2016, ജൂലൈ 22, വെള്ളിയാഴ്‌ച

അവൾ....വീണ്ടും ഓരോർമ്മയായ്...(ചെറുകഥ)


എന്നും ഓർമ്മയുടെ പിശകായി മാറിയ കണ്ണട മാറ്റിവെച്ച് ഇറയത്ത് കിടന്നിരുന്ന പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്ന് ഒരു തർപ്പണം പോലെ ഞാൻ വീണ്ടും മുറ്റത്തേക്ക് നോക്കി.ഏത് നനുത്ത കാറ്റിലും തുളുമ്പുന്ന തെങ്ങോലകളെ കാണുമ്പോൾ എനിക്കവളെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.താളത്തോടെ ആടുന്ന ആ ഇലകളിലൂടെ ഞാൻ ഒരു നർത്തകിയുടെ രൂപം കനപ്പിച്ചെടുക്കും.അതിലൂടെ ഒന്ന് മുങ്ങിക്കുളിക്കാൻ വെമ്പുമ്പോൾ ഓർമ്മകൾ വീണ്ടും വന്ന് എന്നെ ശ്വാസം മുട്ടിക്കും.
കാലത്തിന്റെ പുസ്തകത്തിൽ ഞാൻ അവൾക്ക് ഒരു നിഴൽ പോലെയായിരുന്നോ...?
അതോ ഓർമ്മത്തെറ്റോ...?
അവളെക്കുറിച്ച് എല്ലാമെനിക്കറിയാമായിരുന്നു.ഒരു പക്ഷെ എന്നെ കുറിച്ച് അധികമൊന്നും അറിയണമെന്ന് അവൾക്ക് തോന്നിയില്ലായിരിക്കാം.ആ അറിവുകളുടെ വേരുകളിലും,ശാഖകളിലും അറിയാത്ത ഒന്നായി ഞാൻ ഉടക്കി നിന്നിരുന്നോ...?അതോ കണ്ണട പോലെ വീണ്ടും ഓർമ്മയുടെ പിശകായി മാറിയോ..?
നൊമ്പരങ്ങൾ എന്നും എന്റെ ഇഷ്ട സംവേദനങ്ങളായിരുന്നു.കണ്ണുനീരിന്റെ പരപ്പിൽ തേടി മയങ്ങുന്ന നിർവൃതി.വായിച്ചുകൂട്ടിയ പുസ്തകങ്ങൾ,കേട്ടുതഴമ്പിച്ച പാട്ടിൻ ശകലങ്ങൾ..അങ്ങനെ മഴയെ തഴുകി വന്ന നീല മേഘം കണ്ടപോലെ അവളും എനിക്ക് ഒരു വേദനയായി മാറി.അതിലൂടെ കിടന്ന് പിടച്ച് എന്നും ഓർമ്മകളുടെ തടവറയിൽ കഴിഞ്ഞു കൂടുവാൻ എനിക്കെന്തോ ആർത്തിയാകുന്നു.ചിരി ഒരക്ഷരത്തെറ്റായി എന്നിൽ നിന്നും വഴുതി വീണ സമയ നീക്കങ്ങൾക്ക് ശേഷം ഞാനൊരു കുറ്റബോധമായി മുഖം മൂടി വലിച്ചുകീറി.എങ്കിലും പിന്നീട് രാത്രിയുടെ അന്ധകാരത്തിൽ എനിക്ക് വെറുതെ ഒന്ന് ചിരിക്കണമെന്ന് തോന്നി.മനസ്സിന്റെ വിശുദ്ധിയിൽ എഴുതാത്ത കവിതയായും,പാടാത്ത പാട്ടായും ആ മുഖം എന്റെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു.
നിറ നിലാവിനെ തലോടുന്ന ആ മുഖത്തെ കൺതടാകങ്ങളിലെ നിശ്ശബ്ദതയോട് എനിക്ക് ബഹുമാനം മാത്രമായിരുന്നു.പതിയെ ചിരിച്ചു മയങ്ങുന്ന ആ മുഖം ഞാൻ കണ്ടിട്ടേയുള്ളൂ..തൊട്ടു നോക്കിയിട്ടില്ല...സത്യം.
എങ്കിലും ആ ശബ്ദം തിരിച്ചറിഞ്ഞ നിമിഷത്തിൽ എനിക്ക് ആനന്ദമായിരുന്നു.ഒരു ചെറിയ കുട്ടിയുടെ ആഹ്ലാദം പോലെ...നിഷ്കളങ്കമായ ഒരസൂയപോലെ.ആ മധുര ശബ്ദവുമായി ഉടക്കി നിൽക്കേണ്ടി വന്നപ്പോൾ എനിക്ക് അവളോട് പറയണമെന്ന് തോന്നിപ്പോയി.എനിക്കിഷ്ടമായിരുന്നു....ശതകോടി നക്ഷത്രങ്ങളെക്കാൾ...അധികമായി..
ഈ ...പ്രപഞ്ചത്തിന്റെ.....
വാക്കുകൾ മുഴുമിപ്പിക്കാതിരുന്നത് നന്നായി എന്ന് എനിക്ക് പിന്നെ എന്തുകൊണ്ടോ തോന്നി.
എങ്കിലും വേദനയില്ല.തടവറയുടെ മുറുകുന്ന സംഗീതം മാത്രം ബാക്കിയാവുന്നു.
പ്രതീക്ഷിച്ച മഴ പെയ്തു തീർന്നപ്പോൾ ആകാശം പോലെ മനസും തെളിയുന്നു...
പക്ഷേ....ഇഴഞ്ഞു നീങ്ങുകയും കറങ്ങിത്തിരിയുകയും ചെയ്യുന്ന കാലത്തിന്റെ മാറ്റങ്ങളെ ആരാണ് എണ്ണിതീർക്കുക...?അല്ലെങ്കിൽ തന്നെ മാറ്റങ്ങൾക്ക് മാത്രം ഒരിക്കലും മാറ്റമില്ലല്ലോ....?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ