ്പരം ഒന്നു കാണാനോ മനസ്സു തുറന്ന് സംസാരിക്കാനോ പലര്‍ക്കും സമയമില്ല. അതുകൊണ്ടു തന്നെ, താനെന്ന വ്യക്തിയെക്കുറിച്ച് പങ്കാളിക്ക് വ്യക്തത നല്കാന്‍ മിക്കവര്‍ക്കും കഴിയുന്നില്ല. ഒരു ആപത്തുണ്ടായാല്‍ താന്‍ വിശ്വസിക്കുന്ന സുഹൃത്ത്, പ്രണയിക്കുന്നയാള്‍, ജീവിതപങ്കാളി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള എത്രപേരുണ്ടാകും ?

വിപരീത സാഹചര്യങ്ങളെ മനോഹരമായി കൈകാര്യം ചെയ്യുന്നിടത്താണ് ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുള്ള മിടുക്ക് വിലയിരുത്തപ്പെടുക. കാര്യങ്ങള്‍, പല രീതിയില്‍ അവതരിപ്പിക്കാം, അതുകൊണ്ടു തന്നെ കേള്‍ക്കുന്നയാള്‍ക്ക് തന്നെ വിലമതിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഒരു സൌഹൃദവും ബന്ധവും ഒരിക്കലും നശിക്കുകയില്ല.

ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ സഹയാത്രികര്‍ ഉണ്ടാകും. ഒന്നാം ക്ലാസില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആയിരിക്കില്ല ഇപ്പോള്‍ നമ്മുടെ ഒപ്പമുണ്ടാകുക. ആരും നമ്മോടൊപ്പം എല്ലാക്കാലത്തും ഉണ്ടാകുകയുമില്ല. യാത്രയില്‍ വേര്‍പിരിയല്‍ സ്വാഭാവികമാണ്, അതിനെ ചിരിച്ചുകൊണ്ടു തന്നെ നേരിടുക. ജീവിതത്തില്‍ ചില ആളുകള്‍ വരുന്നത് ഒരു അനുഗ്രഹമായാണ്, എന്നാല്‍ മറ്റുചിലര്‍ പാഠം പഠിപ്പിക്കാന്‍ ആയിരിക്കും വരിക. (കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ