2016, ജൂലൈ 20, ബുധനാഴ്‌ച

വീണ്ടും...ഒരിക്കൽ കൂടി(ചെറുകഥ)

അക്ഷരങ്ങൾ സ്നേഹത്തിന്റെ ദൈവകാരുണ്യലിപികളാണെന്നും....അക്ഷരങ്ങൾ തെറ്റരുതെയെന്നും....ആരോ ഉള്ളിന്റെ ഉള്ളിൽ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
നമുക്കിടയിലെ അകലം കടലല്ല.മറിച്ച് നിന്റെ ജീവിതയാത്രയിലെ വഴിവിടവാണ്.ഞാൻ വായിച്ചു തീർന്ന പുസ്തകം പോലെ നീ മുഖം മടക്കി സൂക്ഷിച്ചപ്പോൾ വസന്തത്തിന്റെ വേദന...ചിറകടരുന്ന പൂമ്പാറ്റയുടേതാണെന്ന്  ആരാണെന്നോട് ശാസ്ത്രം പറഞ്ഞത്...?
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളുമായി...ഇഷ്ടാനിഷ്ടങ്ങളുടെ പടിക്കെട്ടുകളിറങ്ങുമ്പോൾ...വീണ്ടും ആരോ ഓർമ്മിപ്പിച്ചു.ഇത് ശലഭങ്ങളുടെ ശവകുടീരമാണെന്ന്.വാക്കുകൾ തൂലികയിലൂടെ ജാലവിദ്യകൾ കാണിച്ചിരുന്ന ആ പഴയ കാലത്തിന് മങ്ങലേറ്റുവോ..?അതോ..അവ എവിടെയെങ്കിലും നഷ്ടപ്പെട്ടുവോ..?ഇല്ല.പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല.അല്ലെങ്കിൽ ആ മനോഹരതീരത്തിലൂടെ നടക്കാൻ എന്നെ പ്രേരിപ്പിച്ചതെന്താണ്...?കാട്ടാറിന്റെ സംഗീതത്തിന് ഒരമ്മ കുഞ്ഞിനെ തലോടുന്ന സുഖമുണ്ടെന്ന് തോന്നിയിരുന്നു.ഇപ്പൊ..ആ സംഗീതത്തിന് മാറ്റം വന്നുവോ..?ഇല്ല...എല്ലാം വെറും തോന്നാലുകളാണ്.ആദ്യം എവിടേക്കാണ് പോകേണ്ടതെന്ന് അറിയാതെ ഞാൻ ചുറ്റും നോക്കി.അകലെ ചുവന്ന പൂക്കൾ ചൂടി ആരെയോ കാത്തിരിക്കുന്ന ആ മരം എന്നെ സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മുറിയുടെ മൂലയിൽ എന്നിലെ ഭാവനയെ സൂചിപ്പിക്കുന്നതുപോലെ ഇരുമ്പ്പെട്ടി പൊടി പിടിച്ചിരിക്കുന്നു.ആരും അതിൽ വികൃതി കാട്ടിയിട്ടിട്ടില്ലെന്ന് കണ്ടപ്പോൾ ആദ്യം സന്തോഷിച്ചു.അല്ല കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് എന്റെ ഓർമ്മകളും ഒലിച്ചുപോയത് കൊണ്ടാകാം അത് ശ്രദ്ധിക്കാതെ കിടക്കുന്നതെന്ന് കുറ്റപ്പെടുത്തുവാൻ തുടങ്ങുമ്പോഴേക്കും...നീയും എപ്പോഴെങ്കിലും വേണ്ടപ്പെട്ടവരെ ഓർക്കാറുണ്ടോ...?വീണ്ടും മനസ്സിനുള്ളിൽ നിന്ന് ആരോ ചോദിച്ചപ്പോൾ...ആ ...ചോദ്യത്തിന്റെ പ്രകമ്പനം എന്നെ മൗനിയാക്കി.
ഓർമ്മകൾ ത്തേട്ടി നിൽക്കുന്ന എന്റെ ഗ്രാമത്തിലേക്ക് എനിക്കെന്നെങ്കിലും തിരിച്ചുവരണം.മാണിക്യം കാത്തുപോന്ന സർപ്പങ്ങളതിലേ ഇഴയുന്നുന്നുണ്ടാകാം..മാറ്റു കൂട്ടുവാൻ മാണിക്യമൂതിയൂതി അവ മണ്ണിലിഴയുന്നുണ്ടാകാം.....മനസ്സിന്റെ തൃപ്തിയിൽ അവർ അതിനെ അജ്ഞാതമായ കോണിൽ ഒളിപ്പിച്ച് വെക്കുന്നു.നടക്കല്ലിറങ്ങുമ്പോൾ എനിക്കും സൂക്ഷിക്കണം..വീണ്ടും വഴുതി വീണ് അടിതെറ്റാതിരിക്കാൻ..മനസിന്റെ ജാലകങ്ങളിൽ  കുരുങ്ങിക്കിടക്കുന്ന മാണിക്യത്തെ ഊതിയൂതി മാറ്റു കൂട്ടണം.
ഇനിയും നെയ്ത് കൂട്ടുവാൻ ഒരുപാട് കഥകൾ...ചികഞ്ഞെടുക്കുവാൻ ഒരുപാടോർമ്മകൾ..ആ ഓർമ്മകൾ എന്നുമുണ്ടായിരിക്കട്ടെ.
അതെ..യഥാർത്ഥ പ്രയാണം ആരംഭിക്കുകയായി.ഓരോ വൈതരണികളും
അതിവേഗം പിന്നിടണം.പിടയുന്ന കുറെ ഓർമ്മകളും,നഷ്ടസ്വപ്നങ്ങളും മാത്രമാണ് കൂട്ട്.വരണ്ട ചതുപ്പ് നിലങ്ങൾ കണ്ടപ്പോൾ എന്ത് കൊണ്ടോ എന്റെ ഹൃദയത്തോട് സാദൃശ്യം തോന്നി.ഇല്ല.ഇനി തളരരുത്.ലക്‌ഷ്യം ഒരു മരീചികയാണെങ്കിൽ പോലും.വാസ്തവത്തിൽ ഈ യാത്രാന്ത്യത്തിൽ ബാധ്യതകൾ നിറവേറ്റാനുള്ള കരുത്ത് സംഭരിക്കാനാവുമോ...?അതോ അവയിൽ നിന്ന് ഒളിച്ചോടേണ്ടി വരുമോ...?ഈ ചിന്തകളൊക്കെയും മനസ്സിലിട്ട് അമ്മാനമാടുമ്പോൾ ....മരണം രംഗബോധമില്ലാതെ കടന്നു വരുമോ...?
ഇനിയും ഞാൻ എന്തെഴുതാൻ.. നീ തുറന്നു വായിക്കാത്ത എന്റെ ഹൃദയത്തെക്കുറിച്ചോ...
അതിലെ ഇനിയുമുണങ്ങാത്ത മുറിവുകളുടെയും,അതിന്റെ വേദനകളെ കുറിച്ചുമോ..വയ്യ...!
നിനക്കറിയില്ല...അത് എനിക്കറിയാം...
നീ...എന്നെ അറിഞ്ഞിരുന്നില്ലെന്ന്...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ